ബീഹാറില്‍ അധികാരമുറപ്പിക്കാന്‍ രണ്ടാം ഘട്ടം ജയിക്കണം, 94 സീറ്റില്‍ കുതിപ്പുണ്ടാക്കാന്‍ ആര്‍ജെഡി!!
പട്‌ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകി കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. വളരെ നിര്‍ണായകമാണ് ഈ ഘട്ടം. രണ്ടാം ഘട്ടത്തിലെ വിവിധ മണ്ഡലങ്ങളില്‍ ജയിക്കുന്നവര്‍ക്ക് അധികാരം തന്നെ നേടാന്‍ സാധിക്കും. 94 സീറ്റുകളാണ് ഇത്തവണ മുന്നിലുള്ളത്. ആര്‍ജെഡി ലക്ഷ്യമിടുന്നതും ഇത്തവണ നേട്ടമുണ്ടാക്കാനാണ്. നഷ്ടപ്പെടാന്‍ ജെഡിയുവിനാണ് കൂടുതലുള്ളത്. അതുകൊണ്ട് ആര്‍ജെഡിക്ക് മുന്‍തൂക്കമുണ്ടെന്ന് പറയാം.
94 സീറ്റില്‍ പോരാട്ടം
17 ജില്ലകളിലായി 94 സീറ്റിലാണ് രണ്ടാം ഘട്ടത്തില്‍ പോരാട്ടം നടക്കുന്നത്. നാളത്തെ തെരഞ്ഞെടുപ്പോടെ നിയമസഭയിലെ രണ്ടിലൊന്ന് അംഗങ്ങളുടെ വിധി തീരുമാനിക്കപ്പെടും. ബീഹാറിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നും ഈ ഘട്ടത്തില്‍ തീരുമാനമാകുമെന്ന് ഉറപ്പാണ്. ആദ്യ ഘട്ടത്തില്‍ 54 ശതമാനം വോട്ട് വന്നത് വലിയ സൂചനകളാണ് നല്‍കുന്നത്. സാധാരണ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്രയധികം വോട്ടിംഗ് ഉണ്ടാവാറില്ല. ഇത്തവണ നിതീഷിനോടുള്ള ദേഷ്യമാണ് വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്താന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.
തേജസ്വിക്ക് പരീക്ഷണം
രണ്ടാം ഘട്ടത്തില്‍ പരീക്ഷിക്കപ്പെടുന്നത് തേജസ്വി യാദവാണ്. ബീഹാറില്‍ ഏറ്റവും ഗംഭീര പ്രചാരണം നടത്തിയതും ആര്‍ജെഡിയാണ്. നിതീഷിനെ ഒറ്റയ്ക്ക് നിന്നാണ് തേജസ്വി നേരിട്ടത്. അടുത്തിടെയുള്ള റാലികളിലെല്ലാം വന്‍ ജനക്കൂട്ടമാണ് തേജസ്വിയെ കാത്ത് നിന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ചെറിയ ഇടങ്ങള്‍ നോക്കിയാണ്് ആര്‍ജെഡി തേജസ്വിയുടെ റാലികളൊരുക്കിയത്. രണ്ടാം ഘട്ടത്തില്‍ 56 സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുന്നത്. 27 സീറ്റില്‍ ബിജെപിക്കും 24 സീറ്റില്‍ ജെഡിയുവിനുമൊപ്പമാണ് ആര്‍ജെഡി മത്സരിക്കുന്നത്. ആര്‍ജെഡി രണ്ടാം ഘട്ടത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
കണക്കുകള്‍ ഇങ്ങനെ
2015ല്‍ ആര്‍ജെഡി 94 സീറ്റില്‍ 33 എണ്ണം നേടിയിരുന്നു. 42 സീറ്റിലാണ് ആകെ മത്സരിച്ചത്. എന്നാല്‍ അന്ന് നിതീഷ് കുമാറിന്റെ സാന്നിധ്യം ആര്‍ജെഡിക്ക് ഗുണം ചെയ്തിരുന്നു. ഇത്തവണ പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. നിതീഷ് എന്‍ഡിഎയ്‌ക്കൊപ്പമാണ്. ജെഡിയു കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ചപ്പോള്‍ 30 സീറ്റില്‍ വിജയിച്ചിരുന്നു. ബിജെപി 20 സീറ്റും കോണ്‍ഗ്രസ് ഏഴ് സീറ്റുമാണ് നേടിയത്. അതേസമയം ജെഡിയുവാണ് കഴിഞ്ഞ തവണ ആര്‍ജെഡിയെ രക്ഷിച്ചതെന്ന വാദം തെറ്റാണ്. യഥാര്‍ത്ഥത്തില്‍ ആര്‍ജെഡിയുടെ കരുത്ത് അവര്‍ മത്സരിച്ച് ജയിച്ച സീറ്റില്‍ നിന്ന് വ്യക്തമാണ്. ഇത്തവണ നിതീഷിന്റെ മോശം ഇമേജും കൂടിയാവുമ്പോള്‍ പ്രശ്‌നം എന്‍ഡിഎയ്ക്കാണ്.
ആര്‍ജെഡിക്ക് മുന്‍തൂക്കം
ആര്‍ജെഡിക്ക് യുവാക്കളുടെ വലിയ പിന്തുണ ഈ ഘട്ടത്തില്‍ ഗുണം ചെയ്യും. 2015ല്‍ മഹാസഖ്യം 70 സീറ്റ് ഇവിടെ നിന്ന് നേടിയിരുന്നു. ഇത്തവണ 60 സീറ്റെങ്കിലും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 18 സീറ്റിലെങ്കിലും വിജയമാര്‍ജിന്‍ 5000 വോട്ടില്‍ താഴെയായിരുന്നു. അതുകൊണ്ട് ഇത്തവണ വന്‍ അട്ടിമറി പല സീറ്റിലും ഉണ്ടാവും. ജെഡിയുവിനാവും ഏറ്റവും നഷ്ടമുണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
Recommended Video
ലാലു കുടുംബത്തിന് പരീക്ഷണം
ലാലുവിന്റെ കുടുംബത്തിന് വലിയ പരീക്ഷണമാണ് രണ്ടാം ഘട്ടത്തിലുള്ളത്. തേജസ്വി രഘോപൂരില്‍ നിന്നും തേജ് പ്രതാപ് യാദവ് ഹസന്‍പൂരില്‍ നിന്നും മത്സരിക്കുന്നുണ്ട്. രഘോപൂരില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഹസന്‍പൂരില്‍ തേജ് പ്രതാപിന് ജയിക്കുക ബുദ്ധിമുട്ടാണ്. ഇവിടെ സിറ്റിംഗ് എംഎല്‍എയാണ് തേജിന് നേരിടേണ്ടത്. ജെഡിയുവിന് രണ്ടാം ഘട്ടത്തില്‍ നിരവധി സീനിയര്‍ നേതാക്കളാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. കൂടുതല്‍ സീറ്റ് ബിജെപിക്ക് നല്‍കിയിട്ടുണ്ട്. ഇത് കഴിഞ്ഞ തവണ സീറ്റ് കുറഞ്ഞത് കൊണ്ടാണ്. ജെഡിയുവിലെ പല മന്ത്രിമാരും ഈ ഘട്ടത്തില്‍ മത്സരിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ആരും സുരക്ഷിതരല്ല.