തനിച്ച് നാനൂറിലേറെ സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി: ലക്ഷ്യം പാർട്ടിക്ക് മാത്രം മൂന്നൂറിലേറെ സീറ്റ്
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതോടെ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം ഇത്തവണ ആദ്യമായി പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 300 ന് താഴേക്ക് എത്തിയേക്കും. അതേസമയം നേരെ മറുവശത്ത് ബി ജെ പി ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന എണ്ണം സീറ്റുകളിലായിരിക്കും മത്സരിക്കുകയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
തനിച്ച് മുന്നൂറിലേറെ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഇത്തവണ 450 ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് പദ്ധതിയിടുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 436 സീറ്റുകളിൽ മത്സരിച്ച ബിജെപി 303 സീറ്റുകളിൽ വിജയിക്കുകയും 37.7 ശതമാനം വോട്ട് ഷെയറോടെ 22.9 കോടി വോട്ട് നേടുകയും ചെയ്തിരുന്നു. 2019ൽ 421 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 11.94 കോടി വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇത്തവണ 290 സീറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാൽ ബി ജെ പി 450-ലധികം സീറ്റുകളിൽ മത്സരിക്കുമെന്ന കൃത്യമായ സൂചന പാർട്ടി വൃത്തങ്ങള്‍ നല്‍കുന്നു.

ഇത്തവണ, ബിഹാറിൽ ജെ ഡി യുവുമായോ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയുമായോ തമിഴ്‌നാട്ടിൽ എ ഐ എ ഡി എംകെയുമായോ പഞ്ചാബിലെ അകാലിദളുമായോ സഖ്യമില്ലാത്തതിനാൽ ബി ജെ പിക്ക് ഈ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിക്കും. 2019ൽ ബിഹാറിലെ 40ൽ 17ലും മഹാരാഷ്ട്രയിലെ 48ൽ 25ലും തമിഴ്‌നാട്ടിൽ 39ൽ അഞ്ചിലും മാത്രമാണ് ബി ജെ പി മത്സരിച്ചത്. അന്ന് എൻഡിഎയുടെ ഭാഗമായുള്ള സഖ്യത്തിൽ ഉദ്ധവ് താക്കറെയുടെ ജെഡിയുവും ശിവസേനയും നിരവധി സീറ്റുകളിൽ മത്സരിച്ചിരുന്നു. പഞ്ചാബിലാകട്ടെ 13 സീറ്റുകളിൽ മൂന്നിടത്ത് മാത്രമാണ് ബി ജെ പി മത്സരിച്ചത്.
ഇത്തവണ ഈ സംസ്ഥാനങ്ങളിൽ സിംഹഭാഗം സീറ്റിൽ മത്സരിക്കാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്. മാഹാരാഷ്ട്രയില്‍ മാത്രമാണ് അല്‍പമെങ്കിലും സീറ്റ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കേണ്ടി വരും. ബിഹാറിലും തമിഴ്നാട്ടിലുമൊക്കെ ചെറിയ കക്ഷികള്‍ മാത്രമാണ് ഇപ്പോള്‍ സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ തുടങ്ങിയ വിവിധ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാർട്ടിക്ക് 2019 ലെ 303 സീറ്റുകൾ എളുപ്പത്തിൽ മറികടക്കാൻ കഴിയുമെന്നാണ് ബി ജെ പി കരുതുന്നത്. ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ കൂടതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമങ്ങളും പാർട്ടി നടത്തുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടേയുള്ള മുതിർന്ന നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്.












Click it and Unblock the Notifications