മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമരയുമായി ബിജെപി; 4 നേതാക്കൾക്ക് ചുമതല, എംഎൽഎമാരെ മാറ്റി എൻസിപി
മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി പരമാവധി എൻസിപി, കോൺഗ്രസ് , ശിവസേന എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കാൻ നാല് ബിജെപി നേതാക്കളെ നിയോഗിച്ചതായി സൂചന. നവംബർ 30ന് മുമ്പ് സഭയിൽ വിശ്വാസവോട്ട് നേടണമെന്നാണ് ബിജെപി സർക്കാരിന് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം.
മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസിന് നേതൃത്വം നൽകാൻ നാരായൺ റാണെ, രാധാകൃഷ്ണ വിഖേ പാട്ടിൽ, ഗണേശ് നായിക്,ബാബന്റാവു പാച്പുതെ എന്നിവരെ നേതൃത്വം ചുമതലപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്നായി ബിജെപിയിലെത്തിയ നേതാക്കളാണ് ഇവർ നാലു പേരും. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം എംഎൽഎമാരെ കൂടുതൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി കുതിരക്കച്ചവടം ഒഴിക്കാനാണ് എൻസിപി-കോൺഗ്രസ്-ശിവസേനാ നേതാക്കളുടെ നീക്കം. റിനൈസെൻസ് ഹോട്ടലിൽ നിന്നും എൻസിപി എംഎൽഎമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മാരിയറ്റ് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ ബിജെപി നേതാക്കൾ ബന്ധപ്പെടാൻ ശ്രമിക്കുന്നതായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ആരോപിച്ചു.
ബിജെപി നേതാക്കൾ കോൺഗ്രസ് എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. മാരിയറ്റ് ഹോട്ടലിൽ മുറിയെടുത്ത് ചിലർ എംഎൽഎമാരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തുന്നുണ്ട്. എന്നാൽ കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടില്ലെന്ന് ഉറപ്പുണ്ടെന്നും അശോക് ചവാൻ കൂട്ടിച്ചേർത്തു. അതേ സമയം മഹാരാഷട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ തിങ്കളാഴ്ചയും വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത അജിത് പവാറിന് നിലവിൽ 3 എംഎൽഎമാരുടെ പിന്തുണ മാത്രമെ ഉള്ളുവെന്നാണ് സൂചന.












Click it and Unblock the Notifications