നിലപാട് കടുപ്പിക്കാന്‍ ശിവസേന.... കാര്യമില്ലെന്ന് ഗവര്‍ണര്‍, രാജി ഉറപ്പിക്കാന്‍ ബിജെപി, നിയമപോരാട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ രാജി ഉറപ്പിക്കാനുള്ള തന്ത്രമൊരുക്കി ബിജെപിയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും. പതിനെട്ടടവും പിഴച്ചിരിക്കുകയാണ് ശിവസേനയ്ക്ക്. എന്നാല്‍ കോവിഡ് കാലത്തെ ഭരണപരാജയം ചൂണ്ടിക്കാണിച്ച് നാമനിര്‍ദേശം തടയാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന് പുറമേ മുമ്പ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നുവെന്ന കാര്യം പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. ഒന്നാമതായി മഹാരാഷ്ട്രയ്ക്ക് ഫോട്ടോഗ്രാഫറെന്ന നിലയില്‍ ഉദ്ധവിന്റെ സേവനം ശക്തമായിരുന്നില്ലെന്നാണ് വാദം. ഇത് ഗവര്‍ണര്‍ പരിഗണിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഉദ്ധവിന്റെ പടിയിറക്കം അതോടെ പൂര്‍ത്തിയാവും.

കടുപ്പിക്കാന്‍ ശിവസേന
ശിവസേന ഗവര്‍ണറെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാനുള്ള ഒരുക്കത്തിലാണ്. ഗവര്‍ണറുടെ ഭവനം രാഷ്ട്രീയ ഗുഢാലോചനയുടെ കേന്ദ്രമാവരുതെന്നാണ് സഞ്ജയ് റാവത്തിന്റെ മുന്നറിയിപ്പ്. ഭരണഘടനാ വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ചരിത്രം ഒരിക്കലും മാപ്പുനല്‍കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ വിരട്ടലൊന്നും വേണ്ടെന്നും ആരെ ശുപാര്‍ശ ചെയ്യണമെന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് പരമാധികാരം ഉണ്ടെന്നും ഭഗത് സിംഗ് കോഷിയാരി പറയുന്നു.

പ്രതികാര നടപടി
ഉദ്ധവിനെതിരെ പ്രതികാര നടപടിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ നടത്തുന്നത്. മുമ്പ് സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ബിജെപിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഗവര്‍ണറെയും ശിവസേന രൂക്ഷമായി ആക്രമിച്ചിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്ന രീതിയിലാണ് ഉദ്ധവ് പ്രചാരണം നടത്തിയത്. ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതില്‍ ഗവര്‍ണര്‍ കോഷിയാരിക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതെല്ലാം അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ഇനിയും നടപടി വൈകിപ്പിക്കുമെന്നാണ് സൂചന.

പ്രശ്‌നം ഇങ്ങനെ
ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ബാധ്യതയുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. എന്നാല്‍ ഇത് വൈകിപ്പിച്ചാല്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ളത് വലിയൊരു ലക്ഷ്യമാണ്. മെയ് 28നുള്ളിലാണ് ഗവര്‍ണര്‍ ഇത് അംഗീകരിക്കേണ്ടത്. അതിനുള്ളില്‍ ശുപാര്‍ശ അംഗീകരിച്ചിട്ടില്ലെങ്കില്‍ ഉദ്ധവിന് രാജിവെക്കേണ്ടി വരും. പക്ഷേ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാം. എന്നാല്‍ ഈ രീതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതാണ്. തേജ് പ്രകാശ് സിംഗിന്റെ കേസ് ഉദാഹരണമാണ്. ബിജെപി കോടതിയെ സമീപിച്ചാല്‍ ഉദ്ധവിന് മുഖ്യമന്ത്രിയായി തുടരാനാവില്ല. ഇതാണ് ഗവര്‍ണര്‍ മുന്നില്‍ കാണുന്നത്.

ഉദ്ധവിന് നിയമകുരുക്ക്
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ മന്ത്രിസഭാ ശുപാര്‍ശക്കെതിരെ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. രാമകൃഷ്്ണന്‍ എന്ന രാജേഷ് പിള്ളയാണ് കേസ് നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ പരിഗണിക്കാന്‍ പാടില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ഇത് പക്ഷേ കോടതി ഏപ്രില്‍ 20ന് തള്ളി. പക്ഷേ ഗവര്‍ണര്‍ ഇതിന്റെ നിയമസാധ്യത പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോഷിയാരിക്കുള്ള മുന്‍തൂക്കമാണ്.

ബിജെപിയുടെ കളി
ബിജെപി എല്ലാ നിയമപരമായ സാധ്യതയും ഉദ്ധവിനെ വീഴ്ത്താനായി നോക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന പോരായ്മയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തികമായി മഹാരാഷ്ട്ര തകര്‍ന്നതും, ഏറ്റവുമധികം കേസുകള്‍ ഉള്ളതും ബിജെപി ഉയര്‍ത്തി കാണിക്കുന്നു. പാല്‍ഗറിലെ ആള്‍ക്കൂട്ട ആക്രമണവും ഇതോടൊപ്പം ഉയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ പലയിടത്തും ലംഘിക്കപ്പെട്ടതും ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരിശോധിക്കേണ്ട തീരുമാനം, എന്നിവ ഉദ്ധവിന്റെ വീഴ്ച്ചകളായിട്ടാണ് ഉയര്‍ത്തി കാണിക്കുന്നത്. ഇതെല്ലാം ഗവര്‍ണര്‍ പരിഗണിക്കും.

മഹാസഖ്യം പറയുന്നത്
ബിജെപി കോവിഡിന്റെ സമയത്ത് ഞങ്ങള്‍ക്കെതിരെ പോരാടുകയാണെന്ന് ശിവസേന പറയുന്നു. എന്നാല്‍ ഗവര്‍ണറെ കൊണ്ട് ശുപാര്‍ശ അംഗീകരിപ്പിക്കുമെന്നും അവര്‍ പറയുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും ഉദ്ധവ് തുടരുമെന്നും എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഗവര്‍ണറുടെ ഭവനം ബിജെപിയുടെ ഗൂഢാലോചന കേന്ദ്രമാണെന്നും നവാബ് മാലിക് പറഞ്ഞു. അതേസമയം ഗവര്‍ണര്‍ വേഗം തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. ബിജെപി ഈ അവസരത്തില്‍ എന്തൊക്കെ ചെയ്യുമെന്ന് പറയാനാവില്ലെന്നും ചവാന്‍ വ്യക്തമാക്കി.

അവസാന ഭയം
ബിജെപി ഇപ്പോഴും പ്രതീക്ഷിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നുള്ള എടുത്തു ചാട്ടമാണ്. കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ രണ്ട് തട്ടിലാണ്. രാഹുലിനെ പിന്തുണയ്ക്കുന്ന വിഭാഗം സഖ്യം വിടാനുള്ള തയ്യാറെടുപ്പിലാണ്. ഇവര്‍ക്ക് സഞ്ജയ് നിരുപത്തിന്റെയും മിലിന്ദ് ദേവ്‌റയുടെയും പിന്തുണയുണ്ട്. ബിജെപി ഈ തീരുമാനത്തെ നിയമപോരാട്ടമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. ഉദ്ധവ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്,. ഈ പോരാട്ടത്തെ കോടതിയിലേക്ക് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യം.












Click it and Unblock the Notifications