'വീട്ടിലെ ഒരു നായ എങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുണ്ടോ'? ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബിജെപിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധം. ബിജെപിയുടെ ഒരു നായ പോലും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല എന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശമാണ് സഭയില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ ബിജെപി പരിഹസിച്ചതിനുളള മറുപടി ആയിട്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം.
ഭാരത് ജോഡോ യാത്ര അല്ല ഭാരത് തോഡോ (ഭാരതത്തെ വിഭജിക്കാന്‍) യാത്രയാണ് എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. രാജസ്ഥാനിലെ ആള്‍വാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ ആണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബിജെപിയുടെ പരിഹാസത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടി ആണെന്നും തങ്ങളുടെ നേതാക്കളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ചവരാണ് എന്നും ഖാര്‍ഗെ പറഞ്ഞു.
നിങ്ങളുടെ വീട്ടിലെ ഒരു നായ എങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയിട്ടുണ്ടോ? എന്നിട്ടും അവര്‍ രാജ്യസ്‌നേഹികളെന്നാണ് അവകാശപ്പെടുന്നത്. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്തുന്നു, ഖാര്‍ഗെ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാത്തതിന് എതിരെയും ഖാര്‍ഗെ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. സര്‍ക്കാര്‍ പുറമേ കാണിക്കുന്നത് സംഹങ്ങളാണെന്നാണ്, എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് എലിയെ പോലെയാണ്, ഖാര്‍ഗെ പരിഹസിച്ചു.
രാഹുലിന്റെ യാത്രയേക്കാള്‍ ജനപ്രീതി എന്റെ യാത്രയ്ക്ക്; വെടിപൊട്ടിച്ച് കമല്‍നാഥിന്റെ മകന്‍, കാരണം..?
പാര്‍ലമെന്റ് ഇന്ന് തുടങ്ങിയപ്പോള്‍ തന്നെ ബിജെപി അംഗങ്ങള്‍ ഖാര്‍ഗെ സഭയില്‍ ഖേദപ്രകടനം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങളെയും അദ്ദേഹം അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിനേയും നുണ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനേയും അപലപിക്കുന്നു. ആള്‍വാറില്‍ വെച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയതിന് അദ്ദേഹം മാപ്പ് പറയണം, കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന സഭയ്ക്ക് പുറത്തുളളതാണെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ 135 കോടി ജനം ഇത് കാണുന്നുണ്ടെന്നും നിങ്ങള്‍ കുട്ടികളല്ലെന്നും ഖാര്‍ഗെയുടെ മാപ്പ് ആവശ്യപ്പെട്ട് ബഹളം വെച്ച ഭരണപക്ഷ അംഗങ്ങളോട് രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു. മാപ്പ് ആവശ്യം തളളി ഖാര്‍ഗെയും രംഗത്ത് എത്തി.
''താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിച്ചാല്‍ അത് ബിജെപിക്ക് തന്നെ വിഷമകരമാകും. കാരണം സ്വാതന്ത്ര്യ സമര കാലത്ത് മാപ്പ് പറഞ്ഞവരാണ് അന്ന് പൊരുതിയവരോട് മാപ്പ് ആവശ്യപ്പെടുന്നത്. ഭാരതത്തെ വിഭജിക്കാനുളള യാത്രയാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ഭാരതത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുളളത് എന്ന് താന്‍ പറഞ്ഞത് അപ്പോഴാണ്. അതിന് വേണ്ടി ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജീവന്‍ നല്‍കി. നിങ്ങളെന്താണ് ചെയ്തിട്ടുളളത്, രാജ്യത്തിന് വേണ്ടി ആരാണ് ത്യാഗം ചെയ്തിട്ടുളളത്'', മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.