ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി; മന്ത്രി കോൺഗ്രസിലേക്ക്?നേട്ടം 9 മണ്ഡലങ്ങളിൽ
പനാജി; ഗോവയിൽ തിരഞ്ഞെടുപ്പ് നീക്കങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. സംസ്ഥാന ഭരണം നിലനിർത്താൻ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും പുറത്തെടുക്കുകയാണ് ബിജെപി. സംസ്ഥാനത്ത് ബി ജെ പി തന്നെ അധികാരത്തിലേറുമെന്നാണ് പല സർവ്വേകളും പ്രവചിക്കുന്നതെങ്കിലും ബി ജെ പി ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ചില നേതാക്കൾ പാർട്ടി വിട്ട് പോകുന്നതും ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി മന്ത്രി തന്നെ ബി ജെ പിയിൽ നിന്ന് രാജിവെയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. വിശദമായി വായിക്കാം

കലാൻഗുട്ട് എം എൽ എയും സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയുമായ മൈക്കിൾ ലോബോയാണ് പാർട്ടിയിൽ നിന്നും രാജിവെയ്ക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. ഏറെ നാളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ലോബോ. പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ നേതൃത്വത്തിലൂടെയുള്ള അതൃപ്തികൾ ലോബോ പരസ്യമാക്കിയിരുന്നു.

നേരത്തേ നവംബർ 12 ന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ദെലീല ലോബോ സിയോലിം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന ലോബോയുടെ പ്രഖ്യാപനം ബി ജെ പിയിൽ വലിയ പൊട്ടിത്തെറിക്കാ കാരണമായിരുന്നു. ലോബോയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥിത്വം പാർട്ടി നേതൃത്വമാണ് പ്രഖ്യാപിക്കുകയെന്നും മറ്റാർക്കും അതിനുള്ള അധികാരം ഇല്ലെന്നും വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തിയിരുന്നു.

അതേസമയം നേരത്തേ തന്നെ ടിക്കറ്റ് വിതരണം സംബന്ധിച്ചുള്ള തർക്കങ്ങൾ ബി ജെ പിയിൽ ഉടലെടുത്തിരുന്നു. നേരത്തേ നോർത്ത് ഗോവയിലെ ബെർദേസ് മേഖലയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയായിരുന്നു ലോബോയുമായുള്ള ചർച്ചയ്ക്ക് നേതൃത്വം അയച്ചത്. എന്നാൽ ആ നീക്കങ്ങൾ അന്ന് വിജയം കണ്ടിരുന്നില്ല.

അതേസമയം ലോബോ കോൺഗ്രസ് നേതൃത്വുമായി ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തേ കോൺഗ്രസ് നേതാവായിരുന്ന ലോബോ 2005 ലാണ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കർ കാരണമാണ് താൻ ബി ജെ പിയിൽ ചേർന്നതെന്നായിരുന്നു ലോബോ പറഞ്ഞത്.

അതേസമയം ലോബോ ബി ജെ പി വിട്ടാൽ അത് പാർട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമെന്നാണ് ഗോവയിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കണമെങ്കിൽ ദക്ഷിണ മേഖലയിലെ സാൽസെറ്റെ താലൂക്കിലും വടക്ക് ബർദേസിലും ശക്തമായ സ്വാധീനം നേടേണ്ടതുണ്ട്. നിലവിൽ, ആർഎസ്എസിന്റെയും ബി ജെ പിയുടെയും ആഭ്യന്തര സർവേകൾ സൂചിപ്പിക്കുന്നത് ബർദേസിലെ 8-ൽ 6-7 സീറ്റുകളിലും മൈക്കൽ ലോബോയ്ക്ക് സ്വാധീനമുണ്ടെന്നാണ്.

കൂടാതെ, ലോബോ കോൺഗ്രസിൽ ചേരുകയാണെങ്കിൽ, ഇതിനകം സാൽസെറ്റിന്റെ നിയന്ത്രണമുള്ള കോൺഗ്രസിനെ സംബന്ധിച്ച് അത് വലിയ നേട്ടമാകും ഉണ്ടാക്കുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2024 ൽ ദക്ഷിണ ഗോവയിലെ ലോക്സഭ സീറ്റിൽ വിജയിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുമഅട്. ലോബോ പാർട്ടിയിൽ എത്തിയാൽ ഇതും എളുപ്പമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം ദിഗംബർ കാമത്തിന്റെ രാഷ്ട്രീയ നീക്കത്തിന് സമാനമായിരിക്കും ലോബോയുടെ നീക്കങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2005 വരെ ബി ജെ പിയിൽ രണ്ടാമനായിരുന്ന കാമത്ത് 2005 ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയും പിന്നീട് സംസ്ഥാന മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു. അതേസമയം ആം ആദ്മി പാർട്ടിയുമായും തൃണമൂൽ കോൺഗ്രസുമായും ലോബോ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.












Click it and Unblock the Notifications