എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കഴുത്തറുത്തവരുടെ തലയറുത്താൽ 5 ലക്ഷം.. ബിജെപി നേതാവിന്റെ ആഹ്വാനം
ഭോപ്പാല്‍: മധ്യപ്രദേശില്‍ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാവുകയാണ്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നിന്ന എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുന്നതിന് വേണ്ടി കഴുത്ത് മുറിക്കുകയുമായിരുന്നു.
കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനിടെ പീഡനക്കേസിലെ പ്രതികളായ ആസിഫ്, ഇര്‍ഫാന്‍ എന്നിവരുടെ തലയറുക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് സഞ്ജീവ് മിശ്ര രംഗത്ത് വന്നത് വിവാദത്തില്‍. പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനവും സഞ്ജീവ് മിശ്ര പ്രഖ്യാപിച്ചിട്ടുണ്ട്.
കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സഞ്ജീവ് മിശ്ര ആവശ്യപ്പെടുന്നു. വധശിക്ഷ നല്‍കാന്‍ കോടതിക്കോ ഭരണകൂടത്തിനോ സാധിച്ചില്ലെങ്കില്‍ പ്രതികളുടെ തലയറുക്കുന്നവര്‍ക്ക് പണം നല്‍കുമെന്നാണ് ബിജെപി നേതാവിന്റെ പ്രഖ്യാപനം. അതിനിടെ മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാരിന്റെ പണം ആവശ്യമില്ലെന്നും പ്രതികളെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. അതേസമയം പ്രതികള്‍ നിരപരാധികളാണ് എന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഇര്‍ഫാന്റെയും ആസിഫിന്റെയും കുടുംബം ആവശ്യപ്പെടുന്നത്. പെണ്‍കുട്ടിയുടെ സ്‌കൂളിന് സമീപത്തുള്ള സിസിടിവിയില്‍ കുട്ടിയുമായി ഇവര്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായകമായത്.