' ജഗദീഷ് ഷെട്ടാറിനെ തിരികെയെത്തിക്കാൻ ബിജെപി നീക്കം'; തുറന്നടിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാറിന് തിരികെയെത്തിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. ശക്തരായ സ്ഥാനാർത്ഥികളില്ലാതെ എൻ ഡി എ സംസ്ഥാനത്ത് ബുദ്ധിമുട്ടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് ഷെട്ടാറിനെ ലക്ഷ്യം വെച്ച് കരുനീക്കങ്ങൾ നടത്തുന്നതെന്നും ഡികെ മാധ്യമങ്ങളോട് പറഞ്ഞു.
'നിരവധി ബി ജെ പി നേതാക്കൾ ജഗദീഷ് ഷെട്ടാറിനെ തിരികെ പാർട്ടിയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നുണ്ട്. ബി ജെ പിയുടെ തളർച്ചയാണ് ഇത് വ്യക്തമാക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അവർക്ക് മികച്ച സ്ഥാനാർത്ഥികൾ ഇല്ല', ഡികെ ശിവകുമർ മൈസൂരിൽ പറഞ്ഞു.

ബി ജെ പിയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2018 ൽ ജെ ഡി എസുമായി ഞങ്ങൾ സഖ്യം ഉണ്ടാക്കി എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ സ്വന്തം സർക്കാരിനെ താഴെയിറക്കിയ ബി ജെ പിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിരിക്കുകയാണ് ജെ ഡി എസ്. ഈ അവിശുദ്ധ കൂട്ടുകെട്ട് ഇരുപാർട്ടികളിലെയും അവസ്ഥയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര കന്നഡയിലെ പ്രധാന ലിംഗായത്ത് നേതാവാണ് ഷെട്ടാര്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. ആറ് തവണ എം എല്‍ എയായ ഷെട്ടാര്‍ ഹുബ്ബള്ളി-ധര്‍വാഡ് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി ഷെട്ടാറിന്റെ ആവശ്യത്തോട് മുഖം തിരിച്ചു. ഇത് ഷെട്ടാറിനെ ചൊടിപ്പിച്ചു. തുടർന്നായിരുന്നു അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറിയത്. ലിംഗായത്ത് നേതാവിലൂടെ മണ്ഡലം പിടിക്കാമെന്ന് കോൺഗ്രസ് കരുതിയെങ്കിലും പാർട്ടിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് തിരഞ്ഞെടുപ്പിൽ കനത്ത പരാജയമായിരുന്നു അദ്ദേഹം രുചിച്ചത്. അതേസമയം തോൽവി രുചിച്ചെങ്കിലും മുതിർന്ന നേതാവിനെ കോൺഗ്രസ് തഴഞ്ഞില്ല. ഷെട്ടാറിനെ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗമാക്കിയിരുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് ദക്ഷിണേന്ത്യയിൽ ബി ജെ പിയെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. കൈയ്യിലുണ്ടായിരുന്ന ആകെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കൈവിട്ടെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനാണ് ബി ജെ പിയുടെ തീവ്ര ശ്രമം. ഇതിന്റെ കൂടെ ഭാഗമായിട്ടാണ് ലിംഗായത്ത് വിഭാഗത്തിനിടയിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാവിനെ തിരികെ എത്തിക്കാൻ ബി ജെ പി ശ്രമിക്കുന്നത്.












Click it and Unblock the Notifications