ജസ്വന്തിനെ ബിജെപിയില്‍നിന്നും പുറത്താക്കിയത് മോദി?
ദില്ലി: ബി ജെ പിയില്‍ നിന്നും തന്നെ പുറത്താക്കിയതിന് പിന്നില്‍ നരേന്ദ്ര മോദിയാണ് എന്ന് മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്. 2009 ല്‍ തന്നെ പുറത്താക്കിയതും മോദിയുടെ താല്‍പര്യപ്രകാരമാണ്. ബി ജെ പിയില്‍ നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. എല്‍ കെ അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് വന്ന് മോദിക്കെതിരെ പോരാടണമെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.
ബാര്‍മറില്‍ നിന്നും പാര്‍ട്ടി തീരുമാനത്തിനെതിരായി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് 76 കാരനായ ജസ്വന്ത് സിംഗ് ബി ജെ പിക്ക് പുറത്തായത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള എം പിയായ ജസ്വന്തിന് ഇത്തവണ ജന്മനാടായ ബാര്‍മറില്‍ മത്സരിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ബി ജെ പി നേതൃത്വം ഇത് അംഗീകരിച്ചില്ല. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരി മതി ബാര്‍മറില്‍ എന്നായിരുന്നു പാര്‍ട്ടി തീരുമാനം.
ജിന്ന വിവാദത്തെ തുടര്‍ന്ന് 2009 ലും ബി ജെ പി ജസ്വന്ത് സിംഗിനെ പുറത്താക്കിയിരുന്നു. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും ലോക്‌സഭ സീറ്റ് വിവാദം വീണ്ടും തിരിച്ചടിയായി. 1998 മുതല്‍ 2004 വരെയുള്ള വാജ്‌പേയി സര്‍ക്കാരില്‍ വിദേശകാര്യം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ ജസ്വന്ത്.
ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ, മകന്‍ മാനവേന്ദ്ര സിംഗിനെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും ബി ജെ പി പുറത്താക്കിയിരുന്നു. ബാര്‍മറിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സോനാറാം ചൗധരിക്കെതിരെ ക്യാംപെയ്‌നിംഗ് നടത്തി എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി എം എല്‍ എയാണ് മാനവേന്ദ്ര സിംഗ്.