മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ അടിവേരിളക്കി കോൺഗ്രസ്, ട്രബിൾ ഷൂട്ടറെ ഇറക്കി ബിജെപി!
ഗുവാഹട്ടി: കര്‍ണാടകത്തിലും പിന്നാലെ മധ്യപ്രദേശിലും ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തി മാറ്റി സര്‍ക്കാരുകളെ വീഴ്ത്തിയാണ് ബിജെപി അധികാരത്തിലേറിയത്. മണിപ്പൂരില്‍ അതേ നാണയത്തിലുളള മറുപടിക്ക് മുന്നില്‍ അന്തം വിട്ട് നില്‍ക്കുകയാണ് ബിജെപി.
ബിജെപി എംഎല്‍എമാര്‍ അടക്കമാണ് ഭരണപക്ഷത്ത് നിന്ന് കൂറുമാറി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരിക്കുന്നത്. എന്ത് വില കൊടുത്തും സര്‍ക്കാര്‍ വീഴാതെ കാക്കാനുളള കളികള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന നേതാവ് മണിപ്പൂരിലെത്തിക്കഴിഞ്ഞു. അതേസമയം കോണ്‍ഗ്രസും രണ്ടും കല്‍പിച്ചാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
7 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ 21 സീറ്റില്‍ വിജയിച്ച ബിജെപി മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കി. എന്‍പിപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട്. എല്‍ജെപി എന്നിവരുടെ പിന്തുണയോട് കൂടിയായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചു. മാത്രമല്ല 7 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറുകയും ചെയ്തു.
Recommended Video
ബിജെപിയെ ഞെട്ടിച്ച നീക്കം
എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായ നീക്കത്തിലൂടെ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജൂണ്‍ 17ന് ഭരണപക്ഷത്ത് നിന്ന് 9 എംഎല്‍എമാര്‍ രാജി വെച്ചു. ബിജെപിയില്‍ നിന്ന് 3 പേരും എന്‍പിപിയില്‍ നിന്ന് 4 പേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാളും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് രാജി വെച്ച് കോണ്‍ഗ്രസ് പക്ഷത്ത് എത്തിയത്.
ന്യൂനപക്ഷമായി സർക്കാർ
ഉപമുഖ്യമന്ത്രി ജെ ജോയ് കുമാര്‍ സിംഗ് അടക്കം നാല് മന്ത്രിമാരുള്‍പ്പെടെ രാജി വെച്ചത് ബിജെപിയെ അമ്പരപ്പിച്ചു കളഞ്ഞു. നിലവില്‍ 29 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഉളളത്. അതേസമയം ബിജെപിയുടെ അംഗബലം 23 ആയി കുറഞ്ഞു. ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുളള ചടുലനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു.
ഗവര്‍ണര്‍ക്ക് കത്ത്
ബിജെപി പക്ഷത്ത് നിന്നും വന്നവരെ ഉള്‍പ്പെടുത്തി സെകുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് എന്ന പേരില്‍ മുന്നണി രൂപീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. ഗവര്‍ണര്‍ നജ്മ ഹെപ്തുളളയോട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.
മണിപ്പൂരിലേക്ക് നേതാക്കൾ
അതിനിടെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി. എന്‍പിപി ദേശീയ അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മയേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ട്രബിള്‍ ഷൂട്ടര്‍ എന്ന് അറിയപ്പെടുന്ന ആസാമിലെ മന്ത്രി കൂടിയായ ഹിമാന്ത വിശ്വ ശര്‍മ്മയേയും മണിപ്പൂരിലേക്ക് അയച്ചിരിക്കുകയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം.
അനുനയ ചര്‍ച്ചകള്‍
എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെ എത്തിക്കുക എന്നതാണ് നേതാക്കളുടെ ദൌത്യം. എന്‍പിപിയില്‍ നിന്നും രാജി വെച്ച മുന്‍ മന്ത്രിമാര്‍ കൂടിയായ എംഎല്‍എമാരെ കണ്ട് സാംഗ്മ അനുനയ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ചില എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് തിരികെ പോകാനും ചിലര്‍ കോണ്‍ഗ്രസ് പക്ഷത്ത് തന്നെ തുടരാനും ചര്‍ച്ചയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിരേന്‍ സിംഗിനോട് അതൃപ്തി
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനോടുളള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് എന്‍പിപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചത്. ബിജെപിയോടൊപ്പം നില്‍ക്കുന്നിതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ ബിരേന്‍ സിംഗിന് കീഴില്‍ തുടരാന്‍ സാധിക്കില്ല എന്നുമാണ് എന്‍പിപി എംഎല്‍എമാരുടെ നിലപാട്. അതേസമയം മുഖ്യമന്ത്രിയെ മാറ്റിയാല്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടാകും എന്നതാണ് ബിജെപിക്കുളള തലവേദന.
സർക്കാരുണ്ടാക്കുക തന്നെ ചെയ്യും
അതേസമയം മണിപ്പൂരില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ച് പറയുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റില്‍ ബിജെപി വിജയിച്ചത് ചതിയിലൂടെ ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 23 എംഎല്‍എമാരുടെ മാത്രം പിന്തുണയുളള ബിജെപിക്ക് എത്ര നാള്‍ അധികാരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കാന്‍ സാധിക്കുെമന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ശക്തിപ്പെടുത്തുകയാണ്.