ഗോവയിൽ ബിജെപിക്ക് അധികാര തുടർച്ച നേടും..22 സീറ്റുകൾ വരെ ലഭിക്കും; പ്രതീക്ഷ പങ്കുവെച്ച് പ്രമോദ് സാവന്ത്
പനാജി; കഴിഞ്ഞ തവണ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നുവെങ്കിലും നാടകീയ നീങ്ങളിലൂടെ സംസ്ഥാന ഭരണം ബി ജെ പി പിടിക്കുകയായിരുന്നു. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയായിരുന്നു ബിജെപി സർക്കാർ രൂപീകരിച്ചത്. പിന്നീട് കോൺഗ്രസിൽ നിന്നുൾപ്പെടെ എം എൽ എമാരെ മറുകണ്ടം ചാടിച്ച് ഭരണം സുരക്ഷിതമാക്കി. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ ബി ജെ പി ക്യാമ്പ് ആശങ്കയിലാണ്. ഭരണ വിരുദ്ധ വികാരത്തോടൊപ്പം മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇക്കുറി കോൺഗ്രസിലേക്ക് ചേക്കേറി കഴിഞ്ഞു. സീറ്റ് കിട്ടാത്ത നേതാക്കൾ ഉയർത്തുന്ന വെല്ലുവിളി വേറെ.
എന്നാൽ ഇക്കുറി സംസ്ഥാനത്ത് എന്ത് വിലകൊടുത്തും അധികാര തുടർച്ച നേടുമെന്ന് പറയുകയാണ് മുഖ്യമന്ത്രി കൂടിയായ പ്രമോദ് സാവന്ത്. 22 സീറ്റുകൾ വരെ പാർട്ടിക്ക് ലഭിക്കുമെന്ന് സാവന്ത് അവകാശപ്പെട്ടു.

മനോഹർ പരീക്കർ ഇല്ലാതെ ഇത് ആദ്യമായാണ് ബി ജെ പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പാർട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പ്രമോദ് സാവന്ത് പറഞ്ഞു. പാർട്ടിയിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സാവന്ത് പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി കൂടിയായ ലക്ഷ്മികാന്ത് പർസേക്കർ, മൈക്കൽ ലോബോ, മനോഹർ പരീഖറിന്റെ മകൻ ഉത്പൽ പരീക്കർ തുടങ്ങിയ പ്രമുഖരാണ് ബി ജെ പി ക്യാമ്പ് വിട്ട പ്രമുഖർ. പാർട്ടിയേക്കാൾ തങ്ങളാണ് വലുതെന്ന് ചിന്തിക്കുന്നവരാണ് ബി ജെ പി വിട്ടതെന്ന് സാവന്ത് ആരോപിച്ചു. പർസേക്കർ പാർട്ടിക്ക് മുകളിലാണെന്ന് സ്വയം ചിന്തിച്ചു. രാജ്യം ആദ്യം എന്നതാണ് ബിജെപിയുടെ ചിന്ത, എന്നാൽ മൈക്കിൾ ലോബോയെ സംബന്ധിച്ചെടുത്തോളം ഭാര്യയ്ക്കാണ് അദ്ദേഹത്തിന്റെ മുൻഗണന, അതുകൊണ്ടാണ് അവർ പാർട്ടി വിട്ടത്, സാവന്ത് ആരോപിച്ചു.

ഉത്പൽ പരീക്കർ പ്രതിബദ്ധതയുള്ള പ്രവർത്തകനായിരുന്നുവെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വാക്കുകൾ കേൾക്കുമായിരുന്നു. അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നൽകാതിരുന്നിട്ടില്ല. മൂന്ന് സീറ്റുകൾ അദ്ദേഹത്തിന് മുന്നിൽ വെച്ചു. എന്നാൽ അതൊന്നും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും സാവന്ത് കുറ്റപ്പെടുത്തി.

രണ്ട് പതിറ്റാണ്ടിലേറെയായി മനോഹർ പരീക്കറായിരുന്നു പനാജിയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചിരുന്നത്. ഇക്കുറി തനിക്ക് സീറ്റ് നൽകണമെന്ന് ഉത്പൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം കൊടുക്കാൻ തയ്യാറായിരുന്നില്ല. പരീക്കറിന്റെ എതിരാളിയായി മത്സരിച്ച മോൺസറേറ്റിനെയാണ് ബി ജെ പി ഇവിടെ സ്ഥാനാർത്ഥിയാക്കുന്നത്. 2019 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് മോൺസറേറ്റ്. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഉത്പൽ പാർട്ടി വിട്ടത്.

അതേസമയം പ്രാദേശിക പാർട്ടികളായ ആം ആദ്മിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും കടന്ന് വരവോട് ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. പാർട്ടികളുടെ സാന്നിധ്യം ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പാർട്ടികളുടെ വരവോടെ പല മണ്ഡലങ്ങളിലും അപ്രതീക്ഷിത മത്സരത്തിന് വഴിതെളിഞ്ഞതായി സാവന്ത് പറഞ്ഞു.

ദേശീയ താത്പര്യം മുൻനിർത്തിയാണ് തൃണമൂൽ ഉൾപ്പെടെയുള്ളവരുടെ ഗോവയിലേക്കുള്ള കടന്ന് വരവ്. തൃണമൂലിന് കൂടുതൽ വോട്ട് വിഹിതം സംസ്ഥാനത്ത് ലഭിക്കേണ്ടതുണ്ട്. എ എ പിയെ സംബന്ധിച്ച് അവർക്ക് ഗോവയിൽ അക്കൗണ്ട് തുറ്കകണം. കോൺഗ്രസിന് അവരുടെ നിലനിൽപ്പിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, ഗോവ മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications