റായ്ബറേലിയെ കുടുംബാധിപത്യത്തിൽ നിന്ന് മോചിപ്പിക്കും: ചാണക്യതന്ത്രങ്ങളുമായി അമിത് ഷാ
ലഖ്നൊ: കോണ്‍ഗ്രസിനെ പരസ്യമായി ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ഗാന്ധികുടുംബത്തിന്റെ ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ച് വികസനത്തിന്റെ പാതയിലെത്തിക്കുമെന്നാണ് അമിത് മുന്നോട്ടുവച്ച വാഗ്ദാനം. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കുന്ന സാഹചര്യത്തിലാണ് നടക്കാനിരിക്കെയാണ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ അമിത് ഷായെത്തി പ്രസംഗിച്ചത്.

കുടുംബാധിപത്യത്തിന് അന്ത്യം!!
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം റായ്ബറേലിയിൽ നമ്മൾ കണ്ടത് കുടുംബാധിപത്യമാണ്. ഇപ്പോൾ മുതൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. കുടുംബാധിപത്യം അവസാനിപ്പിക്കുകയും ചെയ്യും അമിത് ഷാ പറയുന്നു. കോൺഗ്രസ് റായ്ബറേലിയിൽ ചെയ്തത് സീറോ ഡവലപ്പ്മെന്റാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

വികസനമില്ലായ്മ ശാപമോ
മുതിർന്ന കോൺഗ്രസ് നേതാക്കളെ വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് റായ്ബറേലിയെന്ന് ചൂണ്ടിക്കാണിച്ച അമിത് ഷാ ഇത് കുടുംബാധിപത്യത്തിന്റെ ഇരയാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. വികസനമില്ലായ്മക്ക് കാരണം കുടുംബാധിപത്യമാണെന്നും അതിൽ നിന്ന് റായ്ബറേലിയെ മോചിപ്പിച്ച് വികസനത്തിന്റെ പാതയിൽ നടത്തുന്നതിന് വേണ്ടിയാണ് താൻ ഇവിടെയെത്തിയതെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു.

യോഗിയെ പുകഴ്ത്തി ഷാ
കോൺഗ്രസ് ഏറെക്കാലം ഉത്തര്‍പ്രദേശ് ഭരിച്ചിട്ടും പ്രാഥമിക വികസനം നടപ്പിലാക്കാൻ യോഗി ആദിത്യനാഥിന് കീഴിലുള്ള സർക്കാർ വേണ്ടിവന്നുവെന്നും അമിത് ഷാ അവകാശപ്പെടുന്നു. റായ് ബറേലിയെ മാതൃകാ ജില്ലയാക്കി മാറ്റുമെന്നും അമിത് ഷാ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ 2019ലും നരേന്ദ്രമോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറയുന്നു.

ഹിന്ദു ഭീകരതാ പരാമർശം
ഹിന്ദു ഭീകരതാ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ പ്രസ്താവന നടത്തി. മക്ക മസ്ജിദ് സ്ഫോടനക്കേസിൽ എന്‍ഐഎ കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. അതിനാൽ ഹിന്ദു ഭീകരതാ പരാമർശത്തില്‍ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു. സംഭവം നടന്ന് നാല് ദിവസമായിട്ടും കോൺഗ്രസ് അധ്യക്ഷൻ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഷാ ചൂണ്ടിക്കാണിക്കുന്നു. ബിജെപി റായ്ബറേലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേഷ് സിംഗും ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാക്കളും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications