അഖിലേഷ് ഗൗനിക്കാത്ത വോട്ടുബാങ്ക്, യോഗി പിടിച്ചത് ആ വോട്ട്, ബിജെപിയുടെ വിജയ ഫോര്‍മുല
ദില്ലി: ഉത്തര്‍പ്രദേശില്‍ അമ്പരപ്പിച്ച് പ്രകടനമാണ് ബിജെപി ഇത്തവണ നടത്തിയത്. പക്ഷേ എന്തുകൊണ്ട് ബിജെപി ഇത്രയും വലിയ വിജയം നേടി. അഖിലേഷ് യാദവിന്റെ റാലികള്‍ അതിഗംഭീരമായ തിരക്കുണ്ടായിട്ടും ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാണെന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഇഷ്ടം പോലെ കാരണം യോഗിയുടെ വിജയത്തിനുണ്ട് എന്നതാണ് സത്യം. മൂന്ന് കാര്യങ്ങളാണ് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായത്.
ഇതൊരിക്കലും അഖിലേഷ് യാദവ് ഗൗനിക്കാതിരുന്ന വോട്ടുബാങ്ക്. സ്ത്രീകളുടെ വന്‍ തോതിലുള്ള ഏകീകരണമാണ് ഇത്തവണ ബിജെപിക്കായി ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടുതല്‍ പിടിക്കാനായത് ഈ പിന്തുണ കൊണ്ടാണ്. എന്ത് കൊണ്ട് സ്ത്രീകളുടെ വോട്ട് യോഗി പിടിച്ചു എന്നതിന് കാരണങ്ങള്‍ ഇവയാണ്.

ബിജെപിയുടെ ഫോര്‍മുലയാണ് ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടത്. മഹിളാ-യോജന എന്ന എം-വൈ ഫോര്‍മുലയാണ് യോഗി ഒരുക്കിയത്. സ്ത്രീകളുടെ വോട്ടും സര്‍ക്കാര്‍ പദ്ധതികളും ചേര്‍ന്നുള്ള തന്ത്രമായിരുന്നു ഇത്. യോഗി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച് വലിയ അഭിപ്രായം സ്ത്രീകള്‍ക്കിടയിലുണ്ടായിരുന്നു. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് തൊഴിലില്ലാതെ വീട്ടിലിരുന്ന കുടുംബത്തിലേക്ക് അരിയും ഭക്ഷണസാധനങ്ങളും, ഗ്യാസ് സിലിണ്ടറും വരെ എത്തിച്ച യോഗി സ്ത്രീകള്‍ക്ക് ഹീറോയായി. അഖിലേഷ് തന്റെ റാലിക്ക് വന്ന യുവാക്കളെ കൂടുതലായി വിശ്വസിച്ചു. വനിതാ വോട്ടര്‍മാരെ പാര്‍ട്ടി അവഗണിക്കുകയും ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ സ്ഥാനാര്‍ത്ഥികളാക്കുകയും ചെയ്തു.

അഖിലേഷ് യാദവില്‍ സ്ത്രീകള്‍ക്ക് വിശ്വാസക്കുറവുണ്ടാക്കിയത് ഈ നീക്കങ്ങളാണ്. യോഗിയും മോദിയും വലിയ സ്വീകാര്യത പൂര്‍വാഞ്ചല്‍ മേഖലയില്‍ അടക്കം നേടിയിരുന്നു. ഇത് തിരിച്ചറിയാതെ കര്‍ഷകരെയും ജാട്ടുകളെയും പൂര്‍ണമായും അഖിലേഷ് വിശ്വസിച്ചു. സഖ്യത്തിന് കൂടുതല്‍ സീറ്റ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ കര്‍ഷക കോട്ടയിലും ഹാത്രസിലും ബിജെപിയുടെ വമ്പന്‍ മുന്നേറ്റമാണ് കണ്ടത്. ഇതെല്ലാം സ്ത്രീകള്‍ ഐകകണ്‌ഠ്യേന ബിജെപിയെ പിന്തുണച്ചു എന്നാണ് വ്യക്തമാകുന്നത്. അഖിലേഷിന്റെ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഗുണ്ടാഭരണത്തിന്റെ ഓര്‍മകളെ കുറിച്ച് ബിജെപി സ്ത്രീകള്‍ക്കിടയില്‍ ഭീതി വിതയ്ക്കുകയും ചെയ്തു. ഇതും കൃത്യമായി വിജയം കണ്ടു.

യോഗി സര്‍ക്കാരിനെതിരെ പരാതികള്‍ ഒരുപാടുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യം സംസ്ഥാനത്ത് ക്രമസമാധാന പാലനം മെച്ചപ്പെട്ടുവെന്നാണ്. സ്ത്രീകളും പെണ്‍കുട്ടികളും സര്‍ക്കാരിന്റെ ക്രമസമാധാന പാലത്തിന്റെ നേരിട്ടുള്ള ഫലം ലഭിച്ചതായിരുന്നു. എസ്പിയുടെ എംഎല്‍എമാര്‍ തന്നെ പല മേഖലകളിലും ഗുണ്ടകളെ നിയന്ത്രിച്ചിരുന്നതും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നതൊക്കെ ഇപ്പോഴും യുപിയില്‍ ചര്‍ച്ചയാണ്. എന്നാല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ യോഗി ഒരുക്കിയത് സ്വീകാര്യത നേടിയിരുന്നു. ഒപ്പം രാമരാജ്യം കൊണ്ടുവന്നു എന്നതും ബിജെപിക്കുള്ള പ്ലസ് പോയിന്റായി. അഖിലേഷ് പല വിഷയങ്ങളിലേക്ക് പ്രചാരണം മാറ്റിയത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

മോദിയും യോഗിയും ഉന്നയിച്ച എസ്പി ഭരണത്തിലെ ഗുണ്ടാഭരണം ഒരുപാട് പേര്‍ സത്യമാണെന്ന് പറഞ്ഞിരുന്നു. ബുന്ധേല്‍ഖണ്ഡിലെ ജാന്‍സിയിലുള്ള 19കാരി ഖുശ്ബു രജ്പുത് പറയുന്നത്, എസ്പി ഭരണത്തില്‍ പുറത്ത് പോകാന്‍ പോലും പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ലെന്നാണ്. കോളേജിലോ ഗ്രാമത്തിലെ സ്‌കൂളിലോ പോലും പഠിക്കാന്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇന്ന് യോഗിയുടെ ഭരണത്തില്‍ പുറത്തുള്ള കോളേജുകളില്‍ വരെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാന്‍ സാധിക്കുന്നുണ്ട്. മീററ്റിലെ മാവനയിലുള്ള രാജ്ബല ഗില്ലും ഇതേ കാര്യം തന്നെയാണ് പറയുന്നത്. ആറ് മണിക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

യോഗി സര്‍ക്കാരിന്റെ ഈ നേട്ടം ഓരോ എംഎല്‍എയും മന്ത്രിമാരും പ്രചാരണത്തില്‍ കൊണ്ടുവന്നിരുന്നു. മുക്താര്‍ അന്‍സാരി, ആതിഖ് അഹമ്മദ്, അസം ഖാന്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ ബിജെപി എടുത്ത് പറഞ്ഞിരുന്നു. ക്രിമിനലുകളെ യോഗി സര്‍ക്കാര്‍ നേരിടുന്ന വിധം കൃത്യമായി ബിജെപി ഉന്നയിച്ചിരുന്നു. അഖിലേഷിന്റെ കാലത്തുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം കൃത്യമായി യോഗി ആളിക്കത്തിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ യുപിയില്‍ അഖിലേഷിന്റെ കാലത്തേത്തിന് അപേക്ഷിച്ച് കുറഞ്ഞത് യോഗിക്ക് വലിയ നേട്ടമായിരുന്നു. അഖിലേഷ് യുപി ക്രിമിനല്‍ കേന്ദ്രമാണെന്ന് പറഞ്ഞെങ്കിലും, കണക്കുകള്‍ അവര്‍ക്ക് എതിരായിരുന്നു.

സൗജന്യ റേഷന്‍ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ യുപിയിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഓരോ മാസവും നേട്ടങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിച്ചു. സാധാരണക്കാരും ദരിദ്രരുമായ വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണ് ഈ സ്‌കീമുകള്‍ ഉണ്ടാക്കിയത്. ഇത് ജാതിക്കും മതത്തിനും അതീതമായിരുന്നു. മാസത്തില്‍ രണ്ട് തവണ റേഷന്‍ ലഭിക്കുമെന്ന് ഓരോ സ്ത്രീയും യുപിയില്‍ പറയാന്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ 15 കോടി പേര്‍ക്കാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് പിഎം കിസാന്‍ നിധി പ്രകാരം പണമെത്തിക്കുന്നതും ജനപ്രിയമായി മാറി. ശൗചാലയങ്ങള്‍, ഉച്ചഭക്ഷണ പദ്ധതി എന്നിവ വന്‍ വിജയമായി. ബാങ്കുകളിലേക്ക് കര്‍ഷകര്‍ക്ക് ആറായിരം രൂപ നേരിട്ടെത്തി. അഖിലേഷ് ഇതെല്ലാം അവഗണിച്ചത് അവരുടെ തന്നെ തകര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്.












Click it and Unblock the Notifications