ആ 'ചോരക്കളി' വേണ്ട; തമിഴ്‌നാട്ടില്‍ 'ബ്ലഡ് ആര്‍ട്ട്' നിരോധിച്ച് സര്‍ക്കാര്‍..
ചെന്നൈ: തമിഴ്‌നാട്ടിൽ 'ബ്ലഡ് ആർട്ടി'ന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ചിത്രങ്ങൾ വരയ്ക്കാൻ രക്തവും ഉപയോഗിക്കുന്നത് വ്യാപകം ആയതോടെയാണ് 'ബ്ലഡ് ആർട്ട്' നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
രക്തം ശേഖരിച്ച് ഛായാചിത്രങ്ങളും മറ്റും വരയ്ക്കുന്നതിന് അത് ഉപയോഗിക്കുന്ന പുതിയൊരു സംസ്‌കാരം തമിഴ്‌നാട്ടിൽ പ്രചരിക്കുന്നുണ്ട്. ഇത് തീർത്തും അപലപനീയമാണ്. രക്തദാനം ഏറെ പവിത്രമായ ഒരുകാര്യമാണ്. എന്നാൽ ഇത്തരം ബാലിശമായ കാര്യങ്ങൾക്ക് രക്തം ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരം കേന്ദ്രങ്ങളിൽ വൃത്തിയില്ലാതെയും യാതൊരു നിബന്ധനകളും പാലിക്കാതെയുമാണ് രക്തം ശേഖരിക്കുന്നത്. രക്തം ശേഖരിക്കുന്ന സൂചി ഒരുപക്ഷേ, നിരവധിപേരിൽ ഉപയോഗിക്കാം.
അത് മാരകമായ അണുബാധയ്ക്ക് വരെ കാരണാകും. ബ്ലഡ് ആർട്ടിനെ സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ആര്യോഗ്യവിഭാഗം ചെന്നൈ ടി നഗറിലെയും വടപളനിയിലെയും കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഇവിടെനിന്ന് രക്തം സൂക്ഷിച്ച കുപ്പികളും സിറിഞ്ചുകളും ഉറ്റു ഉപകരണങ്ങളും പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു. അതിനാൽ ഇന്നുമുതൽ ബ്ലഡ് ആർട്ട് നിരോധിക്കുകയാണ്.
ആരെങ്കിലും ഇത് തുടർന്നാൽ ഉചിതമായ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങളിൽ ആസക്തരാകരുതെന്നും യുവാക്കളോട് മന്ത്രി അഭ്യർഥിച്ചു. അടുത്തിടെയാണ് തമിഴ്‌നാട്ടിൽ രക്തം ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന ബ്ലഡ് ആർട്ട് സജീവമായത്. യുവാക്കൾക്കിടയിൽ ഇതിന് വലിയ പ്രചാരവും ലഭിച്ചിരുന്നു.