ബ്രാഹ്മണ പരാമർശം: സിപി ജോഷിയുടെ ക്ഷമാപണം തള്ളി ബിജെപി, രാഹുൽ ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കണം...
ദില്ലി: ബ്രാഹ്മണരല്ലാത്തവര്‍ ഹിന്ദു മതത്തെക്കുറിച്ച് ഒന്നും പറയരുതെന്ന കോൺഗ്രസ് നേതാവ് സിപി ജോഷിയുടെ പരാമർശത്തിൽ പുലിവാല് പിടിച്ച് കോൺഗ്രസ് നേതൃത്വം. ഹിന്ദുയിസത്തെക്കുറിച്ച് പറയാന്‍ ബ്രാഹ്മണര്‍ മാത്രമാണ് പഠിച്ചിട്ടുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ജോഷി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷമാപണത്തെ പാടെ തള്ളി കളയുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.
സിപി ജോഷിയുടെ വിവാദ പരാമർശത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും, മാപ്പ് പറയണമെന്നുമാണ് ഇപ്പോൾ ബിജെപിയുടെ വാദം. ബി.ജെ.പി എംഎല്‍എ ഹാര്‍ഷ് സാങ്‌വിയാണ് ജോഷി ഇങ്ങനെ പറയുന്ന വീഡിയോ ട്വീറ്റ് ചെയ്തിരുന്നത്. ഉമാ ഭാരതിയുടെ ജാതിയേതാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? സാധ്വി റിതംബരയുടെ ജാതിയേതാണ്? ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദത്തിലായ പരാമർശം.

കോൺഗ്രസ് ജാതി പറഞ്ഞ് വേർതിരിവുണ്ടാക്കുന്നു
അധികാരത്തിന് വേണ്ടി കോൺഗ്രസ് ജാതി പറഞ്ഞ് വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശിയ വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ഇന്ത്യൻ കൾച്ചറിനെ പ്രത്യേകിച്ച് ഹിന്ദു മതത്തെ അവഹേളിക്കുകയാണ് സിപി ജോഷി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ ചരിത്രത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ കോൺഗ്രസിന് ഒന്നും അറിയില്ലെന്നതിന്റെ പ്രതിഫലനമാണ് ഈ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിക്കും ഉമാഭാരതിക്കും വിമർശനം
മതവും ജാതിയും തിരിച്ചുള്ള വികസന രാഷ്ട്രീയത്തെ കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും സുധാൻഷു ത്രിവേദി കൂട്ടിച്ചേർത്തു. ഹിന്ദുയിസത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി നേതാവായ ഉമാഭാരതിയേയുമൊക്കെ വിമര്‍ശിച്ചുകൊണ്ടാണ് ജോഷി യുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം. ‘ലോധ് സമാജത്തില്‍പ്പെട്ട ഉമാഭാരതി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്. വേറേതോ മതത്തില്‍പ്പെട്ട സാധ്വിജി ഹിന്ദുമതത്തെക്കുറിച്ച് സംസാരിക്കുന്നു. മറ്റേതോ മതത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദിജി, അദ്ദേഹവും ഹിന്ദുക്കളെക്കുറിച്ച് പറയുന്നു എന്നും വിവാദ പ്രസംഗത്തിൽ സിപി ജോഷി പറഞ്ഞിരുന്നു.

രാമക്ഷേത്രം പണിയാൻ കോൺഗ്രസ് വേണം
രാമക്ഷേത്ര വിഷയം സംഘപരിവാര്‍ ഉയര്‍ത്തുമ്പോള്‍ ബാബറി മസ്ജിദ് തുറന്നുകൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ജോഷി പറഞ്ഞിരുന്നു. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണമെങ്കില്‍ രാജ്യത്ത് ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധി ജോഷിയോട് ആവശ്യപ്പട്ടതനുസരിച്ചാണ് ജോഷി മാപ്പ് പറഞ്ഞത്.

ആദർശങ്ങൾക്ക് വിരുദ്ധം
സിപി ജോഷിയുടെ പ്രസ്താവന പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് മൂല്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്ന നേതാവെന്ന നിലയ്ക്ക് സിപി ജോഷിക്ക് തെറ്റ് തിരിച്ചറിയാനാകും. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കണെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കികുകയായിരുന്നു.












Click it and Unblock the Notifications