കൂട്ടക്കുരുതി നടത്താൻ പ്രേരിപ്പിച്ചത് രാജസ്ഥാനിലെ ആൾദൈവമോ? ദുരൂഹത മാറാതെ ദില്ലിയിലെ 11 പേരുടെ മരണം
ദില്ലി; ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വീട്ടിൽ നിന്നും ലഭിച്ച കുറിപ്പുകൾ പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഏതെങ്കിലും ആൾ ദൈവങ്ങൾക്ക് മരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബാംഗങ്ങൾ മന്ത്രവാദത്തിൽ വിശ്വാസമുള്ളവരാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇവരുടെ ബന്ധുക്കൾ പോലീസിന്റെ വാദത്തെ തള്ളിക്കളയുകയാണ്.
കഴിഞ്ഞ ദിവസമാണ് ബുരാരിയിൽ 11 അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വർഷമായി ബുരാരിയിൽ താമസിക്കുന്ന, നല്ല സാമ്പത്തിക ഭദ്രതയുമുള്ള സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. കുടുംബത്തിലെ മൂത്ത പെൺകുട്ടിയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കെയുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇവരുടെ ബന്ധുക്കളും അയൽവാസികളും.

മോക്ഷം ലഭിക്കാൻ
മോക്ഷ പ്രാപ്തിക്കായി എന്തെല്ലാം ആചാരങ്ങളാണ് പാലിക്കേണ്ടതെന്നാണ് പ്രധാനമായും പോലീസ് കണ്ടെടുത്ത ഡയറയിലും കുറിപ്പുകളും എഴുതിയിരിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒന്നിലാണ് കർമം ചെയ്യേണ്ടത്. കർമങ്ങൾ ചെയ്യുന്ന ദിവസം വീട്ടിൽ ആഹാരം പാകം ചെയ്യാൻ പാടില്ലെന്നും കുറിപ്പിൽ പറയുന്നു. അനുഷ്ഠാനം നടക്കുന്ന സമയത്ത് ഫോണുകൾ സൈലന്റ് മോഡിലേക്ക് മാറ്റണം. മറ്റുള്ളവരെല്ലാം സ്വയം തൂങ്ങുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ ഒരാൾ ഇവർക്ക് കാവൽ നിൽക്കണമെന്നും കുറിപ്പിൽ പറയുന്നു.

ദൈവം രക്ഷിക്കും
കർമങ്ങൾ കൃത്യമായി ചെയ്യണമെന്ന് കുറിപ്പിൽ നിർദ്ദേശം നൽകുന്നുണ്ട്. ഇങ്ങനെ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയാലും നമ്മൾ മരിക്കില്ല, ദൈവം രക്ഷിക്കും, നമുക്ക് മോക്ഷം ലഭിക്കും, വലിയ നേട്ടങ്ങളും ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കുരുക്കിടാൻ സാധിക്കാത്ത പ്രായമായവർ എങ്ങനെയാണ് ഈ കർമം ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഒരു കുറിപ്പ്. കുടുംബത്തിലെ 77 വയസുള്ള വൃദ്ധയെ തറയിൽ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. ഇവരുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.

ഭയം ഒഴിവാക്കാൻ
മനുഷ്യ ശരീരം താൽക്കാലികമാണെന്നും കണ്ണുംകളും വായയും മൂടിവെച്ചാൽ ഭയം ഒഴിവാക്കാമെന്നാണ് കുറിപ്പിൽ പറയുന്നത്. മരിച്ചവരുടെ കണ്ണുകൾ മൂടിക്കെട്ടിയ നിലയിലായിരുന്നു. ഒരു പുതപ്പിൽ നിന്നും മുറിച്ചെടുത്ത തുണികഷ്ണങ്ങൾ കൊണ്ടാണ് എല്ലാവരും വായ മൂടിക്കെട്ടിയിരുന്നത്. വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു. കുറിപ്പുകളിൽ പറയുന്ന പ്രകാരം തന്നെയാണ് ഇവർ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഭാട്ടിയ കുടുംബത്തിലെ എല്ലാവരും വിദ്യാഭ്യാസമുള്ളവരാണെന്നും അവർ മന്ത്രവാദത്തിന് പുറകെ പോകില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ആസൂത്രിതമായി നടത്തിയ കൊലപാതകം ആണെന്നാണ് ഇവർ ആരോപിക്കുന്നത്.

ആൾദൈവം?
കുടുംബാഗങ്ങൾ എതെങ്കിലും ആൾദൈവത്തിന്റെ അനുയായി ആയിരുന്നോ എന്ന് ബന്ധുക്കൾക്കോ അയൽവാസികൾക്കോ അറിയില്ല. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാൾ ദൈവത്തെയും ഇയാളുടെ അനുയായികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം മരിച്ചവരിൽ ഒരാളായ ലളിതിന് മൂന്ന് വർഷം മുൻപ് ഒരു അപകടത്തിൽ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. പിന്നീട് സംസാരശേഷി തിരിച്ചുകിട്ടിയപ്പോൾ അതൊരു അത്ഭുതമായാണ് അവർ കണ്ടിരുന്നതെന്നും അയൽ വാസികൾ പറഞ്ഞു. പോലീസ് കണ്ടെടുത്ത ലളിതിന്റെ ഡയറിക്കുറിപ്പുകളിൽ മന്ത്രവാദത്തെക്കുറിച്ചും ചില അനുഷ്ഠാനങ്ങളെക്കുറിച്ചും എഴുതിയിരുന്നു.

ഫോണുകൾ കേന്ദ്രീകരിച്ച്
മരിച്ചവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയ നാല് നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പോലീസ് പരിശോധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ എന്തിനെ പറ്റിയാണ് തിരഞ്ഞിരിക്കുന്നത് എന്ന് വ്യക്തമാകാനാണ് ഇത്. ഇവർ എന്തെങ്കിലും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകളും പോലീസ് നടത്തി വരുന്നുണ്ട്.












Click it and Unblock the Notifications