ഉപതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; കോണ്‍ഗ്രസിന് വന്‍ നേട്ടം, മുതിർന്ന നേതാവ് പാർട്ടിയിലേക്ക്
അടുത്തമാസം ആദ്യം ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന മണ്ഡലങ്ങളിലൊന്നാണ് ഹരിയാനയിലെ ആദംപൂർ. കോണ്‍ഗ്രസിനെ സംബന്ധിച്ച് മണ്ഡലം നിലനിർത്തുക എന്നുള്ളത് ഏറെ നിർണ്ണായകമായ കാര്യമാണ്. സിറ്റിങ് എം എല്‍ എയായ കുല്‍ദീപ് ബിഷ്ണോയി പാർട്ടിയില്‍ നിന്നും രാജിവെച്ച് ബി ജെ പിയില്‍ ചേക്കേറിയതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബി ജെ പി ടിക്കറ്റില്‍ ബിഷ്ണോയി തന്നെ രംഗത്ത് എത്തുമ്പോള്‍ ഏത് വിധേനയും അദ്ദേഹത്തെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകർന്നുകൊണ്ട് മൂന്ന് തവണ എം എല്‍ എ ആയിരുന്ന സംസ്ഥാനത്തെ മുതിർന്ന നേതാവ് പാർട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ജനനായക് ജനതാ പാർട്ടിയിലായിരുന്ന മുൻ എം എൽ എ അനിതാ യാദവും മകൻ സാമ്രാട്ട് യാദവുമാണ് ആദംപൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മാത്രം ശേഷിക്കെ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്. കോൺഗ്രസിൽ ചേരുന്നതിന് തൊട്ടുമുമ്പ്, അജയ് സിംഗ് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ ജെ പി "അച്ചടക്കമില്ലായ്മ", "പാർട്ടി വിരുദ്ധ" പ്രവർത്തനങ്ങള്‍ എന്നിവ ആരോപിച്ച് ഇരുവരേയും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനും ചേർന്നാണ് അനിത യാതവിനേയും സാമ്രാട്ടിനേയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
സധോര, റദൗർ എന്നിവിടങ്ങളിൽ നിന്നുള്ള 20 ജെജെപി, ബിജെപി, ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാക്കളും ഇവരോടൊപ്പം കോൺഗ്രസിൽ ചേർന്നതായി എച്ച് പി സി സി അധ്യക്ഷന്‍ അവകാശപ്പെട്ടു.

''വിവിധ പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും മുൻ എം എൽ എമാരും തുടർച്ചയായി കോൺഗ്രസിൽ ചേരുകയാണ്. ഞങ്ങളുടെ പാർട്ടിയെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാനയിലെ ജനങ്ങളുടെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതിന്റെ നേട്ടം കോണ്‍ഗ്രസിനുണ്ടാവും''-സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയായ ഹൂഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ ആദംപൂരില്‍ കോൺഗ്രസിന്റെ വിജയം സുനിശ്ചിതമാണ്. ചതിയന്‍മാർക്ക് ജനങ്ങളായിരിക്കും മറുപടി പറയുക. 2024ൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അധികാരത്തിലിരിക്കുന്ന സർക്കാരിൽ അതൃപ്തരാണെന്ന് ഹൂഡ അവകാശപ്പെട്ടു.

ജനങ്ങൾ ഈ സർക്കാരിൽ നിരാശരായിരിക്കുകയാണെന്നും അവർ പ്രതീക്ഷയോടെ കോൺഗ്രസിനെയാണ് നോക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കുറ്റകൃത്യം, അഴിമതി എന്നിവ അതിന്റെ ഉച്ചസ്ഥായിയിലാണ്. കൈക്കൂലി നൽകാതെ ഒരു ജോലിയും നടക്കുന്നില്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആദംപൂരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരിക്കും നടക്കുകയെന്നാണ് പി സി സി അധ്യക്ഷന്‍ ഭാൻ അവകാശപ്പെടുന്നത്. ആദംപൂർ കോൺഗ്രസിന്റെ കോട്ടയാണ്. ഇന്നും അത് അങ്ങനെ തന്നെയാണ്. "അദ്ദേഹം പാർട്ടിയെയും ആദംപൂരിലെ ജനങ്ങളെയും വഞ്ചിച്ച രീതി, പൊതുജനങ്ങൾ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കും. കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും'' - ബിഷ്‌ണോയിയിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ഭാൻ പറഞ്ഞു,

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ തന്നെ പാർട്ടിയുമായി അകന്ന് നില്‍ക്കുകയായിരുന്ന കുൽദീപ് ബിഷ്‌ണോയി ആഗസ്റ്റില്‍ കോൺഗ്രസ് എം എൽ എ സ്ഥാനം രാജിവെച്ച് ബി ജെ പിയിലേക്ക് പോവുകയായിരുന്നു. നവംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പും നവംബർ ആറിന് ഫലപ്രഖ്യാപനവും നടക്കും.












Click it and Unblock the Notifications