സമ്പൂർണ ലോക്ക് ഡൗണില്‍ കേന്ദ്ര മന്ത്രിസഭായോഗം... ഇതാ കാണൂ, അത് ഇങ്ങനെ ആണ്
ദില്ലി: കൊറോണ വൈറസ് വ്യാപാനം തടയുന്നതിന് വേണ്ടിയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 21 ദിവസം രാജ്യം അടച്ചിടുകയാണ്. പക്ഷേ, അങ്ങനെ അടച്ചിട്ടാലും ചില കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആവില്ല.
രാജ്യം ലോക്ക് ഡൗണില്‍ ആകുമ്പോള്‍ കേന്ദ്ര മന്ത്രിസഭാ യോഗം എന്തായാലും ചേര്‍ന്നേ മതിയാകൂ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആണ് മാര്‍ച്ച് 25 ന് കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നത്.
7 ലോക് കല്യാണ്‍ മാര്‍ഗ്ഗില്‍ ആണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. കേന്ദ്ര മന്ത്രിമാര്‍ എല്ലാവരും ഇവിടെ എത്തുകയായിരുന്നു. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ടാണ് ഇവര്‍ എല്ലാവരും എത്തിയത്.
കൃത്യമായ അകലം പാലിച്ചുകൊണ്ടാണ് ഓരോ മന്ത്രിമാരും ഇരിക്കുന്നത് എന്നത് ഈ ചിത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. രാവിലെ 10.30 ന് ആണ് യോഗം തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ കുറിച്ചും, ലോക്ക് ഡൗണ്‍ എങ്ങനെ നേരിടും എന്നതിനെ കുറിച്ചും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
ആദ്യം രാജ്യത്തെ 75 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. രാജ്യത്ത് രോഗവ്യാപനത്തിന്റേയും മരണത്തിന്റേയും തോത് കൂടി. ഇതോടെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.
ലോക്ക് ഡൗണ്‍ പോലെ സാമൂഹിക അകലം പാലിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ വൈകിയതാണ് ഇറ്റലിയേയും അമേരിക്കയേയും ബ്രിട്ടനേയും എല്ലാം വലിയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇറ്റലിയില്‍ ആണ് ഇപ്പോള്‍ ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. അമേരിക്കയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഇപ്പോള്‍ തന്നെ രോഗം ബാധിച്ചിട്ടുള്ളത്.