'ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത് ലംപി വൈറസ് പരത്താൻ'; ആരോപണവുമായി കോൺഗ്രസ് നേതാവ്
നമീബിയയിൽ നിന്ന് കേന്ദ്രസർക്കാർ ചീറ്റകളെ എത്തിച്ചത് ലംപി വൈറസ് പരത്താനെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. ലംപി വൈറസ് പടര്‍ന്ന് കര്‍ഷകര്‍ക്ക് വേദനയുണ്ടാകാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം ചീറ്റപ്പുലികളെ എത്തിച്ചുവെന്നാണ് നാനാ പടോലെയുടെ ആരോപണം.
ദീര്‍ഘകാലമായി ലംപി രോഗം നമീബിയയിലുണ്ട്. ചീറ്റപ്പുലികളെ കൊണ്ടുവന്നതും ഇവിടെ നിന്നാണ്. കര്‍ഷകരെ ദ്രോഹിക്കാനായി കേന്ദ്രം മനപൂര്‍വ്വം ചെയ്തതാണ് ഇത്. നാനാ പടോലെ ആരോപിക്കുന്നു. മുബൈയില്‍ ലംപി രോഗലക്ഷണം കന്നുകാലികളില്‍ സംശയിക്കപ്പെട്ടതിന് പിന്നാലെയാണ് നാനാ പടോലെയുടെ പ്രതികരണം.

'കർഷക സമരകാലത്ത് പ്രധാനമന്ത്രി ഒരിക്കൽപ്പോലും കർഷകരോട് സംസാരിച്ചിട്ടില്ല. മീബിയയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്ന് അവരോടട് പ്രതികാരം ചെയ്യുകയാണ്. ചീറ്റകൾക്ക് പിന്നാലെയാണ് ഇന്ത്യയിൽ രോഗം വന്നത്'. നാനാ പടോലെ ആരോപിക്കുന്നു. " 55 വർഷത്തിനിടയിൽ ഞാൻ ഇത്തരമൊരു രോഗം കണ്ടിട്ടില്ല, ഇത് മനപൂർവം എത്തിച്ചതാണ്. കർഷകർക്ക് നഷ്ടം നേരിടേണ്ടി വരും. ഇന്ത്യയിൽ കൊണ്ടുവന്ന ചീറ്റപ്പുലികളിൽ രോഗം ഉണ്ടാകാം.രോഗം നമീബിയയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇത് ഇന്ത്യയിലും പടരുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎംസിയുടെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ 27500 കന്നുകാലികളാണുള്ളത്. ഇതില്‍ 2203 പശുക്കള്‍ക്ക് ലംപി രോഗത്തിനെതിരായ വാക്സിന്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. രോഗം തടയുന്നതിന് മുന്നോടിയായി കശാപ്പ് നിര്‍ത്തിവച്ചു. ചർമ്മത്തെ ബാധിക്കുന്ന ഒരു തരം രോഗ ബാധയാണ് ലംപി.
ആദ്യം വട്ടത്തില്‍ മുഴ പോലെ പൊങ്ങി വരുന്ന രോഗം പിന്നീട് പല രീതിയില്‍ കാലികളെ ബാധിക്കും. മരുന്നോ ചികിത്സയോ ഇല്ലാത്തതിനാൽ വാക്സിനെടുക്കുകയാണ് ആകെയുള്ള പ്രതിവിധി.

കൊതുക്, ഈച്ച എന്നിങ്ങനെയുള്ള പ്രാണികള്‍ മുഖാന്തരമാണ് രോഗകാരിയായ വൈറസ് കാലികളിലെത്തുന്നത്. രോഗം ബാധിച്ച കാലികൾ രോഗ മുക്തമാകാൻ മാസങ്ങൾ തന്നെ എടുത്തേക്കും. സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രത്യേകം സജ്ജമാക്കിയ ഇടത്തേക്ക് തുറന്ന് വിട്ടത്.

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷം ഇവരെ സ്വൈര്യ വിഹാരത്തിന് വിടാനാണ് തീരുമാനം. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റപ്പുലികളാണ് ആഫ്രിക്കൻ പുൽമേടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരീക്ഷണത്തിന് സഹായിക്കുന്ന രീതിയിലുള്ള പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ഇവയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
താജ്മഹലിനെ വീഴ്ത്തി, ഇന്ത്യയിൽ വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിയത് ഇവിടെ, കണക്ക് പുറത്ത്












Click it and Unblock the Notifications