ആക്രി വിറ്റ് കേന്ദ്രസർക്കാർ നേടിയത് 2364 കോടി.. ഈ വർഷം മാത്രം 650 കോടി
സർക്കാർ ഓഫീസുകളിലെ പാഴ്വസ്തുക്കൾ വിറ്റ് കേന്ദ്രസർക്കാർ നേടിയത് 2364 കോടി രൂപ. നാല് വർഷം കൊല്ലം കൊണ്ടാണ് ഇത്രയും കോടി ഖജനാവിലേക്ക് എത്തിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. കൂട്ടായ പരിശ്രമം മികച്ച ഫലം നൽകുമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും ശുചിത്വവും അതോടൊപ്പം തന്നെ വരുമാനവും ഉറപ്പാക്കിയത് അഭിന്ദനീയമാണെന്നും മോദി എക്സിൽ കുറിച്ചു.
ഈ വർഷം ഗാന്ധി ജയന്തി ദിനത്തിൽ സ്പെഷ്യൽ ക്യാമ്പെയ്ൻ 4.0 നടപ്പാക്കിയിരുന്നു. ഇതിലൂടെ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനോടൊപ്പം സാമ്പത്തിക നേട്ടം ഉണ്ടാക്കാനും സാധിച്ചതായി സർക്കാർ അറിയിച്ചു. മാത്രമല്ല പാഴ്വസ്തുക്കളും ആക്രികളുമെല്ലാം നീക്കം ചെയ്ത് 15,847 ചതുരശ്ര അടി സ്ഥലം ഉപയോഗയോഗ്യമാക്കി. അതിലൂടെ 16,39,452 രൂപ വരുമാനമുണ്ടാക്കുകയും ചെയ്‌തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഈ വർഷം ഇതുവരെ 650 കോടി രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തിയത്.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും റെയിൽവേ സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കൽക്കരിപ്പാടങ്ങൾ, ഖനികൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. നുബ്ര വാലി, ധൻബാദ്, കാണ്ട്‌ല, ലെപ റോഡ്, നിക്കോബാർ ദ്വീപുകൾ, ബിർഭം തുടങ്ങിയ സ്ഥലങ്ങളിലും ശുചീകരണം നടത്തിയിരുന്നു.
ആദ്യ ക്യാമ്പെയ്നെക്കാൾ 97 മടങ്ങ് വ്യാപ്തിയിലാണ് ഇത്തവണ ക്യാമ്പെയ്ൻ നടത്തിയത്. 2.9 ലക്ഷത്തിലധികം സ്‌കൂളുകൾ, ഒരു ലക്ഷത്തിലധികം പോസ്‌റ്റ് ഓഫീസുകൾ, 56,000ത്തിലധികം റെയിൽവേയുടെ സ്ഥലങ്ങൾ, ഏകദേശം 39,000 ഡിഫൻസ് പരിസരങ്ങൾ എന്നിവയെല്ലാം ശുചീകരിച്ചു.
നാല് വർഷം മുൻപ് ആദ്യ ക്യാമ്പെയ്ൻ തുടങ്ങിയപ്പോൾ 82 കോടിയായിരുന്നു സർക്കാരിന് ലഭിച്ച വരുമാനം. രണ്ടാം വർഷം 373 കോടി ലഭിച്ചു. മൂന്നാം വർഷം 556 കോടിയായി വരുമാനം ഉയർന്നു. ആദ്യ ക്യാമ്പെയ്ൻ കാലത്ത് 12 ലക്ഷം സ്ക്വയർ ഫീറ്റ് സ്ഥലമാണ് ഉപയോഗയോഗ്യമാക്കിയതെങ്കിൽ ഇത്തവണ അത് 190 ലക്ഷം സ്ക്വയർഫീറ്റാണ്.












Click it and Unblock the Notifications