സെന്‍ട്രല്‍ വിസ്ത; പുതിയ പാർല്ലമെന്റ് മന്ദിരം നിർമിക്കേണ്ട യാതൊരു കാര്യവുമില്ല: എളമരം കരീം
തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ആയിരം കോടിയോളം രൂപ ചെലവഴിച്ച് പുതിയ പാർല്ലമെന്റ് മന്ദിരം നിർമിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് സിഐടിയു നേതാവ് എളമരം കരീം. ഇപ്പോഴത്തെ പാർല്ലമെന്റ് മന്ദിരം വിപുലമായ സൗകര്യങ്ങൾ ഉള്ളതും സുരക്ഷിതവുമാണ്. പുതിയ മന്ദിരം നിർമാണം സംബന്ധിച്ച് കക്ഷിനേതാക്കളുടെ അഭിപ്രായം തേടിയ സന്ദർഭത്തിൽ സിപിഐഎം രാജ്യസഭാ ലീഡർ എന്ന നിലയിൽ പുതിയ മന്ദിര നിർമാണം ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അത്കൊണ്ടായിരിക്കണം ഞങ്ങളെ ആരെയും അറിയിക്കാതെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എളമരം കരീമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പുതിയ പാർല്ലമെന്റ് മന്ദിരത്തിന് ഇന്ന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തുന്നതായി വാർത്ത കണ്ടു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ആയിരം കോടിയോളം രൂപ ചെലവഴിച്ച് പുതിയ പാർല്ലമെന്റ് മന്ദിരം നിർമിക്കേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴത്തെ പാർല്ലമെന്റ് മന്ദിരം വിപുലമായ സൗകര്യങ്ങൾ ഉള്ളതും സുരക്ഷിതവുമാണ്. പുതിയ മന്ദിരം നിർമാണം സംബന്ധിച്ച് കക്ഷിനേതാക്കളുടെ അഭിപ്രായം തേടിയ സന്ദർഭത്തിൽ സി.പി.ഐ. എം രാജ്യസഭാ ലീഡർ എന്ന നിലയിൽ പുതിയ മന്ദിര നിർമാണം ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു.

അത്കൊണ്ടായിരിക്കണം ഞങ്ങളെ ആരെയും അറിയിക്കാതെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നത്. നരേന്ദ്ര മോഡി ഇന്ന് തറക്കല്ലിടുന്നത് അദ്ദേഹത്തിന്റെ സ്വന്തം വീടിനല്ല. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനാണ്. പ്രതിപക്ഷ പാർട്ടികളെ അറിയിക്കുക പോലും ചെയ്യാതെ തറക്കല്ലിടൽ നടത്തുന്ന പ്രധാന മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നാണ് പാർലിമെന്റ് മന്ദിരത്തെ വിശേഷിപ്പിക്കാറ്. ബിജെപി ഭരണത്തിന്കീഴിൽ അത് ജനാധിപത്യത്തിന്റെ കുരുതിക്കളമായി മാറുന്ന കാഴ്ച രാജ്യം കാണുന്നുണ്ട്. ചർച്ചകൾക്കോ എതിർ ശബ്ദങ്ങൾക്കോ അവസരം നൽകാതെ പാർലിമെന്ററി ജനാധിപത്യത്തെത്തന്നെ ഇല്ലാതാക്കുന്ന നിങ്ങൾ വെറുമൊരു കെട്ടിടം എന്നതിനപ്പുറം എന്ത് വിലയാണ് ഈ പാർലമെന്റ് മന്ദിരത്തിന് നൽകിയിട്ടുള്ളത്??
ഒരൊറ്റ ദിവസം കൊണ്ട് ഒരു സംസ്ഥാനത്തെത്തന്നെ വെട്ടിമുറിച്ചവർ, ചർച്ചകൂടാതെ രാജ്യത്തെ തൊഴിൽനിയമങ്ങളെല്ലാം മാറ്റിയെഴുതിയവർ, പ്രതിഷേധിച്ചവരെ പുറത്താക്കിയും അടിച്ചമർത്തിയും കാർഷിക നിയമങ്ങൾ പാസ്സാക്കിയവർ, അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാൻ മടികാണിക്കാത്തവർ; അവരാണ് ഇന്ന് രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത്.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ല. ഭക്ഷണവും ജോലിയുമാണ്. കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങൾ വലയുമ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിന് ആയിരം കോടിയൊളം രൂപ ചെലവഴിക്കുന്നതുതന്നെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.












Click it and Unblock the Notifications