ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് ; സുപ്രധാന പ്രഖ്യാപനം നടത്തി മോദി
ന്യൂഡൽഹി:ചണ്ഡീഗഢ് വിമാനത്താവളത്തിന്റെ പേര് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ പേരിലേക്ക് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ "മൻ കി ബാത്തിൽ" പ്രഖ്യാപിച്ചു.
അമൃത് മഹോത്സവത്തിന്റെ പ്രത്യേക ദിനം സെപ്റ്റംബർ 28-ന് ആയിരിക്കും മാറ്റം. ഭഗത് സിംഗിന്റെ ജന്മദിനത്തിൽ ചണ്ഡീഗഡ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

'മൂന്ന് ദിവസത്തിന് ശേഷം, അതായത് സെപ്റ്റംബർ 28 ന്, അമൃത് മഹോത്സവത്തിന്റെ ഒരു പ്രത്യേക ദിനമാണ്. ഈ ദിവസം ഭഗത് സിംഗിന്റെ ജന്മദിനം ആഘോഷിക്കും. ഭാരതമാതാവിന്റെ ധീരനായ മകൻ. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന് തൊട്ടുമുമ്പ്, ആദരസൂചകമായി, ഒരു സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്, ചണ്ഡീഗഡ് വിമാനത്താവളത്തിന് ഇനി ഷഹീദ് ഭഗത് സിങ്ങിന്റെ പേര് നൽകാൻ തീരുമാനിച്ചു', മോദി പറഞ്ഞു.
ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേരുമായി ബന്ധപ്പെട്ട് പഞ്ചാബും ഹരിയാനയും തമ്മിൽ ഏറെ കാലമായി തർക്കമുണ്ടായിരുന്നു. നിരവധി തവണ കൂടിചേചർന്ന യോഗങ്ങൾക്ക് ശേഷം വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പേരിടാൻ ധാരണയായി. ഓഗസ്റ്റിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഹരിയാന ഉപമുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാൻ ധാരണയായിരുന്നു.
കഴിഞ്ഞ മാസം ഭഗവന്ത് മാനും ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ നടത്തിയ ചർച്ചയിൽ വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിങ്ങിന്റെ പേര് നൽകാൻ ധാരണയായെങ്കിലും നഗരത്തിന്റെ പേര് തീരുമാനിക്കാനായി കഴിഞ്ഞിരുന്നില്ല.
പിന്നീട് മൊഹാലി, ചണ്ഡീഗഡ്, പഞ്ച്കുല എന്നീ മൂന്ന് നഗരങ്ങളുടെ പേരുകൾ വിമാനത്താവളത്തിന്റെ പേരിനൊപ്പം ചേർക്കാമെന്ന് ധാരണയായി. ചുരുക്കത്തിൽ MCP എന്ന് എഴുതപ്പെടും.
രക്തസാക്ഷിയായ ഇതിഹാസത്തിന്റെ പാരമ്പര്യത്തിൽ ആം ആദ്മി പാർട്ടി കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങയതിന് പിന്നാലെയാണ് ബിജെപിയുടെ ഈ നീക്കം എന്നാണു വിലയിരുത്തപ്പെടുന്നത്.
സ്വാതന്ത്ര്യ സമര സേനാനിക്ക് പ്രതീകാത്മകമായ ആദരാഞ്ജലികൾ അർപ്പിച്ചാണ് പഞ്ചാബ് മുഖ്യമന്ത്രി തന്റെ പ്രവർത്തനം ആരംഭിച്ചത്. ഭഗത് സിങ്ങിന്റെ പൂർവ്വിക ഗ്രാമമായ ഖട്കർ കലനിൽ ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ആതിഥേയത്വം വഹിച്ചത് എഎപിയായിരുന്നു.












Click it and Unblock the Notifications