ചന്ദ്രയാൻ-3; ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ചന്ദ്രയാൻ പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ഡൽഹി: ഇറങ്ങുന്നതിന് തൊട്ട് മുൻപ് വിക്രം ലാൻഡർ പകർത്തിയ ചന്ദ്രോപരിതല ചിത്രങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറ പകര്‍ത്തിയ നാല് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ട്വിറ്ററിൽ പങ്കുവെച്ചത്. ചന്ദ്രയാന്‍- 3 ലാന്‍ഡറും MOX-ISTRAC ഉം തമ്മിലുള്ള ആശയവിനിമയം വിജയകരമായി സ്ഥാപിക്കാന്‍ സാധിച്ചെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. കൂടുതൽ ചിത്രങ്ങൾ വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് വൈകീട്ട് 6.04 ഓടെയായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇ ഏറെ ചങ്കിടിപ്പോടെയായിരുന്നു നിർണായകമായ സോഫ്റ്റ് ലാൻഡിംഗ് രാജ്യമാകെ ഉറ്റുനോക്കിയത്. സാഹചര്യം അനുകൂലമല്ലെങ്കിൽ സോഫ്റ്റ് ലാൻഡിംഗ് മാറ്റിവെച്ചേക്കുമെന്ന് നേരത്തേ ഐ എസ് ആർ ഒ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ പേടകം ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് വൈകീട്ട് 5.45 ഓടെയായിരുന്നു പേടകം ചന്ദ്രോപരിതലത്തിൽ ഇറക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. നാല് ഘട്ടങ്ങളിലായിരുന്നു ലാൻഡിംഗ് പ്രക്രിയ. പേടകത്തിന്റെ വേഗം കുറച്ച് സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചായിരുന്നു സോഫ്റ്റ് ലാൻഡിംഗിന് തയ്യാറെടുത്തത്.
ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്നും വെറും 7 കിമി മാത്രം ദൂരത്തായിരുന്നു പേടകം. ലാൻഡ് ചെയ്യേണ്ട സ്ഥലത്ത് 12 സെക്കന്റോളം നിന്നതിന് ശേഷം അനുയോജ്യമായ സ്ഥലത്ത് ലാൻഡ് ചെയ്യുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്.
താദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്നത്.
നമ്മുടെ ശാസ്ത്രജ്ഞരുടെ സമർപ്പണവും കഴിവും കൊണ്ട് ലോകത്തെ ഒരു രാജ്യത്തിനും ഇന്നുവരെ എത്താൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ എത്തിയിരിക്കുന്നുവെന്നായിരുന്നു ചരിത്ര നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ചന്ദ്രനുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥകളും കഥകളും ഇനി മാറുമെന്നും പഴഞ്ചൊല്ലുകൾക്ക് പുതുതലമുറ പുതിയ അർഥം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനെ വളരെ വിദൂരത്തുള്ള ഒന്നായിട്ടായിരുന്നു നാം കണക്കാക്കിയിരുന്നത്. 'ചന്ദ മാമാ ദൂർ കേ' എന്നായിരുന്നു പറഞ്ഞത്. എന്നാൽ 'ചന്ദ മാമ ഏക് ടൂർ കേ' എന്ന് കുട്ടികൾ പറയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications