'സുരക്ഷിതമായി ഇറങ്ങാം'; ചന്ദ്രനിലിറങ്ങും മുൻപ് ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളയച്ച് ചന്ദ്രയാൻ 3
ചെന്നൈ: ചന്ദ്രോപരിതലത്തിൽ ഇറങ്ങും മുൻപ് ചന്ദ്രയാന്‍ 3 പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ എസ് ആർ ഒ. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങൾ പകർത്തിയത്. സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗർത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്.
ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന
ചന്ദ്രയാൻ-3 യുടെ സോഫ്റ്റ് ലാൻഡിംഗ് ബുധനാഴ്ചയാണ്. വൈകീട്ട് 6.04 ന് ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചത്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഡീബൂസ്റ്റിംഗ് നടന്നത്. നിലവിൽ ചന്ദ്രനോട് 25 കിമി അടുത്തുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ ഉള്ളത്. 4.2 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്റിംഗ് നടക്കുക.

ബുധാനാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു സോഫ്റ്റ് ലാന്റിംഗിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ ആരംഭിക്കുക. അതിന് ശേഷമുള്ള 18 മിനിറ്റുകളാണ് ഏറ്റവും സുപ്രധാനമാണ്. പേടകത്തിന്റെ വേഗത കുറച്ച് സോഫ്റ്റ് ലാന്റിംഗ് നടത്തുകയാണ് വേണ്ടത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊട്ടാൽ പിന്നെ മണിക്കൂറുകൾ കൊണ്ട് തന്നെ റോവർ വേർപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ഐ എസ് ആർ ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 യിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജുലൈ 14 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചത്. 41 ദിവസം കൊണ്ടാണ് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. ദൗത്യം വിജയകരമായാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
അതിനിടെ റഷ്യയുടെ ചന്ദ്രദൗത്യമായ ലൂണ- 25 പരാജയപ്പെട്ടു. ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. ലൂണ- 25മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചന്ദ്രയാന്‍-3 വിക്ഷേപിച്ചതിന് ശേഷമായിരുന്നു റഷ്യ ലൂണ-25 നെ വിക്ഷേപിച്ചത്. ഏത് ചന്ദ്രദൗത്യമാകും ആദ്യം ലാന്ഡ് ചെയ്യുകയെന്ന ആകാംക്ഷ ശാസ്ത്ര ലോകത്ത് നിലനിൽക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications