പാകിസ്ഥാനെ ചൈന അകമഴിഞ്ഞ് സഹായിച്ചു; ആരോപണവുമായി സൈനിക സ്ഥാപനം, 'സാറ്റലൈറ്റ് സംവിധാനം ഉപയോഗിച്ചു'
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ ചൈനയുടെ കൂടുതൽ പങ്ക് വെളിവാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് സൈനിക സ്ഥാപനം രംഗത്ത്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ സംഘടനയുടെ റിപ്പോർട്ടിലാണ് നേരത്തെ കരുതിയിരുന്നതിനേക്കാൾ കൂടുതൽ പങ്ക് ചൈനയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് സംഘർഷത്തിലാണ് കൂടുതൽ ചൈനീസ് പങ്ക് പുറത്തുവരുന്നത്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം കൂട്ടക്കുരുതിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമാവുന്നതിനും ഇടയിലുള്ള രണ്ടാഴ്‌ചയ്ക്കുള്ളിൽ, ഇന്ത്യയ്ക്കു മുകളിലുള്ള ഉപഗ്രഹ കവറേജ് ക്രമീകരിക്കുന്നതിൽ ചൈന പാകിസ്ഥാനെ സഹായിച്ചുവെന്നാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ ജോയിന്റ് വാർഫെയർ സ്‌റ്റഡീസിന്റെ ഡയറക്‌ടർ ജനറൽ അശോക് കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഇന്ത്യയുടെ സൈനിക വിന്യാസങ്ങളും ആയുധങ്ങളും കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി പാകിസ്ഥാന്റെ റഡാർ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പുനഃക്രമീകരിക്കാൻ ചൈന സഹായിച്ചതായാണ് അശോക് കുമാർ ആരോപിക്കുന്നത്. ഇതോടെ ഇന്ത്യ-പാക് സംഘർഷത്തിൽ കാര്യമായ ഇടപെടലുകൾ ചൈന നടത്തിയെന്ന സംശയം ബലപ്പെടുകയാണ്.
ചൈനയുടെ പങ്കാളിത്തം ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പാകിസ്ഥാൻ ചൈനീസ് ആയുധങ്ങൾ ഉപയോഗിച്ചതായി സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ അശോക് കുമാറിന്റെ ആരോപണം ശരിയാണെങ്കിൽ ബീജിംഗ് ഇസ്ലാമാബാദിന് ലോജിസ്‌റ്റിക്കൽ, ഇന്റലിജൻസ് സഹായവും നൽകിയിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്.
ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഒരു വേദിയായി സംഘർഷത്തെ ഉപയോഗിച്ചുവെന്ന് അശോക് കുമാർ പറഞ്ഞു. ചൈനീസ് പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു, ചില സന്ദർഭങ്ങളിൽ അവ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഇന്ത്യൻ സൈനിക വിലയിരുത്തൽ ഉദ്ധരിച്ച് കൊണ്ട് അശോക് കുമാർ പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
സംഘർഷത്തിൽ പാകിസ്ഥാൻ നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ചതിനോട് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ നന്നായി തന്നെ പ്രതികരിച്ചു, ഇന്ത്യയുടെ സംയോജിത സെൻസർ ശൃംഖല അതിന് ഒരു മുൻതൂക്കം നൽകിയെന്നും മേൽക്കൈ പ്രകടമായിരുന്നുവെന്നും അശോക് കുമാർ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം കൈയ്യടി നേടിയിരുന്നു.
ജെ-10സി യുദ്ധവിമാനവും പിഎൽ-15 എയർ-ടു-എയർ മിസൈലും പോലുള്ള ചൈനീസ് ആയുധങ്ങൾ മുമ്പ് ഒരിക്കലും ഇത്തരത്തിൽ നേരിട്ടുള്ള പോരാട്ടത്തിൽ ഉപയോഗിക്കപ്പെട്ട മുൻ സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവയുടെ ഉപയോഗം തായ്‌വാൻ ഉൾപ്പെടെ മേഖലയിലുടനീളമുള്ള ചൈനയുടെ എതിരാളികൾക്കിടയിൽ കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘർഷങ്ങൾ ഉണ്ടാവുമ്പോൾ സ്വാഭാവികമായും ചൈന ഇസ്ലാമാബാദിന് സഹായം നൽകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് അശോക് കുമാർ പറഞ്ഞു. സാഹചര്യം ഗുരുതരം ആണെങ്കിൽ മാത്രമേ പാകിസ്ഥാന് വേണ്ടി ചൈന ഇടപെടുകയുള്ളൂ. എന്നാൽ പാകിസ്ഥാൻ മൂലം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടാനുള്ള സാധ്യതകളാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിലും സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സ്വതന്ത്ര വിലയിരുത്തൽ നടത്തുന്ന സ്ഥാപനമാണ് സെന്റർ ഫോർ ജോയിന്റ് വാർഫെയർ സ്‌റ്റഡീസ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യയുടെ ഉന്നത സൈനിക കമാൻഡർ, കര, വ്യോമ, നാവിക സേനകളുടെ മേധാവികൾ എന്നിവർ ഉൾപ്പെടുന്നതാണ് ഇതിന്റെ ഉപദേശക സമിതി. ആ സ്ഥാപനമാണ് ഇപ്പോൾ ചൈനീസ് ഇടപെടലിനെ കുറിച്ചുള്ള ആശങ്കകളും വിവരങ്ങളും പങ്കുവയ്ക്കുന്നത്.
എന്നാൽ വിഷയത്തിൽ ചൈനയുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ മാധ്യമ അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ ഇതുവരെയും കൂട്ടാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും, സായുധ സേനകളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ഇതേ പാതയാണ് പിന്തുടരുന്നത്. എങ്കിലും ചൈനയുടെ ഇത്തരം സഹായങ്ങൾ ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications