മഹാരാഷ്ട്രയിലും പൗരത്വ രജിസ്ട്രേഷൻ? അനധികൃതരെ താമസിക്കാൻ കൂറ്റൻ കെട്ടിടങ്ങൾ?
മുംബൈ: അസമിൽ പൗരത്വ രജിസ്റ്റർ പുറത്തു വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിലും പൗരത്വ പരിശോധന നടത്തുന്നതായി സൂചനകൾ. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ വേണ്ടി ഡിറ്റൻഷൻ സെന്റർ തുടങ്ങുന്നതിന് മുംബയ്‌ക്കടുത്ത് സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നവി മുംബയ് പ്ലാനിംഗ് അതോറിറ്റിക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
അസാമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്നും 19 ലക്ഷം പേരെ പുറത്താക്കിയതിന് ശേഷം മഹാരാഷ്ട്രയിലേക്കും ഈ നീക്കം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുംബയിൽ നിന്നും 20 കിലോമീറ്റർ അകലെ നവി മുംബൈയ്‌ക്കടുത്ത് റെസിഡൻഷ്യൽ ആൻഡ് കൊമേഷ്യൽ ഏരിയയായ നെറൂലിൽ രണ്ടോ മൂന്നോ ഏക്കർ സ്ഥലം വിട്ടുനൽകണമെന്നാണ് കത്തിലെ ആവശ്യമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

മാർഗരേഖ പുറപ്പെടുവിച്ചു
മുംബൈയിലെ പ്ലാനിങ് അതോറിറ്റിയിലെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലാണ് എൻഡിടിവി പുറത്തുവിട്ടിരിക്കുന്നത്. എന്നാല ഈ വാർത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. , രാജ്യത്തെ എല്ലാ കുടിയേറ്റ കേന്ദ്രങ്ങളിലും ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർഗരേഖയും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ്
അടുത്ത കുറച്ച് മാസങ്ങൾക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ഡിറ്റക്ഷൻ സെന്റർ സ്ഥപിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് നിരവധി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഉണ്ടെന്നും ഇവരെ പുറത്താക്കണമെന്നും ശിവസേന കാലങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. അസാമിൽ നടപ്പിലാക്കിയ മാതൃകയിൽ ദേശീയ പൗരത്വ പട്ടിക മഹാരാഷ്ട്രയിലും നടപ്പിലാക്കണമെന്ന് കഴിഞ്ഞ ആഴ്‌ച ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്
ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത്. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോൾ ബംഗ്ലാദേശികൾ ചിതലുകളാണെന്നും അവരെ രാജ്യത്ത് നിന്നും തുടച്ചു നീക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലായിൽ രാജ്യസഭയിൽ നടന്ന ചർച്ചയിലും ഇതേ നിലപാട് അമിത് ഷാ ആവർത്തിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ രാജ്യത്തിന്റെ ഓരോ ഇഞ്ചും പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അനധികൃതമായി തങ്ങാൻ അനുവദിക്കില്ല
രാജ്യത്ത് അനധികൃതമായി തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് അടുത്തിടെ നടന്ന നോർത്ത് ഈസ്‌റ്റ് കൗൺസിൽ യോഗത്തിലും അമിത് ഷാ വ്യക്തമാക്കി. അസാം മാതൃകയിൽ പൗരത്വ പട്ടിക നടപ്പിലാക്കണമെന്ന് ബീഹാറിലെ ബിജെപി മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അസാമിൽ പുറത്തായവരിൽ കൂടുതലും ബംഗാളി ഹിന്ദുക്കളാണ്. ഇത് സംസ്ഥാനത്തെ വോട്ടിനെ കാര്യമായി ബാധിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.

പുറത്തായത് ബംഗാളി ഹിന്ദുക്കൾ
എന്നാൽ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്ത് പോയവർക്കെതിരെ അസാമിൽ പെട്ടെന്നൊരു നടപടി എടുക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അസാമിലെ പൗരത്വ പട്ടികയിൽ നിന്നും പുറത്തായവരെ നിലവിൽ താമസിപ്പിക്കുന്നത് ജയിലുകളിലാണ്. എന്നാൽ സംസ്ഥാനത്ത് മൂവായിരം പേരെ വച്ച് താമസിപ്പിക്കാൻ കഴിയുന്ന 10 ഡിറ്റൻഷൻ സെന്ററുകളുടെ നിർമാണം അസാമിൽ തുടങ്ങിയതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications