അലഹബാദ് സർവ്വകലാശാലയിൽ സംഘർഷം; കല്ലേറ്, ബൈക്കിന് തീയിട്ടു, നിരവധി പേർക്ക് പരിക്ക്
അലഹബാദ്: അലഹബാദ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. മുൻ വിദ്യാർത്ഥി നേതാവ് കാമ്പസിൽ കയറിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സർവ്വകലാശാലയിലെ ഫീസ് വർധനവുമായി ബന്ധപ്പെട്ട് കാമ്പസിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥി നേതാവ് കാമ്പസിൽ എത്തിയത്. അതേസമയം സംഘർഷത്തിനിടെ സുരക്ഷാ ജീവനക്കാർക്കും പോലീസുകാർക്കും നേരെ കല്ലേറുണ്ടായി. ബൈക്കിനും തീയിട്ടു. പ്രധാന കവാടത്തിൽ ഗാർഡുകൾ പ്രതിഷേധക്കാരെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും പോലീസ് അറിയിച്ചു. അതേസമയം അക്രമികൾ സർവ്വകലാശാല ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുകയും സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് സർവ്വകലാശാല വക്താവ് ജയ കപൂർ പറഞ്ഞു.
അക്രമികൾ വിദ്യാർത്ഥികളല്ലെന്നും കപൂർ പറഞ്ഞു. അവർ ബൈക്കിന് തീയിട്ടു, അധ്യാപകരുടെ കാറിന്റെ ഗ്ലാസുകൾ തകർത്തു,ജനറേറ്ററിനും യൂനിവേഴ്സിറ്റി കാന്റീനും തീയിട്ട് നശിപ്പിച്ചു', കപൂർ ആരോപിച്ചു.












Click it and Unblock the Notifications