രാഹുൽ ഗാന്ധിയെ വെട്ടിലാക്കി ബംഗാളിലെ കോൺഗ്രസ്, മമത ബാനർജിക്ക് ഒപ്പമില്ല
കൊല്‍ക്കത്ത: കേന്ദ്രത്തിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച മമത ബാനര്‍ജി സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി ഏറ്റതോടെയാണ് സമരം അവസാനിപ്പിച്ചത്. മമതയോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത് ബിജെപിക്ക് ആശ്വാസമായി.
കൊല്‍ക്കത്തയില്‍ നിന്നും സമരം ദില്ലിയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് മമത ബാനര്‍ജി. പ്രതിപക്ഷത്തിന്റെ പിന്തുണ മമതയ്ക്കുണ്ട്.മമതയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് ബംഗാളിലെ കോണ്‍ഗ്രസ്.

തെരുവിലെ സമരം
പോലീസ് കമ്മീഷണറെ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്യാനെത്തിയത് ഫെഡറല്‍ സംവിധാനത്തിന് നേര്‍ക്കുളള വെല്ലുവിളിയാണ് എന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ രായ്ക്ക് രാമായനം മമത സമരത്തിന് തെരുവിലേക്ക് ഇറങ്ങി. രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ മമതയിലേക്ക് തിരിഞ്ഞു.

രാഹുൽ ഗാന്ധിക്ക് ക്ഷീണം
അടുത്ത പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വരുന്ന രാഹുല്‍ ഗാന്ധിയെ കവച്ച് വെയ്യക്കുന്ന പ്രഭാവം മമത നേടിയെടുത്തു. പ്രതിപക്ഷ കക്ഷികളെല്ലാം മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തി. കോണ്‍ഗ്രസും മറ്റ് വഴികളില്ലാതെ മമതയ്ക്ക് പിന്നില്‍ പിന്തുണയുമായി അണി ചേര്‍ന്നു.

വെട്ടിലാക്കി ബംഗാൾ കോൺഗ്രസ്
എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി കൊണ്ടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നിലപാടെടുത്തത്. മമത ബാനര്‍ജിയുടെ സമരം അഴിമതി മറച്ച് വെക്കാനുളള നാടകമാണ് എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിലപാട് വെട്ടിത്തുറന്ന് പറഞ്ഞത്. ഇതോടെ ദേശീയ നേതൃത്വം മമതയ്ക്ക് ഒപ്പവും സംസ്ഥാനം മമതയ്ക്ക് എതിരും എന്നായി സ്ഥിതി

മമതയ്ക്ക് ഒപ്പമില്ല
മമതയ്ക്ക് ഒപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതേസമയം മമത ബാനര്‍ജിക്ക് എതിരെ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്. സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ അടക്കം കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നു.

അന്വേഷണം പൂർത്തിയാക്കണം
കുപ്രസിദ്ധമായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകളെ കുറിച്ചുളള അന്വേഷണം ഉടനടി പൂര്‍ത്തിയാക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പോലീസ് കമ്മീഷണര്‍ സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് എന്തിനെന്ന് നേതാക്കള്‍ ചോദിക്കുന്നു. മമത നടത്തിയ മഹാറാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചും പാര്‍ട്ടിക്കുളളില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്.












Click it and Unblock the Notifications