എഎപി പഞ്ചാബ് പിടിച്ചാല്‍ ഭയം ബിജെപിക്ക്, 3 സംസ്ഥാനങ്ങളില്‍ ട്രെന്‍ഡ് മാറും, അടവ് മാറ്റി കോണ്‍ഗ്രസ്
ദില്ലി: പഞ്ചാബിലെ വോട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ നിശബ്ദ തരംഗത്തെ കുറിച്ചാണ് കോണ്‍ഗ്രസ് ക്യാമ്പിലാകെ ചര്‍ച്ച. അത് പക്ഷേ കോണ്‍ഗ്രസിന് അനുകൂലമായ കാര്യമല്ല. ആംആദ്മി പാര്‍ട്ടി വളരെ മുന്നിലെത്തിയെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ബിജെപി കോണ്‍ഗ്രസിനേക്കാള്‍ വലിയ ആശങ്കയിലാണ്. എഎപിയെ പഞ്ചാബില്‍ പിടിച്ച് കെട്ടേണ്ടത് ബിജെപിക്കാണ് ഏറ്റവും ആവശ്യം.
പിടിതരാതെ റായ്ബറേലി, എങ്ങോട്ട് വേണമെങ്കിലും ചായാം, പ്രിയങ്കയ്ക്കും അദിതിക്കും പരീക്ഷണം
എഎപിയുണ്ടെങ്കില്‍ ഒരിക്കലും അവരെ പരാജയപ്പെടുത്താനാവില്ലെന്ന് നല്ല ബോധ്യം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. ദില്ലി തന്നെ ഉദാഹരണം. പക്ഷേ വോട്ടിംഗ് ദിനത്തില്‍ പഞ്ചാബിലെ സ്ഥിരം പാര്‍ട്ടികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ഫോര്‍മുല എഎപിയെ ശരിക്കും കുരുക്കിയേക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു.

പഞ്ചാബില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ട് ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. പഞ്ചാബിലെ മാറ്റത്തിന്റെ തുടക്കം എഎപിയില്‍ നിന്നാണെന്ന് ജനങ്ങള്‍ തന്നെ സമ്മതിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണം വിചാരിച്ചത്ര മികവിലേക്ക് ഉയര്‍ന്നതുമില്ല. അതിലേറെ പ്രശ്‌നം ബിജെപിക്കാണ്. എഎപി പഞ്ചാബില്‍ അധികാരം പിടിക്കുകയാണെങ്കില്‍ ബിജെപിക്ക് വെല്ലുവിളി മറ്റിടങ്ങളിലുണ്ടാവും. ഉത്തരാഖണ്ഡിലും ഗോവയിലും എഎപി വലിയ സാന്നിധ്യമായി രംഗത്തുണ്ട്. ഇത് രണ്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞതാണെന്ന് വിചാരിക്കാം. ഗുജറാത്ത്, ഹരിയാന, എന്നിവിടങ്ങളില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയായി എഎപി മാറും. ചണ്ഡീഗഡില്‍ ഇപ്പോള്‍ തന്നെ ബിജെപിയെ ഞെട്ടിച്ച് എഎപി ഏറ്റവും വലിയ കക്ഷിയായി.

പ്രാദേശിക പാര്‍ട്ടികളില്‍ ഒരു പാര്‍ട്ടി ഒന്നിലധികം സംസ്ഥാനത്ത് ഭരണം പിടിക്കുന്നത് കോണ്‍ഗ്രസിനും ബിജെപിക്കും നിലനില്‍പ്പിന്റെ ഭീഷണിയായി മാറുമെന്ന് ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ജെഡിയു, എന്നീ കക്ഷികള്‍ക്കൊന്നും ഒന്നില്‍ കൂടുതല്‍ സംസ്ഥാനത്ത് ഭരിക്കാനായിട്ടില്ല. സിപിഎമ്മായിരുന്നു ഇതില്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ സിപിഎം ദേശീയ പാര്‍ട്ടിയാണ്. നിലവില്‍ അവര്‍ക്കും ഒരു സംസ്ഥാനം മാത്രമാണ് ഉള്ളത്. പഞ്ചാബില്‍ വിജയിച്ചാല്‍ പ്രതിപക്ഷ നിരയിലാകെ എഎപിയുടെ സാന്നിധ്യം തന്നെ വലുതാകും. അത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകും. ഈ മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഉള്ളത്.

ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് വിലകുറച്ച് എഎപിയെ കണ്ടതാണ് വലിയ പ്രശ്‌നമായി മാറിയത്. അതുകൊണ്ട് കോണ്‍ഗ്രസ് കോട്ടകളിലെല്ലാം വന്‍ മുന്നേറ്റം എഎപി നടത്തി. ബിജെപിക്കെതിരെ കടുത്ത ജനവികാരമുണ്ടെന്ന് തിരിച്ചറിയാനും കോണ്‍ഗ്രസിന് സാധിച്ചില്ല. പക്ഷേ എഎപി വലിയ കക്ഷിയായി മാറിയതോടെ കോണ്‍ഗ്രസ് അവരെ പൊളിക്കുന്ന നീക്കമാണ് നടത്തിയത്. കോണ്‍ഗ്രസ് വിശ്വാസ വോട്ടിനെത്തിയില്ല. ഭൂരിപക്ഷമില്ലാത്തത് കൊണ്ട് ബിജെപി ചണ്ഡീഗഡില്‍ അധികാരം പിടിക്കുകയും ചെയ്തു. ഇത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ കൂടിയാണ്. രാഷ്ട്രീയ നിരീക്ഷകരും ഇത് തന്നെയാണ് പറയുന്നത്. ചണ്ഡീഗഡില്‍ ഇരുപാര്‍ട്ടികളുമല്ലാത്തൊരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അതിന്റെ ഭവിഷ്യത്ത് പഞ്ചാബിലും കോണ്‍ഗ്രസ് അനുഭവിക്കേണ്ടി വരും.

പഞ്ചാബില്‍ വോട്ട് ശതമാനം കുറഞ്ഞത് പ്രാദേശിക പാര്‍ട്ടികളെല്ലാം ഒത്തുകളിച്ച് കൊണ്ടാണ്. അകാലിദളും ബിജെപിയും കോണ്‍ഗ്രസും വലിയ ഭീഷണിയായിട്ടാണ് എഎപിയെ കാണുന്നത്. കോണ്‍ഗ്രസിനെ പോലെയല്ല എഎപിയെന്ന് ബിജെപി നേതാക്കള്‍ക്കറിയാം. മികച്ച പ്രചാരണം അവരുടെ കരുത്താണ്. സത്യസന്ധരായ നേതാക്കളും അവര്‍ക്കിടയിലുണ്ട്. കോണ്‍ഗ്രസ് പറയുന്നതിനേക്കാള്‍ വിശ്വാസ്യത എഎപിയുടെ ആരോപണങ്ങള്‍ക്കുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും എഎപി ഗുജറാത്തിലും ഹരിയാനയിലും ഉന്നയിച്ചാല്‍ അത് ബിജെപിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിടും. പ്രതിപക്ഷ നിരയില്‍ അരവിന്ദ് കെജ്രിവാള്‍ വലിയ നേതാവായി വളരുമെന്ന് ഉറപ്പാണ്. ഉത്തരാഖണ്ഡിലും ഗോവയിലും എഎപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ തവണ തന്നെ 25 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമാകാനും എഎപിക്ക് സാധിച്ചിരുന്നു. ഇത്തവണ എഎപിക്ക് ഒരവസരം നല്‍കാന്‍ പഞ്ചാബിലെ വോട്ടര്‍മാര്‍ താല്‍പര്യം കാണിക്കുന്നു. കോണ്‍ഗ്രസിനും അകാലിദളിനും അവസരം നല്‍കിയതാണ്. പിന്നെ എന്തുകൊണ്ട് എഎപിക്ക് നല്‍കി കൂടാ എന്നാണ് ചോദ്യം. ചൗക്ക് ക്രോസ് റോഡ് മുതല്‍ പോളിംഗ് ബൂത്ത് വരെ എഎപി തരംഗം തന്നെയാണ് ഇത്തവണ പഞ്ചാബിലുള്ളത്. രണ്ട് സാധ്യതകള്‍ മാത്രമാണ് ഇപ്പോള്‍ പഞ്ചാബില്‍ നിലനില്‍ക്കുന്നത്. എഎപി ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കുക എന്നതാണ് ആദ്യ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷന്‍ സഖ്യ സര്‍ക്കാരാണ്. ഇങ്ങനെയാണെങ്കില്‍ എഎപി ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

പക്ഷേ ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ എഎപി തയ്യാറല്ല. ചണ്ഡീഗഡിലെ പോലെ ബിജെപിയും അകാലിദളുമായി ഒത്തുകളിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചേക്കുമെന്നാണ് ഭയം. കോണ്‍ഗ്രസ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാവുമെന്നാണ് റിപ്പോര്‍ട്ട്. ചരണ്‍ജിത്ത് സിംഗ് ചന്നി മത്സരിക്കുന്ന രണ്ട് സീറ്റുകളിലൊന്നില്‍ തോല്‍ക്കുമെന്നാണ് സൂചന. സിദ്ദുവിന്റെ കാര്യവും പറയാനാവില്ല. അമൃത്സര്‍ ഈസ്റ്റില്‍ എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാവുമായിരുന്നു എന്നാണ് വിലയിരുത്തല്‍. നൂറ് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ചന്നി ഇരട്ടിയാക്കിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കുന്നത്.

ദേരാ അധ്യക്ഷന്‍ ഗുര്‍മീത് റാം റഹീം സിംഗ് ബിജെപിക്കും അകാലിദളിനുമൊപ്പമാണ്. ഇത് എഎപിക്ക് ചെറിയ നഷ്ടമുണ്ടാക്കും. മാല്‍വ, മജ, ദോബ, മേഖലകളാണ് പഞ്ചാബിലെ നിര്‍ണായക കേന്ദ്രങ്ങള്‍, മാല്‍വയില്‍ 69 സീറ്റുണ്ട്. മജയില്‍ 25 സീറ്റും ദോബയില്‍ 23 സീറ്റുമുണ്ട്. 2017ല്‍ ദോബയില്‍ മികച്ച പ്രകടനമാണ് എഎപി നടത്തിയത്. 20 സീറ്റാണ് പാര്‍ട്ടി നേടിയത്. മജയിലും ദോബയിലും കൂടി ഈ മികച്ച പ്രകടനം എഎപി ആവര്‍ത്തിച്ചാല്‍ അതോടെ അധികാരം അവര്‍ക്ക് ഉറപ്പിക്കാം. പഞ്ചാബില്‍ ആര്‍ക്കും തൂക്കുസഭ വേണ്ടെന്നാണ്. ബിജെപിക്കെതിരെ കടുത്ത വികാരം സംസ്ഥാനത്തുണ്ട്. രാഷ്ട്രപതി ഭരണവും പഞ്ചാബിന് ആവശ്യമില്ല. അതിലൂടെ കേന്ദ്രത്തിന് പഞ്ചാബില്‍ ഭരിക്കാനാവുമെന്ന് അവര്‍ കരുതുന്നു. ഇത് എഎപിക്കും കോണ്‍ഗ്രസിനും പ്രതീക്ഷ പകരുന്നതാണ്.

ദളിത് വോട്ടര്‍മാരില്‍ നല്ലൊരു പങ്കും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. 60 ശതമാനം വോട്ടുകളെങ്കിലും കോണ്‍ഗ്രസിന് ലഭിച്ചേക്കും. ദളിതുകള്‍ പഞ്ചാബ് ജനസംഖ്യയുടെ 35 ശതമാനത്തോളം വരും. ജാട്ട്-സിഖ് വിഭാഗം ഇരുപത് ശതമാനമുണ്ട്. ഇവര്‍ക്കിടയില്‍ എഎപിക്കാണ് പ്രിയം. ഭഗവന്ത് മന്നിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഇവിടെ എഎപിക്ക് വന്‍ നേട്ടമാകും. ജാട്ട് സിഖുകളുടെ രണ്ടാമത്തെ ചോയ്‌സ് കോണ്‍ഗ്രസായിരിക്കും. ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി മാറാനാണ് സാധ്യത. എന്നാല്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ എഎപി നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. എഎപി തന്നെ പഞ്ചാബില്‍ അധികാരത്തില്‍ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കോണ്‍ഗ്രസ് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്നും നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications