കർണാടകയിൽ ലിംഗായത്ത് വോട്ടുകൾ പെട്ടിയിലാക്കാൻ കോൺഗ്രസ്; പ്രത്യേക സംഘം ഇറങ്ങും
സംസ്ഥാന ജനസംഖ്യയുടെ 18 ശതമാനമാണ് ലിംഗായത്ത് വിഭാഗം. ഇവർ പരമ്പരാഗതമായി ബി ജെ പിയെ ആണ് പിന്തുടർന്ന് പോന്നിരുന്നത്.

ബെംഗളൂരു: സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത വിഭാഗത്തിന്റെ വോട്ടുറപ്പാക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്.ലിംഗായത്ത് സമുദായാംഗവും മുതിർന്ന നേതാവുമായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ ബി ജെ പിയുമായി അകലം പാലിക്കുകയാണ് സമുദായം. ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാണ് കോൺഗ്രസ് നീക്കം.
സംസ്ഥാന ജനസംഖ്യയുടെ 18 ശതമാനമാണ് ലിംഗായത്ത് വിഭാഗം. ഇവർ പരമ്പരാഗതമായി ബി ജെ പിയെ ആണ് പിന്തുടർന്ന് പോന്നിരുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പാർട്ടി അധ്യക്ഷൻ രാജീവ് ഗാന്ധി മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പാട്ടീലിനെ അപമാനിക്കുകയും പുറത്താക്കുകയും ചെയ്തതിനെത്തുടർന്നായിരുന്നു കോൺഗ്രസിൽ നിന്നും ലിംഗായത്ത് സമുദായം അകന്നത്.മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ പാട്ടീലിനെ നീക്കിയതായി പ്രഖ്യാപിച്ച നടപടി ലിംഗായത്തുകൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയായിരുന്നു. അന്ന് നഷ്ടമായ വോട്ടുകൾ യെദ്യൂരപ്പയുടെ അസാനിധ്യത്തിൽ തിരിച്ചെത്തിക്കാനാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ പ്രത്യേക സംഘങ്ങൾ ലിംഗായത്ത് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മധ്യ-ദക്ഷിണ കർണാടക, മൈസൂർ മേഖലകളിലുടനീളമുള്ള പ്രധാനപ്പെട്ട ലിംഗായത്ത് വ്യക്തികളുമായും മഠാധിപതികളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും. സമുദായങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായ എംബി പാട്ടീലിനാണ് സംഘത്തിന്റെ ചുമതല.
അതേസമയം സാഹചര്യം അനുകൂലമാക്കാൻ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്ക് കുറഞ്ഞത് 70 സീറ്റുകളെങ്കിൽ നൽകണെന്ന് പാട്ടീൽ എഐസിസി, പിസിസി നേതൃത്വത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് യെദ്യൂരപ്പ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതോടെ ലിംഗായത്ത് സ്വാധീന മേഖലയിലുള്ള അദ്ദേഹത്തിന്റെ പല അനുയായികൾക്കും ഇത്തവണ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് കൂടുതൽ ലിംഗായത്ത് നേതാക്കൾ ടിക്കറ്റ് അനുവദിക്കണമെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്. 2018ൽ കോൺഗ്രസ് 35 സീറ്റുകൾ ലിംഗായത്തുകൾക്ക് നൽകിയെങ്കിലും 17 സീറ്റുകൾ മാത്രമാണ് നേടിയത്.
2013ൽ യെദ്യൂരപ്പ ബിജെപി വിട്ടപ്പോൾ ലിംഗായത്ത് സമുദായത്തിന്റെ 10 ശതമാനം വോട്ടുകളും നേടാൻ യെദ്യൂരപ്പയുടെ പാർട്ടിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സമുദായത്തെ സംബന്ധിച്ച് ബിജെപിയല്ല യെദ്യൂരപ്പ തന്നെയാണ് പ്രധാനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ യെദ്യൂരപ്പയുടെ വിരമിക്കൽ ഉൾപ്പെടെയുള്ള ബി ജെ പിയിലെ ചലനങ്ങൾ ലിംഗായത്ത് വോട്ടിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയേക്കുമെന്ന് തന്നെയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications