150 സീറ്റിന്റെ മെഗാ പ്ലാന്‍, യുപിഎയുടെ മുഖമാകാന്‍ രാഹുലില്ല, മിഷന്‍ 2024ല്‍ കോണ്‍ഗ്രസിന് പുതുറോള്‍
ദില്ലി: കോണ്‍ഗ്രസ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാന്‍ ഒരുക്കുന്നു. മിഷന്‍ 2024നുള്ള മാസ്റ്റര്‍ പ്ലാനാണിത്. 150 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഫോക്കസ് ചെയ്യുന്നത്. കപില്‍ സിബലിന്റെ വീട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ യോഗവും ഇന്ന് നടന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ വര്‍ക്കിംഗ് പ്രസിഡന്റായി ഉത്തരേന്ത്യന്‍ നേതാവും അതോടൊപ്പം വരുന്നുണ്ട്.
വന്‍ പ്ലാനാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ളത്. ഈ വര്‍ഷാവസാനം മഹാരാഷ്ട്ര സന്ദര്‍ശിച്ച് ശിവസേനയെ കൈയ്യിലെടുക്കാനും കശ്മീരിലേക്കുള്ള ഇന്ന് നടത്തിയ യാത്രയും പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധി സ്വീകാര്യനാവുന്നു എന്നതിന്റെ സൂചന. കശ്മീരി പാര്‍ട്ടികള്‍ അടക്കം രാഹുലിനെ ഉറച്ച് പിന്തുണയ്ക്കും.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

ജയിക്കാവുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഇത്തരം സീറ്റുകളില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും മത്സരിക്കില്ല എന്ന് ഉറപ്പിക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. അതിനായി 2024ന് മുമ്പ് എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ സംസ്ഥാനത്തെത്തി രാഹുല്‍ കാണും. ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവര്‍ മാത്രമാകും ഇതില്‍ നിന്ന് മാറുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവിടെ മത്സരിക്കാതിരുന്നാല്‍ വിജയസാധ്യത കോണ്‍ഗ്രസിന് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ജഗന്‍ മോഹന്‍ റെഡ്ഡി, കെസിആര്‍, നവീന്‍ പ്ട്‌നായിക്ക് എന്നിവര്‍ക്ക് മുന്നില്‍ ഇത് സാധ്യത ഉണ്ടാവില്ല.

മിനിമം നൂറ് സീറ്റ് എന്നതാണ് 2024ല്‍ കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. ഇങ്ങനെ ജയിക്കാവുന്ന 150 സീറ്റുകളും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്്. അതേസമയം പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടാവുകയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്താല്‍ പ്രധാനമന്ത്രി പദത്തിനായി വാശിപിടിക്കില്ലെന്ന സന്ദേശം രാഹുല്‍ എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയോ മറ്റെതെങ്കിലും കോണ്‍ഗ്രസിന്റെ എംപിമാരോ പ്രധാനമന്ത്രി പദത്തിനായി കര്‍ശന നിലപാടെടുക്കില്ലെന്നും പാര്‍ട്ടി മമത ബാനര്‍ജി അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. അതാണ് രാഹുല്‍ വിളിച്ച യോഗത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്താനുള്ള പ്രധാന കാരണം.

രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്ന ഘടകമായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. മമതയെ പോലുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. അതേസമയം ഓരോ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ ബിജെപിയുടെ പല എംപിമാരും വന്‍ തോല്‍വി നേരിടുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. മോദി തരംഗം കൊണ്ട് മാത്രം ഇവര്‍ രക്ഷപ്പെടില്ലെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. കടുത്ത ഭരണവിരുദ്ധ വികാരമാണ് പല എംപിമാര്‍ക്കുമെതിരെയുള്ളത്. 2024ല്‍ ഇത്തരം തോല്‍ക്കാന്‍ സാധ്യതയുള്ള എംപിമാര്‍ക്കെതിരെ അതിശക്തനായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസ് പ്ലാന്‍.

2014ലും 2019ലും ബിജെപിയുടെ പല ദുര്‍ബല സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു. ഇത് മോദിക്കായി വോട്ട് ചെയ്തത് കൊണ്ടായിരുന്നു. ഇവരുടെ മികവ് പോലും വോട്ടര്‍മാര്‍ ശ്രദ്ധിച്ചിരുന്നില്ല. ഇത്തവണ മോദിയുടെ പ്രഭാവം മങ്ങിയത് ഇവരെയും ബാധിക്കും. 2019ല്‍ കോണ്‍ഗ്രസ് 424 സീറ്റിലാണ് മത്സരിച്ചത്. 2014നെ അപേക്ഷിച്ച് ഇത് 40 സീറ്റ് കുറവായിരുന്നു. 2004ല്‍ 417 സീറ്റില്‍ മത്സരിച്ചതാണ് ഏറ്റവും കുറവ്. മാധ്യമങ്ങള്‍ തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ ഏറ്റെടുക്കാത്തതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നാല്‍ ബദല്‍ ആരാകും എന്നതാണ് അവര്‍ അന്വേഷിക്കുന്നത്. അത് മനസ്സിലാക്കിയാണ് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഒന്നിപ്പിക്കുന്നത്.

കോണ്‍ഗ്രസ് 2019ല്‍ മത്സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റിലാവും 2024ല്‍ മത്സരിക്കുക. അതിനായി ജയിക്കാവുന്ന സീറ്റുകളാണ് കോണ്‍ഗ്രസ് കണ്ടെത്തുന്നത്. എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. 400 സീറ്റില്‍ മത്സരിക്കുകയും 40 ശതമാനം സ്‌ട്രൈക്ക് റേറ്റ് ഉണ്ടാവുകയും ചെയ്താല്‍ 150 സീറ്റ് കടക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് രാഹുല്‍ ടാര്‍ഗറ്റായി കാണുന്നത്. അതേസമയം സഖ്യത്തിന്റെ മൊത്തം ആവശ്യം രാഹുല്‍ ഗാന്ധി വരണമെന്നാണെങ്കില്‍ കോണ്‍ഗ്രസ് എതിര്‍ക്കില്ല. എന്നാല്‍ പല നേതാക്കള്‍ക്കും മുഖ്യമന്ത്രി സ്ഥാനം വിട്ട് ദില്ലിയിലേക്ക് വരാന്‍ കഴിയാത്തത് രാഹുലിന് അനുഗ്രഹമാണ്.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം കപില്‍ സിബലും തുടങ്ങിയിട്ടുണ്ട്. ജി23 നേതാവാണ് അദ്ദേഹം. ഇന്ന് ഒരു വലിയ നിര പ്രതിപക്ഷ നേതാക്കള്‍ തന്നെ കപില്‍ സിബലിന്റെ വസതിയില്‍ വിരുന്നിനായി എത്തിയിരുന്നു. നേതൃനിരയില്‍ നിന്ന് ഗാന്ധി കുടുംബം മാറിയാല്‍ മാത്രമേ കോണ്‍ഗ്രസിന് മാറാനാവൂ എന്ന് ചില പാര്‍ട്ടികള്‍ ഈ യോഗത്തില്‍ ഉന്നയിച്ചു. കോണ്‍ഗ്രസില്‍ സംഘടനാതലത്തിലുള്ള പൊളിച്ചെഴുത്തും, ശക്തമായ നേതൃത്വവും വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, സഞ്ജയ് റാവത്ത്, ശരത് പവാര്‍, ഡെറിക് ഒബ്രയന്‍, ഒമര്‍ അബ്ദുള്ള എന്നിവരും യോഗത്തിനെത്തി.

അകാലിദളിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ബിജു ജനതാദളും യോഗത്തിനെത്തിയിരുന്നു. സിബല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം അകാലിദളാണ് ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തത്. ബിജെപിയെ ഒറ്റക്കെട്ടായി നേരിടണമെന്ന കാര്യത്തില്‍ ഇവര്‍ ഉറച്ച് നിന്നു. യുപി തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവും പാര്‍ട്ടിയും വന്‍ വിജയം നേടട്ടെയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആശംസിച്ചു. അതേസമയം പ്രതിപക്ഷ കൂട്ടായ്മയിലേക്ക് എതിര്‍ത്ത് നില്‍ക്കുന്ന കക്ഷികള്‍ കൂടി വരുന്നത് കോണ്‍ഗ്രസ് നയതന്ത്രത്തിന്റെ വിജയമാണ്.

അതേസമയം നിര്‍ണായകമായ റോള്‍ കപില്‍ സിബലിന് സഖ്യമുണ്ടാക്കുന്നതില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ശിവസേനയുടെ സഹായവും ഉണ്ടാകും. കപില്‍ സിബലിന്റെ നീക്കം ഗുണം ചെയ്യുമോ എന്ന ആശങ്കയും കോണ്‍ഗ്രസിലെ ചിലര്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ എല്ലാ പാര്‍ട്ടികളും നിര്‍ദേശിച്ചത് പോലെ മാറ്റവും വരുന്നുണ്ട്. ഉത്തരേന്ത്യന്‍ നേതാവിനെ വര്‍ക്കിംഗ് പ്രസിഡന്റായി പാര്‍ട്ടി നിയമിക്കും. സോണിയക്ക് ഇപ്പോഴുള്ള ജോലി ഭാരം കുറയ്ക്കുകയാണ് ലക്ഷ്യം. പതിയെ കോണ്‍ഗ്രസിന്റെ ചുമതലകളെല്ലാം രാഹുലിനെ ഏല്‍പ്പിക്കുകയാണ് സോണിയ. ഭൂപീന്ദര്‍ ഹൂഡ, കമല്‍നാഥ്, ദിഗ് വിജയ് സിംഗ് എന്നീ മുന്‍ മുഖ്യമന്ത്രിമാരെയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി പരിഗണിക്കുന്നത്.

കമല്‍നാഥിനാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വലിയ പിന്തുണയുള്ളത്. ദിഗ് വിജയ് സിംഗിനും ഹൂഡയ്ക്കും പ്രതിച്ഛായ മോശമാണ്. അഴിമതിക്കാരനെന്ന ഇമേജ് ഭൂപീന്ദര്‍ ഹൂഡയ്ക്കുണ്ട്. ദിഗ് വിജയ് സിംഗ് വിവാദ നായകനാണ്. ഇവര്‍ രണ്ടുപേരും വരുന്നതിനോട് രാഹുലിനും യോജിപ്പില്ല. അതേസമയം കമല്‍നാഥിന് മധ്യപ്രദേശ് വിട്ടുവരാന്‍ താല്‍പര്യവുമില്ല. അതേസമയം വര്‍ക്കിംഗ് പ്രസിഡന്റ് ആവണമെങ്കില്‍ രാഹുലും പ്രിയങ്കയും മാത്രം തന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടൂ എന്ന നിര്‍ദേശവും കമല്‍നാഥ് മുന്നോട്ട് വെച്ചിട്ടുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിച്ച ശേഷമേ ഇത്തരമൊരു നിയമനം ഉണ്ടാവൂ.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു












Click it and Unblock the Notifications