ഗോവയിൽ പോരാട്ടം ഇഞ്ചോടിഞ്ച്, 10 എംഎൽഎമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീം കോടതിയിൽ
ദില്ലി: ഗോവയില്‍ വോട്ടെണ്ണല്‍ പുരോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍. 2017ല്‍ ബിജെപിയില്‍ ചേര്‍ന്ന 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 40 നിയമസഭാ സീറ്റുകള്‍ ഉളള ഗോവയില്‍ 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 17 സീറ്റുകളില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ വിജയം. ബിജെപി 13 സീറ്റുകളില്‍ വിജയിച്ചു.
2019 ഒക്ടോബറില്‍ കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണം എന്നുളള കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. മൂന്നിലൊന്ന് എംഎല്‍എമാരും ബിജെപിക്കൊപ്പം ചേര്‍ന്നതിനാലായിരുന്നു ഇത്. കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോടതിയും തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ ഗോവയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഹര്‍ജിക്ക് പ്രാധാന്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തിരിച്ചടി ലഭിച്ചാല്‍ പാര്‍ട്ടി വിടാന്‍ നില്‍ക്കുന്ന നേതാക്കളെ ഉന്നമിട്ടാണ് കോണ്‍ഗ്രസ് നീക്കം.
ഗോവയില്‍ തൂക്ക്‌സഭയുണ്ടാകും എന്നാണ് എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിച്ചിരുന്നത്. എന്നാല്‍ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് നേതൃത്വം അനുവാദം തേടിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് ശുഭസൂചനകള്‍ അല്ല ഗോവയില്‍ നിന്ന് പുറത്ത് വരുന്നത്.
നിലവില്‍ ഗോവയില്‍ 19 സീറ്റുകളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന് 11 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റുകളില്‍ മുന്നേറുന്നു. മൂന്ന് സീറ്റുകളില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്കാണ് മുന്നേറ്റം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications