'കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അസഭ്യം പറഞ്ഞ് നടന്നിട്ട് ഒരു കാര്യവും ഇല്ല', ഒളിയമ്പെയ്ത് അനിൽ ആന്റണി
ദില്ലി: ബിജെപിയില്‍ ചേരാനുളള തീരുമാനം കഴിഞ്ഞ രണ്ട് മാസമായി ചിന്തിച്ചെടുത്തതാണെന്ന് അനില്‍ ആന്റണി. ബിജെപിയുടെ സ്ഥാപന ദിവസത്തില്‍ തന്നെ തനിക്ക് പാര്‍ട്ടിയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. അതിന് ബിജെപി നേതൃത്വത്തോട് നന്ദിയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് അനിൽ ആന്റണി പറഞ്ഞു. ബിബിസി വിഷയത്തില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു.
താന്‍ ഒരു യുവാവ് ആണ്. ഇന്ത്യയില്‍ ഭൂരിഭാഗവും യുവതീയുവാക്കളാണ്. ലോകത്ത് തന്നെ ഏറ്റവും ചെറുപ്പമേറിയ രാജ്യമാണ് ഇന്ത്യ. പ്രതിപക്ഷ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും രാജ്യത്ത് നിരവധിയുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയ തലത്തില്‍ കോണ്‍ഗ്രസുമുണ്ട്. അതില്‍ നിന്ന് താന്‍ രാജി വെച്ചു. രാഷ്ട്രതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇന്ന് ദേശീയ പാര്‍ട്ടിയായിട്ട് താന്‍ കാണുന്നത് ബിജെപിയേയും കോണ്‍ഗ്രസിനേയും മാത്രമാണ്.

കോണ്‍ഗ്രസ് കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായിട്ട് പഴയ കോണ്‍ഗ്രസ് പാര്‍ട്ടിയല്ല. അവര്‍ക്ക് ഇന്ന് രാജ്യതാല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ട് മൂന്ന് വ്യക്തികളിലാണ്. ഇന്ന് കോണ്‍ഗ്രസ് വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണ്.
താന്‍ ബിജെപിയെ വിമര്‍ശിച്ചിട്ടുളള ആളാണ്. എന്നാല്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാണുമ്പോള്‍, ആ പാര്‍ട്ടിയെ നയിക്കുന്നത് ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ ഏറ്റവും ജനപിന്തുണയുളള നേതാവാണ്. സാധാരണ എല്ലാ പാര്‍ട്ടിക്കാരും 5 വര്‍ഷം കണ്ടാണ് നയങ്ങളുണ്ടാക്കുന്നത്. എന്നാല്‍ അടുത്ത 25 വര്‍ഷമാണ് മോദിയുടെ ദീര്‍ഘവീക്ഷണം. ഇപ്പോള്‍ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും മുന്‍നിര രാജ്യങ്ങളിലൊന്നാണ്.
കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ മതേതരത്വമെന്ന് പറയുമ്പോഴും ഇന്ത്യയിലുളള എല്ലാവരേയും ഒരുപോലെയല്ല കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരേയും കാണുന്നത് ജാതിയും മതവും നോക്കിയല്ല, ഇന്ത്യക്കാരായാണ്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ഓരോ വ്യക്തിയും സാമൂഹികവും സാമ്പത്തികവുമായി മുന്നേറാനും അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാനുമൊക്കെയാണ്.
അതേസമയം കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ക്ക് അങ്ങനെ ഒരു കാഴ്ചപ്പാടില്ല. അച്ഛന്റെ കാഴ്ചപ്പാട് തനിക്ക് വ്യക്തമായിട്ട് അറിയാം. 65 വര്‍ഷത്തോളമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇന്നിംഗ് കഴിഞ്ഞു. അദ്ദേഹം ഇപ്പോള്‍ സജീവരാഷ്ട്രീയത്തിലില്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ താന്‍ ചെറുപ്പത്തില്‍ കണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇത്. ഇന്നത്തേത് രാജ്യതാല്‍പര്യത്തിന് വേണ്ടി നില്‍ക്കുന്നില്ല.
താന്‍ ഒരു വ്യക്തിയുടേയും പേര് പറയുന്നില്ല. ഇന്നത്തെ ഇന്ത്യയെ അടുത്ത ഒരു 25 വര്‍ഷത്തേക്ക് വികസിത രാജ്യമാക്കി മാറ്റാന്‍ പരിശ്രമിക്കുന്ന ഒരു പ്രധാനമന്ത്രിയും പാര്‍ട്ടിയും ഒരു വശത്ത്. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ എന്താണ് ചെയ്യുന്നത്. അവര്‍ വെറുതേ ഒന്ന് രണ്ട് കോര്‍പ്പറേറ്റുകളെ അസഭ്യം പറയുന്നു, പ്രധാനമന്ത്രിയെ അസഭ്യം പറയുന്നു. പ്രത്യേകിച്ചൊരു നയവും ഇല്ല. വെറുതേ എല്ലാവരേയും അസഭ്യം പറഞ്ഞ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടന്നിട്ട് ഒരു കാര്യവും ഇല്ല.

തന്നെ യൂദാസ് എന്ന് വിളിച്ചതില്‍ വിഷമമൊന്നും തോന്നിയില്ല. തന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഇന്ന് നല്ല നേതാക്കളുണ്ട്. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കുവഹിച്ച നേതാക്കളുണ്ട്. പക്ഷേ അവര്‍ ഇന്ന് അധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ബിജെപിയില്‍ എന്ത് പദവി എന്നതൊക്കെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കേണ്ടതാണ്. തനിക്കതില്‍ റോളില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
തനിക്ക് ബഹുമാനമുളള വ്യക്തിയാണ് ശശി തരൂര്‍. അദ്ദേഹത്തോടും കോണ്‍ഗ്രസ് അനീതിയാണ് കാണിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാത എന്താണെന്ന് തനിക്ക് അറിയില്ല. ഇന്ത്യന്‍ ജനത ഇന്നല്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയുടെ സമീപനങ്ങള്‍ കാണുമ്പോള്‍ ബിജെപിയിലേക്ക് വരും. കേരളത്തില്‍ കൂടുതല്‍ പേര്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യും. ബിജെപി കേരളത്തില്‍ വളരുമെന്നും അനില്‍ ആന്റണി പറഞ്ഞു.












Click it and Unblock the Notifications