കോണ്‍ഗ്രസ് 200 സീറ്റില്‍ മാത്രം, രാഹുല്‍ വേണ്ട മമത മതി, പ്രതിപക്ഷ ഫോര്‍മുല ഇങ്ങനെ, പിന്തുണച്ച് ഇവര്‍
ദില്ലി: പ്രതിപക്ഷ ഐക്യത്തില്‍ മുന്നില്‍ നിന്ന് നയിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ചെറുതാവുന്നു. മറ്റ് കക്ഷികള്‍ കോണ്‍ഗ്രസിന്റെ റോള്‍ നിര്‍ദേശിച്ച് തുടങ്ങിയിട്ടുണ്ട്. അതിന് സഖ്യത്തിനുള്ളില്‍ വലിയ പിന്തുണ കിട്ടിയിരിക്കുകയാണ്. മമത ബാനര്‍ജി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ നേടി കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇവര്‍ക്കെല്ലാം ആവശ്യമാണ്.
1996ന് ശേഷമുണ്ടായ ഭരണ അസ്ഥിരത പോലൊരു കാലാവസ്ഥ കേന്ദ്രത്തില്‍ ഉണ്ടാവുമെന്ന സൂചന കൂടിയാണ് ഇത് നല്‍കുന്നത്. ബിജെപിയുടെ സീറ്റ് കഴിഞ്ഞ രണ്ട് തവണത്തേയും പോലെയാവില്ല. നല്ല രീതിയില്‍ തന്നെ കുറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയാല്‍ അതിന്റെ നേട്ടം ബാക്കിയുള്ള പാര്‍ട്ടികള്‍ക്കായിരിക്കും ലഭിക്കുക.

കോണ്‍ഗ്രസ് 200 സീറ്റില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന തീരുമാനം. അങ്ങനെയെങ്കില്‍ സഖ്യത്തില്‍ ഉള്ള പാര്‍ട്ടിക്കും ശക്തിയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കരുത്തുണ്ടെങ്കില്‍ പോലും മത്സരിക്കുക അസാധ്യമാകും. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഇത്തരമൊരു നിര്‍ദേശത്തിന് തുടക്കമിട്ടത്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന 200 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് തേജസ്വിയുടെ ആവശ്യം. ബാക്കിയെല്ലാ സീറ്റുകളും ഓരോ സംസ്ഥാനങ്ങളിലെയും കരുത്തേറിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന 200 സീറ്റിലും കോണ്‍ഗ്രസിന് വിജയ സാധ്യത വളരെ കുറവാണ്.

പ്രാദേശിക പാര്‍ട്ടികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് കോണ്‍ഗ്രസിനെതിരെ വളരെ ഉയരത്തിലാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപിക്ക് എളുപ്പം. യഥാര്‍ത്ഥത്തില്‍ തേജസ്വി മുന്നോട്ട് വെച്ച ഫോര്‍മുല കോണ്‍ഗ്രസിന് സ്വീകാര്യമല്ല. പക്ഷേ മഹാസഖ്യം തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിക്കപ്പെട്ടാല്‍ അതിലെ തീരുമാനം അംഗീകരിക്കുകയല്ലാതെ കോണ്‍ഗ്രസിന് മാര്‍ഗമുണ്ടാവില്ല. സഖ്യത്തിന് പുറത്തുപോയി ജയിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. കോണ്‍ഗ്രസ് തീരുമാനിക്കുന്നത് 400 സീറ്റിന് മുകളിലെങ്കിലും മത്സരിക്കണമെന്നാണ് പുതിയ ഫോര്‍മുലയില്‍ അത് അസാധ്യമാണ്. അതേസമയം തന്നെ ബീഹാറില്‍ തേജസ്വി യാദവിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലുമില്ല എന്നതും വസ്തുതയാണ്.

ആര്‍ജെഡി പറഞ്ഞ കാര്യം ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത് അഖില്‍ ഗൊഗോയ് ആണ്. 200 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മതിയെന്നാണ് ഗൊഗോയിയും പറഞ്ഞിരിക്കുന്നത്. അസമില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് അഖില്‍. മമതാ ബാനര്‍ജിയുമായി നല്ല അടുപ്പവുമുണ്ട്. അഖിലിന്റെ നിലപാട് പ്രതിപക്ഷത്തിനുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു. അതേസമയം അഖിലിന്റെ പാര്‍ട്ടി രജ്ജോര്‍ ദളിനെ വളര്‍ത്താന്‍ സഹായിക്കുന്നത് പ്രശാന്ത് കിഷോറാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അത് എങ്ങനെ വിജയിക്കണമെന്നതിലുമാണ് പ്രശാന്ത് അഖിലിന്റെ പാര്‍ട്ടിയെ സഹായിക്കുന്നത്. ഈ പാര്‍ട്ടി തൃണമൂലില്‍ ലയിച്ചിട്ട് അസമിലെ നേതൃത്വം ഏറ്റെടുക്കാന്‍ മമതയും അഖിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

അഖില്‍ പക്ഷേ ഈ നീക്കങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യം അവസാനിപ്പിക്കാന്‍ തയ്യാറല്ല. ശിവസേന, ആര്‍ജെഡി, എഎപി, ഡിഎംകെ, തുടങ്ങിയ പാര്‍ട്ടികളെ അടുത്തതായി കാണാനാണ് നീക്കം. ബിജെപിക്കെതിരെ വിശാല ഐക്യമാണ് ഗൊഗോയ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെയാണ് ഗൊഗോയ് കാണുക. ഗൗരവ് ഗൊഗോയ് അടക്കമുള്ള നേതാക്കളും ഇതോടൊപ്പമുണ്ടാവും. അസമില്‍ സഖ്യമില്ലാതിരുന്നതിന് കാരണം കോണ്‍ഗ്രസിന്റെ ചതിയാണ്. രാഹുല്‍ ഗാന്ധി എന്നെ ബബന്ധപ്പെട്ടിരുന്നു. സഖ്യമുണ്ടാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരിക്കലും കോണ്‍ഗ്രസ് ആവേശം കാണിച്ചില്ല. ഗൗരവ് ഗൊഗോയിലും പ്രദ്യുത് ബോര്‍ഡലോയിയുമാണ് സഖ്യത്തെ എതിര്‍ത്തതെന്നും അഖില്‍ വെളിപ്പെടുത്തി.

കോണ്‍ഗ്രസുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഞങ്ങളെ അവര്‍ വഞ്ചിക്കുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റ് പോലും അവര്‍ക്ക് കിട്ടില്ലെന്നും അഖില്‍ ഗൊഗോയ് പറഞ്ഞു. അതേസമയം അസമില്‍ ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുകയാണ്. തീവ്ര മുസ്ലീം കക്ഷിയുമായുള്ള ബന്ധം ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. അഖില്‍ വരുന്നതോടെ തദ്ദേശീയരായ ജനതയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. അതിലൂടെ 2024ലേക്കുള്ള സഖ്യത്തിന് തുടക്കമിടാനും സാധിക്കും. ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടി ന്യൂനപക്ഷങ്ങളുടേതല്ലെന്ന് അഖില്‍ പറയുന്നു. അത് വര്‍ഗീയ പാര്‍ട്ടിയാണ്. ബിജെപി ഫാസിസ്റ്റ്-വര്‍ഗീയ പാര്‍ട്ടിയാണ്. അതേ പോലെ മതവാദത്തിലൂന്നിയ വര്‍ഗീയ പാര്‍ട്ടിയാണ് എഐയുഡിഎഫെന്നും അഖില്‍ പറഞ്ഞു.

അതേസമയം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് താന്‍ കരുതുന്നില്ലെന്നും അഖില്‍ വ്യക്തമാക്കി. പല പാര്‍ട്ടികളുമായി ചേര്‍ന്നാണ് പ്രശാന്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് ഒന്നിലും ചേരില്ല. അങ്ങനെ ചേരാതിരിക്കുന്നതാണ് നല്ലതെന്നും അഖില്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മോദിയെ പരാജയപ്പെടുത്താനാവുമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍, വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് അവര്‍ ജീവിക്കുന്നതെന്ന് പറയേണ്ടി വരും. കോണ്‍ഗ്രസ് ഇന്ന് ദുര്‍ബല ശക്തിയാണ്. പ്രാദേശിക ശക്തികള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താനാവുമെന്ന് തെളിയിച്ച് കഴിഞ്ഞു. അതുകൊണ്ട് ഏതെങ്കിലും പ്രാദേശിക പാര്‍ട്ടി പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ അനുവദിക്കണമെന്നും അഖില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്ക് 2024ല്‍ പ്രധാനമന്ത്രിയാവാനാവില്ല. അതുകൊണ്ട് നിരാശനാവേണ്ട. സമയവും പ്രായവും അദ്ദേഹത്തിനൊപ്പമുണ്ട്. പിന്നീട് അതിന് ശ്രമിക്കാവുന്നതാണ്. അദ്ദേഹം കാര്യങ്ങള്‍ പഠിച്ച് വരുന്നുണ്ട്. ബിജെപി പറയുന്നത് പോലെ അദ്ദേഹം പപ്പുവല്ല. മോദിയുടെ പ്രസംഗം പോലെയല്ല രാഹുല്‍ സംസാരിക്കുമ്പോള്‍ അതില്‍ കാര്യങ്ങളുണ്ട്. അധികാര വികേന്ദ്രീകരമാണ് വേണ്ടത്. അതില്‍ രാഹുല്‍ വിശ്വസിക്കുന്നുണ്ട്. അതേസമയം മമത ബാനര്‍ജിയാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ പറ്റിയ നേതാവാണ്. അവര്‍ക്ക് ഒരു കരുത്തയെന്ന ഇമേജുണ്ട്. എഎപിയുടെ അരവിന്ദ് കെജ്രിവാളും അതിന് പറ്റിയ നേതാവാണ്. അടുത്തിടെ ബിജെപിയോടും ആര്‍എസ്എസിനോടും അദ്ദേഹം നടത്തുന്ന പോരാട്ടം കുറഞ്ഞിരിക്കുകയാണെന്ന് അഖില്‍ കുറ്റപ്പെടുത്തി.

അതേസമയം അഖിലിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ ഇതോടെ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. വിജയിക്കുന്ന 200 സീറ്റുകള്‍ ഏതൊക്കെയാണെന്ന് കോണ്‍ഗ്രസിനും ഉറപ്പില്ല. 2024ല്‍ കേരളത്തില്‍ ഇടതുപക്ഷത്തില്‍ നിന്ന് ശക്തമായ മത്സരം നേരിടേണ്ടി വരും. കാരണം അവര്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും സഖ്യമില്ലാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്നും പറയാനാവില്ല. കോണ്‍ഗ്രസ് വിലപേശല്‍ നടത്തി 350 സീറ്റ് വരെ മത്സരിക്കാനായി ലക്ഷ്യമിടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് എന്തായാലും വിചാരിച്ച പോലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുക അസാധ്യമാണ്. കോണ്‍ഗ്രസ് ഈ സാഹചര്യത്തില്‍ സഖ്യത്തെ നിയന്ത്രിക്കുന്ന ശക്തിയെങ്കിലുമായി മാറാനാവും ശ്രമിക്കുക.












Click it and Unblock the Notifications