ലോക്ക്ഡൌൺ കൊവിഡ് കേസുകളും മരണങ്ങളും കുറച്ചെങ്ങനെ? ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്
ദില്ലി: ഇന്ത്യയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറയ്ക്കാൻ ലോക്ക്ഡൌൺ സഹായിച്ചുവെന്ന കേന്ദ്രസർക്കാർ വാദത്തിന്റെ ശാസ്ത്രീയ അടിത്തറ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് രാജ്യസഭാ എംപി ആനന്ദ് ശർമയാണ് സർക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. രാജ്യത്ത് 14 മുതൽ 29 ലക്ഷം വരെയുള്ള കൊവിഡ് കേസുകളും 37,00 മുതൽ 78000 വരെയുള്ള കൊവിഡ് മരണങ്ങളും തടയാനായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധനാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയത്. എന്ത് അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് രാജ്യസഭയെ അറിയിക്കണമെന്നും ആനന്ദ് ശർമ ആവശ്യപ്പെടുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാ പൊതു പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് മാർച്ചിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൌണിന്റെ ഫലം സംബന്ധിച്ച് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും ആനന്ദ് ശർമ ആവശ്യപ്പെടുന്നു. രാജ്യസഭയിൽ കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ചും സർക്കാർ മഹാമാരിയെ കൈകാര്യം രീതിയെക്കുറിച്ചുമുള്ള ചർച്ചകളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൌണിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ വിശകലനം ചെയ്ത ശേഷം രാജ്യത്ത് രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ ലോക്ക്ഡൌൺ സഹായിച്ചെന്നാണ് നീതി ആയോഗ് അംഗം ഡോ. വികെ പോളും ചൂണ്ടിക്കാണിച്ചത്.

ഏപ്രിൽ മൂന്നിന് 22.6 ശതമാനം പുതിയ കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഏപ്രിൽ നാലിന് ശേഷം ഇത് കുറഞ്ഞുവരുന്ന പ്രവണത പ്രകടമായെന്നും 5.5 ശതമാനത്തിലേക്ക് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാർച്ച് 25നാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. ഇതോടെ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയിൽ ലോക്ക്ഡൌൺ കാലത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാൻ കഴിഞ്ഞു. ഈ കാലയളവിൽ പിപിഇ കിറ്റ്, എൻ 95 മാസ്ക്, വെന്റിലേറ്ററുകൾ, എന്നിവ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നതിനായി ചെലവഴിച്ചെന്നും മാർച്ചിനേക്കാൾ അധികം തുടർന്നുള്ള മാസങ്ങളിൽ ഉണ്ടായെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. പിപിഇ കിറ്റ് ഉൾപ്പെടെ നിർമിക്കുന്നതിനായി വിവഭങ്ങളുടെ അഭാവം നേരിട്ടിരുന്ന ഇന്ത്യയിൽ അവ കയറ്റുമതി ചെയ്യാവുന്ന ഘട്ടത്തിലേക്ക് എത്തിച്ചേർന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications