ഗോവയില്‍ ഭരണം ഉറപ്പെന്ന് കോണ്‍ഗ്രസ്: സ്വപ്നം കാണുന്നത് നിർത്തണണെന്ന് ബിജെപി
പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം തള്ളി ബി ജെപി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളോട് ബി ജെ പി ആവശ്യപ്പെടുന്നത്. അധികാരമോഹം അവരുടെ പ്രസ്താവനകളിലൂടെ കാണാവുന്നതിനാൽ കോൺഗ്രസ് ദിവാസ്വപ്നം കാണുന്നത് അവസാനിപ്പിക്കണം. ഞാൻ മുമ്പ് പറഞ്ഞതുപോലെ തിരഞ്ഞെടുപ്പിലെ വൻ ജനപങ്കാളിത്തം കാണിക്കുന്നത് ജനങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്തു എന്നാണ്. ഞങ്ങളുടെ വിജയവും കോൺഗ്രസിന്റെ പരാജയവും മാർച്ച് 10ന് വ്യക്തമാകുമെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവ്ഡെ അഭിപ്രായപ്പെട്ടത്.
2022 ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള തോൽവിയിൽ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തരാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അവകാശപ്പെട്ടു. "വോട്ടിംഗിലെ വൻ പ്രതികരണം ഗോവയിൽ ബി ജെ പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പിലെ ഉയർന്ന ശതമാനം വ്യക്തമാക്കുന്നത് ബിജെപി ഭരിക്കുന്ന ഗോവയിൽ ഭരണവിരുദ്ധ തരംഗമാണെന്ന് കോൺഗ്രസ് സംസ്ഥാന ഇൻചാർജ് ദിനേഷ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. മാർച്ച് 10 ന് ശേഷം തന്റെ പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയുമായിട്ടാണ് ബി ജെ പി നേതൃത്വം ഇന്ന് രംഗത്ത് എത്തിയത്.

നിർണായകമായ തിരഞ്ഞെടുപ്പില്‍ ആളുകൾ വൻതോതിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആവേശം ഫലങ്ങളിൽ കാണും. ഒരു വലിയ ഭരണവിരുദ്ധ തരംഗമുണ്ട്, അതിനാലാണ് ഇത്രയധികം വോട്ടെടുപ്പ് നടക്കുന്നത്. ഇത് കോൺഗ്രസിന് വളരെ നല്ല ഫലമാകുമെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് കേവല ഭൂരിപക്ഷം ലഭിക്കും. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ബി ജെ പി മത്സരിപ്പിച്ച സാൻക്വലിമിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അദ്ദേഹത്തോടുള്ള ജനങ്ങളുടെ രോഷം കൊണ്ടാണെന്നും ദിനേഷ് ഗുണ്ടുറാവു അഭിപ്രായപ്പെട്ടിരുന്നു.
ചീഫ് ഇലക്ടറൽ ഓഫീസറുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഗോവയിൽ 78.94 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സാൻക്വലിം മണ്ഡലത്തിലാണ്- 89.61 ശതമാനം. ഏറ്റവും കുറവ് ബെനൗലിമി ( 70.2 ശതമാനം) ലുമായിരുന്നു. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിൽ വടക്കൻ ഗോവ, ദക്ഷിണ ഗോവ എന്നിങ്ങനെ രണ്ട് ജില്ലകളാണുള്ളത്. വടക്കൻ ഗോവയിൽ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ്പ്പോള്‍ തെക്കൻ ഗോവയിൽ 78 ശതമാനമായിരുന്നു പോളിങ്.












Click it and Unblock the Notifications