എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചതിന് തെളിവെവിടെ? കോൺഗ്രസിനെതിരെ ബിജെപി, കുതിരക്കച്ചവടത്തിൽ കോൺഗ്രസിനു
ജയ്പൂർ: രാജ്യസഭാസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്- ബിജെപി പോര് മുറുകുന്നു. ബിജെപി കോൺഗ്രസ് എംഎൽഎമാരെ കുറുമാറ്റാൻ ശ്രമിക്കുന്നുവെന്ന പാർട്ടിയുടെ ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തുന്നത്. മധ്യപ്രദേശിന് സമാനമായ അട്ടിമറി ഭയന്ന കോൺഗ്രസ് പാർട്ടി എംഎൽഎമാരെയും സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയിരുന്നു.

തെളിവെവിടെ
ബിജെപി കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ പാർട്ടി ശ്രമിച്ചതിന് തെളിവ് സമർപ്പിക്കാൻ വെല്ലുവിളിച്ച് രാജസ്ഥാൻ ബിജെപി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പണം നൽകി കോൺഗ്രസ് എംഎൽഎമാരെ റാഞ്ചുകയാണെന്നാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലെ ബിജെപി പ്രസിഡന്റ് സതീഷ് പൂനിയ കോൺഗ്രസിനെതിരെ രംഗത്തെത്തുന്നത്. കോൺഗ്രസ് പരാജയം മറച്ചുവെക്കാൻ ബിജെപിക്ക് മേൽ സമ്മർദ്ദം ചെല്ലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന് രൂക്ഷ വിമർശനം
കഴിഞ്ഞ 55 വർഷമായി കുതിരക്കച്ചവടം നടത്തിയിരുന്നവരാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത്. അവർക്ക് ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരിക്കാമെന്നും പൂനിയ പിടിഐയോട് പ്രതികരിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും സ്വതന്ത്ര എംഎൽഎമാരെയും ബിജെപി ഒളിച്ചുകടത്താൻ ശ്രമിച്ചെന്ന ആരോപണത്തിന് പാർട്ടി തെളിവ് ഹാജരാക്കണമെന്നും പൂനിയ ആവശ്യപ്പെടുന്നു.

25 ലക്ഷം വാഗ്ധാനം
കോൺഗ്രസിലെ ചില എംഎൽഎമാർക്ക് കൂറുമാറാൻ 25 ലക്ഷം വീതം നൽകാമെന്ന് ബിജെപി വാഗ്ധാനം നൽകിയതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ജനപ്രതിനിധികളെ ആകർഷിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന് പാർട്ടി ശ്രമിക്കുന്നതായി ചൂണ്ടിക്കാണിച്ച് രാജസ്ഥാൻ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയും യോഗം
ജയ്പൂരിലെ റിസോർട്ടിൽ താമസിപ്പിച്ചിട്ടുള്ള പാർട്ടി എംഎൽഎമാരുമായും സ്വതന്ത്ര എംഎൽഎമാരുമായും കോൺഗ്രസ് വ്യാഴാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ എന്നിവരുമുണ്ടാകും. ജൂൺ 19നാണ് രാജസ്ഥാനിൽ നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

രണ്ട് സ്ഥാനാർത്ഥികൾ
കോൺഗ്രസ് കെസി വേണുഗോപാലിനെയും നീരജ് ഡാംഗിയെയുമാണ് നാമനിർദേശം ചെയ്തിട്ടുള്ളത്. ബിജെപി രാജേന്ദ്ര ഗെലോട്ടിനെയും ഓങ്കാർ സിംഗ് ലഖാവത്തിനെയും മത്സരിപ്പിക്കും. ജൂൺ 19ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോൺഗ്രസ് എംഎൽഎമാരെയും സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരെയും റിസോർട്ടിൽ താമസിപ്പിക്കും. നിലവിലെ കക്ഷി നില അനുസരിച്ച് കോൺഗ്രസിന് കെസി വേണുഗോപാൽ ഉൾപ്പെടെ രണ്ട് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ സാധിക്കും.

കുതിരക്കച്ചവടത്തിന് നീക്കം
രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി കുതിരക്കച്ചവടത്തിന് ഒരുങ്ങുകയാണെന്നും വിൽക്കലും വാങ്ങലും പൂർത്തിയാവാത്തതാണ് തിരഞ്ഞെടുപ്പ് വൈകുന്നതിനുള്ള കാരണമെന്നും ഗെഹ് ലോട്ട് കറ്റപ്പെടുത്തിയിരുന്നു. ജയ്പൂരിലെ റിസോർട്ടിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്ന എംൽഎമാരുടെ യോഗത്തിൽ സംസാരിച്ച ശേഷം മാധ്യപ്രവർത്തകരോടാണ് പ്രതികരണം. രാജ്യസഭാ തിരഞ്ഞെടുപ്പ് രണ്ട് ദിവസം മുമ്പേ നടത്താമായിരുന്നുവെന്നും രാജസ്ഥാനും ഗുജറാത്തിലും വിൽക്കലും വാങ്ങലും പൂർത്തിയായിട്ടില്ലെന്നും ഗെഹ് ലോട്ട് പറയുന്നു.

എംഎൽഎമാർ റിസോർട്ടിൽ
200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് 106 എംഎൽഎമാരാണുള്ളത്. കഴിഞ്ഞ വർഷം ബിഎസ്പിയിൽ നിന്ന് കൂറുമാറിയ ആറ് എംഎൽഎമാരുൾപ്പെടെയാണിത്. 13 സ്വതന്ത്ര എംഎൽഎമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസിന് തന്നെയാണുള്ളത്. കഴിഞ്ഞ ദിവസം അോക് ഗെഹ് ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ 102 എംഎൽഎമാരാണ് പങ്കെടുത്തത്. എന്നാൽ യോഗത്തിൽ നിന്നു വിട്ടുനിന്ന അഞ്ച് എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് വാദം. ജൂൺ 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിന് സമാനമായ നീക്കം രാജസ്ഥാനിലും നടക്കുമെന്ന് ഭയന്നാണ് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുള്ളത്.












Click it and Unblock the Notifications