സഭയിലെ ദൃശ്യങ്ങൾ പകർത്തി, കോണ്‍ഗ്രസ് രാജ്യസഭാ എംപി രജനി പാട്ടീലിന് സസ്പെൻഷൻ

ദില്ലി: കോണ്‍ഗ്രസ് എംപി രജനി പാട്ടീലിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയിലെ നടപടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന്റെ പേരിലാണ് ബജറ്റ് സമ്മേളനം കഴിയുന്നത് വരെയുളള കാലയളവില്‍ കോണ്‍ഗ്രസ് എംപിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിന്റേതാണ് നടപടി.
രാജ്യസഭയ്ക്ക് അകത്ത് നിന്നുളള വീഡിയോ കഴിഞ്ഞ ദിവസം രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുളള നന്ദി പ്രമേയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നടത്തുന്നതിനിടെ പ്രതിപക്ഷത്തെ അംഗങ്ങള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തിരുന്നത്. ഇതിന്റെ പേരിലാണ് രജനി പാട്ടീല്‍ എംപിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
ഇത് ഗൗരവകരമായ വിഷയമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എംപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് സംഭവിച്ചത്. സഭയിലെ നടപടികളുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പൊതുജനമധ്യത്തിലേക്ക് എത്തുകയുണ്ടായി. അതിനെ താന്‍ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തില്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. മൂല്യപരമായും പാര്‍ലമെന്റിന്റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതിന്റെയും ഭാഗമായും പുറത്ത് നിന്നുളള ഒരു ഏജന്‍സിയുടേയും ഇടപെടല്‍ ആവശ്യമുളളതല്ല, രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പ്രിവിലേജ് കമ്മിറ്റി അന്വേഷണം നടത്തും. പ്രിവിലേജ് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കോണ്‍ഗ്രസ് എംപി സസ്‌പെന്‍ഷനില്‍ തന്നെ തുടരുമെന്നും രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതു കൊണ്ട് പുറത്ത് നിന്നുളള ഒരു ഏജന്‍സിയേയും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഏല്‍പ്പിക്കുന്നില്ലെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.












Click it and Unblock the Notifications