സോണിയാ ഗാന്ധിയുടെ 11 അംഗ ടീം പണി തുടങ്ങി! കളത്തിൽ ഇറങ്ങിത്തന്നെ കളിച്ച് പുതിയ കോൺഗ്രസ്!
ദില്ലി: കൊവിഡ് കാലത്ത് ക്രിയാത്മക പ്രതിപക്ഷത്തിന്റെ റോളില്‍ കളത്തില്‍ ഇറങ്ങിത്തന്നെ കളിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളളവര്‍ കൊവിഡുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നിരന്തരം നടത്തുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് ത്വരിത വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് സോണിയാ ഗാന്ധി 11 അംഗ ടീമിനെ നിയോഗിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആണ് ഈ സംഘത്തെ നയിക്കുന്നത്. സോണിയയുടെ 11 അംഗ ടീം പണി തുടങ്ങിയിരിക്കുകയാണ്.
പുതിയ കോൺഗ്രസ്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. ഈ സമയം പരസ്പരം ചെളി വാരി എറിയാനുളളതല്ലെന്നും അത് കൊവിഡിനെ തുരത്തിയതിന് ശേഷമാകാം എന്നുമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെ പല പ്രതിസന്ധി ഘട്ടങ്ങളിലും പിൻവലിഞ്ഞ് നിന്നിരുന്ന കോൺഗ്രസിനെയാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തലുകള്‍ നിര്‍ദേശിക്കാനും പാർട്ടി മടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
നേതാക്കളുടെ വീഡിയോ
സോണിയാ ഗാന്ധി നിയോഗിച്ച 11 അംഗ സംഘത്തിലെ പ്രമുഖ നേതാക്കളുടെ ഒരു വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുകയാണ്. മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും അടക്കമുളള നേതാക്കള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുളള നിര്‍ദേശങ്ങളാണ് വീടുകളില്‍ ഇരുന്ന് ചിത്രീകരിച്ച വീഡിയോയിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തിന് മുന്നില്‍ വെയ്ക്കുന്നത്.
കൂടുതൽ പരിശോധന വേണം
മന്‍മോഹന്‍ സിംഗിന്റെ വാക്കുകളോടെയാണ് വീഡിയോയുടെ തുടക്കം. കൂടുതല്‍ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടക്കേണ്ടതിനെ കുറിച്ചാണ് മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍. വേണ്ടത്ര കൊവിഡ് പരിശോധകള്‍ നടക്കുന്നില്ല. കൂടുതല്‍ ആക്രമണോത്സുകമായ തരത്തില്‍ പരിശോധനകള്‍ നടത്താതെ ഈ മഹാമാരിയെ കീഴടക്കാന്‍ നമുക്ക് സാധിക്കില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
വിശാലമായ പദ്ധതി വേണം
കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം സംബന്ധിച്ച് പാര്‍ട്ടിക്ക് വിശാലമായ പദ്ധതി വേണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ സുരക്ഷിതരാണ് എന്ന കാര്യം ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഈ വിഷയത്തില്‍ ഉത്തരവാദിത്തമെന്നത് ശ്രദ്ധിക്കണം. പ്രശ്‌നപരിഹാരത്തിന് വിവിധ സംസ്ഥാനങ്ങള്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സുരക്ഷയില്‍ അധിഷ്ഠിതം
കുടിയേറ്റ പദ്ധതി എന്നത് അവരുടെ സുരക്ഷയില്‍ അധിഷ്ഠിതമായിരിക്കണം. അവരുടെ പ്രശ്‌നമായിരിക്കണം ഏറ്റവും പ്രധാനപ്പെട്ടത് എന്ന് അവരോട് പറയാനാകണം. കുടിയേറ്റ തൊഴിലാളികളുടെ പോക്ക് വരവ് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ച നടക്കണം. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരവും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
പണവും ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കണം
കുടിയേറ്റ തൊഴിലാളികളെ തിരിച്ച് എത്തിക്കാനുളള വഴികള്‍ കണ്ടെത്തേണ്ടത് അതത് സംസ്ഥാനങ്ങളാണ് എന്നാണ് പി ചിദംബരം അഭിപ്രായപ്പെട്ടത്. എന്നാല്‍ വലിയൊരു ശതമാനം ആളുകളും അവര്‍ ഇപ്പോഴുളള ഇടത്ത് തന്നെ തുടരേണ്ടതായി വരും. അവര്‍ക്ക് അടിയന്തരമായി പണവും ഭക്ഷ്യധാന്യങ്ങളും ലഭ്യമാക്കണം. കേന്ദ്ര സര്‍ക്കാര്‍ ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണ് എന്നും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സാമ്പത്തിക പ്ലാന്‍ പരാജയം
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാമത്തെ സാമ്പത്തിക പ്ലാന്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നും സര്‍ക്കാര്‍ അത് ശരിയാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് മറ്റൊരു മുതിര്‍ന്ന നേതാവായ ജയറാം രമേഷ് അഭിപ്രായപ്പെട്ടത്. ഇന്ന് നടത്തുന്ന പരിശോധനയുടെ മൂന്നിരട്ടി നടത്താനുളള ശേഷി രാജ്യത്തിനുണ്ടെന്നും ജയറാം രമേശ് പറഞ്ഞു
പത്ത് മില്യണ്‍ പരിശോധകള്‍
രാജ്യത്തെ ജനങ്ങളില്‍ ഒരു ശതമാനത്തെ പരിശോധിക്കാന്‍ തന്നെ പത്ത് മില്യണ്‍ പരിശോധകള്‍ നടത്തേണ്ടതായി വരും എന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്നത് സംബന്ധിച്ച് വ്യക്തമായ പ്ലാന്‍, പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത് തയ്യാറാക്കേണ്ടതുണ്ടെന്ന് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ ടെസ്റ്റിംഗും ട്രെയ്‌സിംഗും ആണ് പ്രധാനം എന്ന് വീഡിയോ പങ്ക് വെച്ച് കൊണ്ട് കോണ്‍ഗ്രസ് കുറിച്ചിരിക്കുന്നു. മനുഷ്യത്വം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവ ആയിരിക്കണം കുടിയേറ്റ തൊഴിലാളികളുടെ സമീപനത്തിന്റെ കാതല്‍ എന്നും കോണ്‍ഗ്രസ് പറയുന്നു.