ജാര്‍ഖണ്ഡില്‍ ബിജെപിയെ തറപറ്റിക്കാന്‍ നിര്‍ണായക നീക്കവുമായി രാഹുല്‍!നാല് പാര്‍ട്ടികളുമായി സഖ്യം
15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ആക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക മാത്രമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ ദേശീയ തലത്തില്‍ മഹാസഖ്യത്തിനായുള്ള ഒരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. അതിനിടെ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലും നിര്‍ണായക നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. മൂന്ന് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ബിജെപിയെ തറപറ്റിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പദ്ധതി. വിശദാംശങ്ങള്‍ ഇങ്ങനെ
ബിജെപിക്ക് നെഞ്ചിടിപ്പ്
ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ വിജയം എല്ലാ രീതിയിലും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കോണ്‍ഗ്രസ് തോരോട്ടത്തില്‍ ബിജെപിക്ക് വലിയ വിലകൊടുക്കേണ്ടി വന്നിരിക്കുന്നത് അധികാരം നഷ്ടമായ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമല്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സഖ്യകക്ഷികള്‍ അടക്കം ബിജെപിക്ക് തുരങ്കം വെച്ച് കഴിഞ്ഞു. ജനങ്ങളെ കൈയ്യിലെടുത്ത് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പ്രമുഖ നേതാക്കളടക്കം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടുകയാണ്.
കോണ്‍ഗ്രസിന്‍റെ മടങ്ങിവരവ്
ജാര്‍ഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ജാര്‍ഖണ്ഡിലെ കോലെബിറയില്‍ ബിജെപിക്ക് അടിതെറ്റി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ ബിജെപിയുടെ പതനം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കാള്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് ഏറ്റുന്നത് കോണ്‍ഗ്രസിന്‍റെ മടങ്ങി വരവാണ്.
ചരിത്ര വിജയം
കോൾബിറ മണ്ഡലത്തിൽ ജാർഖണ്ഡ് പാർട്ടി എംഎൽഎ എനോസ് ഏക്ക കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെ സ്ഥാനം ഒഴിയുകയായിരുന്നു . ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നമന്‍ ബിക്സലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നമന്‍ ബിക്‌സല്‍ കൊങ്ങരി 9658 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചപ്പോള്‍ ബിജെപിയുടെ സോറെംഗ് 30685 വോട്ടുകളാണ് നേടിയത്.
ബിജെപിക്ക് ഞെട്ടല്‍
വോട്ട് ഷെയറില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ലേങ്കിലും ഇരട്ടിയിലധികം ആദിവാസി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയതാണ് ബിജെപിക്കും ജാര്‍ഖണ്ഡ് പാര്‍ട്ടിക്കും ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്.
ആദിവാസികള്‍ വോട്ടുകള്‍
കോണ്‍ഗ്രസിലേക്ക് കുതിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി വിലയിരുത്തുന്നത് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഡോ അജയ് കുമാറിന്‍റെ പ്രവര്‍ത്തനങ്ങളാണ്. മുന്‍ ഐപിഎസ് ഉദ്യോഹഗസ്ഥനായ അജയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ മടങ്ങിവരവിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തല്‍ ഉണ്ട്. ഇത് കൂടാതെ മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാരത് സാമന്ത പാര്‍ട്ടിയുമായുള്ള സഖ്യമാണ്. ഇതു കൂടാതെ ആദിവാസികള്‍ക്കിടയിലുള്ള ബാബുല്‍ മറാന്‍റിയുടെ പാര്‍ട്ടിക്കുള്ള സ്വീകാര്യതയും കോണ്‍ഗ്രസിനെ തുണച്ചിട്ടുണ്ട്
തുണച്ചത് ആദിവാസികള്‍
ജാര്‍ഖണ്ഡിലെ ജനസംഖ്യയുടെ 28 ശതമാനം ആദിവാസികളാണെന്നിരിക്കെ ബിജെപിയുടെ ആദിവാസി വിരുദ്ധ നടപടികളും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ബിജെപി അധികാരത്തില്‍ ഏറിയപ്പോള്‍ ആദിവാസി അല്ലാത്ത രഘുബര്‍ ദാസിനേയാണ് മുഖ്യമന്ത്രിയാക്കിയത്.
പ്രതിഷേധത്തിന് ഇടയാക്കി
സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ആദിവാസിയല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തുന്നത്. രഘുബര്‍ ദാസ് ആദിവാസി നിയന്ത്രണത്തിലുള്ള ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് പിടിച്ചെടുക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതും ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് തന്ത്രം
അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഭരണ വിരുദ്ധ വികാരമല്ലെന്നും മറിച്ച് മണ്ഡലത്തിലുള്ള ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിഞ്ഞതാണെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒപ്പം കൂട്ടി ഉപതിരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പയറ്റാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
മൂന്ന് പാര്‍ട്ടികള്‍
ഇതിന്‍റെ ഭാഗമായി മൂന്ന് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തില്‍ ഏര്‍പ്പെടും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ബാബുലാല്‍ മാരന്‍റിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാ ദള്‍ എന്നീ പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ ഏര്‍പ്പെടുക. ജാര്‍ഖണ്ഡില്‍ 14 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇത്തവണ ഇത് തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു
2009 ല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ ആകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ആയിട്ടുമില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമായത്. ഇതാണ് സഖ്യസാധ്യത തേടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
കര്‍ഷകരുടെ പിന്തുണ കോണ്‍ഗ്രസിന്
കോണ്‍ഗ്രസിന് വര്‍ധിച്ച് വരുന്ന കര്‍ഷക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ ഏറിയ പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയാണ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചത്. ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് ഇതേ നയം പയറ്റിയാല്‍ നിലംതൊടാന്‍ ആയേക്കില്ലെന്ന ഭയവും ബിജെപിക്കുണ്ട്.