മോദിയുടെ ഗുജറാത്തിൽ കോൺഗ്രസിന്റെ കരുനീക്കങ്ങൾ; താഴെ തട്ട് മുതൽ 'പണി' തുടങ്ങി
അഹമ്മദാബാദ്; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഇത്തവണ അത്ഭുതങ്ങൾ നടക്കുമോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച് ബി ജെ പി കേന്ദ്രങ്ങളെ വിറപ്പിച്ച കോൺഗ്രസ് സംസ്ഥാനം പിടിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും പുറത്തെടുക്കുകയാണ്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സംസ്ഥാന അധ്യക്ഷനായി മുതിർന്ന നേതാവ് ജഗദീഷ് താക്കൂർ എത്തിയതോടെ ഊർജ്ജം വീണ്ടെടുത്ത നിലയിലാണ് പാർട്ടി. ഇപ്പോഴിതാ വോട്ടുകൾ പെട്ടിയിലാക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് ജഗദീഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. വിശദമായി വായിക്കാം

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 77 ഇടത്തായിരുന്നു കോൺഗ്രസ് ജയിച്ചത്. എട്ടോളം സീറ്റുകളിൽ 1000 ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു പരാജയം. സംസ്ഥാനത്തെ ബി ജെ പി ഭരണത്തിന് എതിരായ വികാരം ആയുധമാക്കി തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ് നേതൃത്വം. താഴെ തട്ടുമുതൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കാനിരിക്കുന്നത്.

താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ
താഴേത്തട്ടിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാർട്ടി "ഒരു ബൂത്തിന് അഞ്ച് യുവാക്കൾ" എന്ന ഫോർമുല സ്വീകരിക്കുമെന്ന് ജഗദീഷ് താക്കൂര്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെ ഒരു ബൂത്തിൽ രണഅട് പ്രസിഡന്റുമാരെയാണ് വിന്യസിക്കുക, താക്കൂർ വ്യക്തമാക്കി. നിലവിൽ പാർട്ടിയുടെ താഴെ തട്ട് പലയിടങ്ങളും നിർജീവമാണ്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ നീക്കങ്ങൾ.

ചർച്ച പുരോഗമിക്കുകയാണെന്ന് ജഗദീഷ് താക്കൂർ
വലിയ നഗരങ്ങളിൽ ഒന്നിന് പകരം രണ്ട് പ്രസിഡന്‌റുമാർ എന്ന ഫോർമുല സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചന നടത്തി വരികയാണ്. മാത്രമല്ല, പ്രവർത്തിക്കാൻ അറിയാവുന്ന ആളുകളെ മാത്രമേ സംഘടനയിൽ ഉൾപ്പെടുത്തൂ. പ്രാദേശിക വോട്ടർമാരുമായി അടുത്തിടപഴകുന്ന പാർട്ടി പ്രവർത്തകർക്ക് മാത്രമേ താഴെ തട്ടിലുള്ള പ്രവർത്തനങ്ങളുടെ ചുമതല നൽകുകയുള്ളൂ. ജനപ്രിയരായ നേതാക്കളെ മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കൂവെന്നും ജഗദീഷ് താക്കൂർ പറഞ്ഞു.

20 മുതൽ 25 സീറ്റുകൾ വരെ
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിൽ 20 മുതൽ 25 വരെ സീറ്റുകളിൽ കോൺഗ്രസ് കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ മണ്ഡലങ്ങളിലെല്ലാം സ്ഥാനാർത്ഥിയെ നേരത്തേ പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. വർഷാവസാനം വരെ നീളുന്ന പരിപാടികളുടെ കലണ്ടറും കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ട്കൊണ്ട് ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് പാർട്ടി തിരുമാനമെന്ന് താക്കൂർ വ്യക്തമാക്കി.

കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ഇത്തവണ സംസ്ഥാനത്ത് അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. പാർട്ടി അധ്യക്ഷനായുള്ള ജഗദീഷിന്റെ വരവോടെ പ്രവർത്തകർ ആവേശത്തിലാണ്. ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ജഗദീഷ്. ഒരു ഒ ബി സി നേതാവിനെ പാർട്ടിയുടെ തലപ്പത്ത് നിയമിച്ച നീക്കം ഗുണകരമാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. 182 മണ്ഡലങ്ങളിൽ 80 സീറ്റുകളിൽ ഒ ബി സിക്ക് സ്വാധീനമുള്ളവയാണ്. 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിനും. സെൻട്രൽ ഗുജറാത്തിൽ സ്വാധീനമുള്ള കോലി സമുദായവും നോർത്ത് ഗുജറാത്തിൽ സ്വാധീനമുള്ള താക്കൂർ സമുദായവും ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

അതേസമയം ഇത്തവണ പ്രത്യേക ശ്രദ്ധയാണ് ഗുജറാത്തിൽ രാഹുൽ ഗാന്ധി നൽകുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 2024 ന് മുന്‍പ് മോദിയുടെ തട്ടകമായ ഗുജറാത്തിൽ ബി ജെ പിയെ പരാജയപ്പെടുത്തിയാൽ അത് പാർട്ടിക്ക് നൽകാവുമ്മ ഏറ്റവും കനത്ത തിരിച്ചടിയാകും എന്നാണ് രാഹുലിന്റെ വിലയിരുത്തൽ.












Click it and Unblock the Notifications