പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർ
Recommended Video
വാരണാസി: ഉത്തർപ്രദേശ് ഇതുവരെ കാണാത്ത പ്രചരണ തന്ത്രങ്ങളാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇക്കുറി സംസ്ഥാനത്ത് പയറ്റുന്നത്. ഗംഗാ നദിയുടെ ഇരുകരകളിലുമായി താമസിക്കുന്ന സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. ഗംഗാ പ്രയാണത്തിനിടെ നിരവധിയിടങ്ങളിൽ പ്രവർത്തകരുമായി സംസാരിച്ച് സ്വീകരണം ഏറ്റുവാങ്ങിയാണ് പ്രിയങ്ക മുന്നോട്ട് പോയത്. ഇതിനിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിക്കുകയും ചെയ്തു.
മോദിയുടെ മണ്ഡലമായ വാരണാസിയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ റാലി വിവാദത്തിലായിരിക്കുകയാണ്. നമോ എഗെയിൻ എന്നെഴുതിയ ടൂ ഷർട്ട് ധരിച്ചെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം. പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി മനപ്പൂർവ്വം പെൺകുട്ടിയെ എത്തിച്ചതാണെന്നാണ് കോൺഗ്രസിന്റെ വാദം.
നമോ എഗെയിൻ
നരേന്ദ്ര മോദി വീണ്ടും വരണമെന്ന് അർത്ഥമാക്കുന്ന നമോ എഗെയിൻ എന്നെഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ പെൺകുട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്നത്. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ചുറ്റും കൂടി നിന്ന് പ്രവർത്തകർ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രോശം
കാവൽക്കാരൻ കള്ളനാണെന്ന് മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് പ്രവർത്തകർ പെൺകുട്ടിയുടെ ചുറ്റും നിന്ന് ആക്രോശിക്കുന്നത്. എന്നാൽ താനൊരു ബിജെപി പ്രവർത്തകയല്ലെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതായും പെൺകുട്ടി പറയുന്നുണ്ടായിരുന്നു. പ്രവർത്തകർ ചുറ്റും കൂടിയതോടെ പെൺകുട്ടി കരയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അഭിമുഖത്തിനെതിരെ പ്രതിഷേധം
അതേ സമയം പെൺകുട്ടിയുടെ അഭിമുഖം എടുക്കാനായി റിപ്പബ്ലിക് ടിവി ചാനൽ എത്തിയതോടെ പെൺകുട്ടിയെ ബിജെപിക്കാർ മനപ്പൂർവ്വം പ്രിയങ്ക പങ്കെടുക്കുന്ന പരിപാടിയിലേക്ക് പറഞ്ഞുവിട്ടതാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. അപർണ വിശ്വകർണ എന്ന പെൺകുട്ടിയാണ് നമോ ടീ ഷർട്ട് ധരിച്ചെത്തിയത്. മോദിയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ടീ ഷർട്ട് ധരിച്ചെത്തിയതെന്ന് പെൺകുട്ടി പറയുന്നു.
പ്രിയങ്കയ്ക്കെതിരെ
തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി ഇവിടെയെത്തിയതെന്നും അവരുടെ വരവ് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നും പെൺകുട്ടി ചാനൽ ലേഖകനോട് പറഞ്ഞതും കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചു. അഭിമുഖം തുടരാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ പറയുകയായിരുന്നു. റിപ്പബ്ലിക് ടിവി അവരുടെ മാത്രം അഭിമുഖം എടുക്കുന്നത് എന്തിനാണെന്ന് അറിയാമെന്ന് പ്രവർത്തകർ ആരോപിച്ചു.
സ്ത്രീ പങ്കാളിത്തം
പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ റാലിയിൽ വൻ ജന പങ്കാളിത്തമാണുള്ളത്. നിരവധി സ്ത്രീകളാണ് പ്രിയങ്കയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. ഇതിൽ അസ്വസ്ഥരായ ബിജെപിക്കാരാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനായി പെൺകുട്ടിയെ അയച്ചതെന്നാണ് പ്രവർത്തകർ ആരോപിച്ചത്.
അഭിമുഖം അവസാനിപ്പിച്ചു
പ്രവർത്തകർ ചുറ്റും കൂടി മുദ്രാവാക്യം വിളിച്ചതോടെ റിപ്പബ്ലിക് ടിവി അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു. കാവൽക്കാരൻ കള്ളനാണെന്നാണ് മുദ്രാവാക്യം മുഴക്കിയത്. ഇതിനിടെ പോലീസുകാരും സംഭവ സ്ഥലത്ത് എത്തി.
പൊട്ടിക്കരഞ്ഞ് പെൺകുട്ടി
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് പെൺകുട്ടി നിലവിളിക്കാൻ തുടങ്ങി. തനൊരു കോളേജ് വിദ്യാർത്ഥിനിയാണെന്നും ആരും തന്നെ അയച്ചതല്ലെന്നും പെൺകുട്ടി പറഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ഒന്നും ചെയ്തില്ലെന്നും പെൺകുട്ടി ആരോപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം