ഗുജറാത്തിലെ സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ, കാരണം ഇതാണ്
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വന്തം പാര്‍ട്ടി ഓഫീസിൽ അതിക്രമിച്ച് കയറി അക്രമം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി കാരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ തിരിഞ്ഞിരിക്കുന്നത്. അഹമ്മദാബാദിലെ പാര്‍ട്ടി ഓഫീസിലേക്ക് സംഘടിച്ച് എത്തിയ പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാവ് ഭാരത്സിംഗ് സോളങ്കിയുടെ പോസ്റ്ററുകള്‍ കത്തിച്ചു. ജമാല്‍പൂര്‍ ഖടിയ സീറ്റില്‍ മത്സരിക്കാന്‍ സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഖേഡവാലയ്ക്ക് വീണ്ടും അവസരം നല്‍കിയതിന് എതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഭാരത് സിംഗ് സോളങ്കിയുടെ ഓഫീസിന് മുന്നിലെ നെയിംപ്ലേറ്റ് പ്രതിഷേധക്കാര്‍ നശിപ്പിച്ചു. മാത്രമല്ല കെട്ടിടത്തിന്റെ ചുവരുകളില്‍ സോളങ്കിക്ക് എതിരെ അസഭ്യങ്ങളും എഴുതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുളള ഗൂഢാലോചനയാണ് നേതൃത്വം നടത്തുന്നത് എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ആരോപിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമാല്‍പൂരില്‍ മാത്രമല്ല വാട്വ മണ്ഡലത്തിലും പാര്‍ട്ടി നേതൃത്വം സീറ്റ് കച്ചവടം നടത്തിയിരിക്കുകയാണ് എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ഈ മണ്ഡലങ്ങളിലടക്കമുളള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഭാരത് സിംഗ് സോളങ്കി സീറ്റുകള്‍ വിറ്റു എന്നാണ് ആരോപണം. ജമാല്‍പൂരില്‍ സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഖേഡവാലയ്ക്ക് എതിരെ മത്സരിക്കുന്നത് ഒവൈസിയുടെ എഐഎംഐഎം സംസ്ഥാന അധ്യക്ഷന്‍ സാബിര്‍ കാബ്ലിവാലയും ബിജെപിയുടെ ഭൂഷണ്‍ ഭട്ടുമാണ്.
മുടി 'പനംകുലപോലെ' വളരണോ? ഈ 'ഉള്ളി മാസ്കുകൾ' പ്രയോഗിച്ചാൽ മാത്രം മതി!! അറിയാം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉളള ജമാല്‍പൂര്‍ ഖഡിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് ഷാനവാസ് ഷെയ്ഖിന് നല്‍കണം എന്നാണ് പ്രതിഷേധിച്ച പ്രവര്‍ത്തകരുടെ ആവശ്യം. സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഖേഡവാല പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ലോബിയുമായി ബന്ധപ്പെട്ട ആളാണ് എന്നും ഇത്തവണ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വാട്വ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ബല്‍വന്ത് ഗദ്ദാവിക്കെതിരെയും പ്രതിഷേധമുണ്ട്. ഏത് പ്രാദേശിക നേതാവ് ആയാലും സന്തോഷമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താമെന്നും എന്നാല്‍ കെട്ടിയിറക്കിയസ്ഥാനാര്‍ത്ഥി വേണ്ടെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിന് ഈ തലവേദന.












Click it and Unblock the Notifications