വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തകർക്കാനുള്ള ഗൂഡലക്ഷ്യം;മമതയ്ക്കെതിരെ കോൺഗ്രസ്
ദില്ലി; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തങ്ങളെ തകർക്കാനുള്ള ശക്തമായ ഗൂഢാലോന നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. മേഘാലയയിൽ 12 കോൺഗ്രസ് എം എൽ എമാർ പാർട്ടിയിൽ നിന്നും രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. പാർട്ടി വിട്ട കോൺഗ്രസ് എം എൽ എമാരെ തൃണമൂൽ ടിക്കറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാനും ചൗധരി വെല്ലുവിളിച്ചു.
കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചന മേഘാലയയിൽ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ നടക്കുന്നുണ്ട്. (പശ്ചിമ ബംഗാൾ) മുഖ്യമന്ത്രി മമത ബാനർജിയെ ഞാൻ വെല്ലുവിളിക്കുന്നു, ആദ്യം അവരെ (കോൺഗ്രസ് എം എൽ എമാരെ) തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ തിരഞ്ഞെടുക്കാനും അതിന് ശേഷം അവരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനും, ആധിർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹിയിൽ ബാനർജി കാണാതിരുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് കൂടിക്കാഴ്ച നടന്നിരുന്നുവെങ്കിൽ പ്രധാനമന്ത്രിയെ അത് ദേഷ്യം പിടിപ്പിച്ചേനെയെന്ന് ചൗധരി പറഞ്ഞു. മമത ബാനർജി ഇപ്പോൾ സോണിയാ ഗാന്ധിയെ കണ്ടാൽ, പ്രധാനമന്ത്രി മോദിക്ക് ദേഷ്യം വരും. മമതയുടെ അനന്തരവൻ തൃണമൂൽ എം പി അഭിഷേക് ബാനർജിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമൻസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ നിലപാടുകളിൽ മാറ്റം കണ്ട് തുടങ്ങിയത് . നേരത്തേ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ആവശ്യപ്പെട്ട് അവർ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു, ആധിർ രഞ്ജൻ ചൗധരി പറഞ്ഞു.
കഴിഞ്ഞ ജിവസം ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ദില്ലിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.
Recommended Video
മുൻ മുഖ്യമന്ത്രി സാങ്മ ഉൾപ്പെടെയുള്ള 12 എം എൽ എമാരായിരുന്നു മേഘാലയിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് തൃണമൂലിൽ ചേർന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറായിരുന്നു നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 18 എം എൽ എമാരാണ് ഉണ്ടായിരുന്നത്. എം എൽ എമാരുടെ കൂറുമാറ്റത്തോടെ ഒറ്റരാത്രികൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറി.