ദില്ലി കലാപത്തിന് പിന്നിൽ ഗുഢാലോചന: പോലീസിനെ പുകഴ്ത്തി അമിത് ഷാ, നിർവഹിച്ചത് വലിയ ഉത്തരവാദിത്തം!!
ദില്ലി: ദില്ലി കലാപത്തിന് പിന്നിൽ ഗുഡാലോചനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്നൂറിൽ അധികം പേർ യുപിയിൽ നിന്നെത്തിയെന്നും തലസ്ഥാനത്ത് നടന്നത് ദൌർഭാഗ്യകരമായ സംഭവങ്ങളാണെന്നും അമിത് ഷാ പ്രതികരിച്ചു. ഇരു വിഭാഗങ്ങളെയും കലാപം ബാധിച്ചെന്നും അമിത് ലോക്സഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞു. ദില്ലി അക്രമ സംഭവങ്ങളിൽ അന്വേഷണം നടക്കുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കുറ്റക്കാരിൽ ആരെയും വെറുതെവിടില്ല. കലാപകാരികൾക്ക് സാമ്പത്തിക സഹായം നൽകിയ മൂന്ന് പേർ ഇതികം പിടിയിലായെന്നും. ഐസിസ് ബന്ധമുള്ള രണ്ടുപേരും ദില്ലി അക്രമ സംഭവങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിന് അഭിനന്ദനം
ദില്ലിയിലെ അക്രമ സംഭവങ്ങൾ കൈകാര്യം ചെയ്ത ദില്ലി പോലീസിനെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അക്രമം വ്യാപിക്കുന്നത് തടഞ്ഞത് പോലീസിന്റെ ഇടപെടൽ മൂലമാണെന്നും ചൂണ്ടിക്കാണിച്ചു. വടക്കുകിഴക്കൻ ദില്ലിയിൽ പൌരത്വ നിയമത്തെച്ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും മന്ത്രി ആദരാജ്ഞലികൾ അർപ്പിച്ചു. അക്രമികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിനായി ആയിരക്കണക്കിന് ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി പോലീസ് എന്തുചെയ്തു?
ദില്ലി അക്രമസംഭവങ്ങളിൽ പോലീസ് വരും ദിവസങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പോലീസ് എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു മറുപടി. 20 ലക്ഷം ജനങ്ങൾ താമസിക്കുന്ന ദില്ലിയിലേക്ക് കലാപം പടരാൻ പോലീസ് അനുവദിച്ചില്ല, അതൊരു വലിയ ഉത്തരവാദിത്തമാണെന്നും ഷാ കുട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രിക്കെതിരെ അധിർ രഞ്ജൻ ചൌധരി
ദില്ലി അക്രമസംഭവങ്ങളിലെ വീഴ്ചകളുടെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രിക്കായിരിക്കുമെന്നാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൌധരി കുറ്റപ്പെടുത്തിയത്. ദില്ലി കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി നീറോ ചക്രവർത്തിയെപ്പോലെ അഹമ്മദാബാദിൽ യുഎസ് പ്രസിഡന്റിനൊപ്പം വീണ വായിക്കുകയായിരുന്നുവെന്നും ചൌധരി കുറ്റപ്പെടുത്തി. ദില്ലി ഹൈക്കോടതി ജഡ്ജായിയായിരുന്ന ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റത്തിനെതിരെ രംഗത്തെത്തിയ ചൌധരി സർക്കാർ ജുഡീഷ്യറിക്ക് മിന്നലാക്രമണം നടത്തുകയാണെന്നും ആരോപിച്ചു.

സ്ഥിതിഗതികൾ വീക്ഷിച്ചു
ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഞാൻ ഞാൻ താജ്മഹലിൽ പോയിട്ടില്ല. ട്രംപ് രാഷ്ട്രപതി ഭവൻ സന്ദർശിച്ചപ്പോൾ അവിടെയും പോയിട്ടില്ല. അക്രമം നടക്കുമ്പോൾ ഞാൻ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ പോയിരുന്നില്ല. ഞാൻ ദില്ലി പോലീസുമായി ചേർന്ന് ദില്ലിയിലെ സ്ഥിതിഗതികൾ വീക്ഷിക്കുകയിരുന്നു. പ്രശ്നബാധിത പ്രദേശങ്ങളിലെ പോലീസ് സേനയുടെ മനോവീര്യം വർധിപ്പിക്കാൻ ഞാൻ അജിത് ഡോവലിന് നിർദേശിച്ചിരുന്നു. ഞാൻ അങ്ങോട്ട് പോയിരുന്നുവെങ്കിൽ എന്റെ സുരക്ഷാ കാര്യങ്ങളിൽപ്പെട്ടുപോകുമായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. നിങ്ങൾക്ക് എന്നെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ വസ്തുുതകൾക്ക് അനുസൃതമായിരിക്കമെന്നും അമിത് ഷാ കൂട്ടിച്ചേർക്കുന്നു.

കൂടുതൽ അറസ്റ്റ് അന്വേഷണത്തിന് ശേഷം
ദില്ലി അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി 40 സംഘങ്ങളെ നിയോഗിച്ചിട്ടൂണ്ട്. അവർ 1,100 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ് റെക്കഗ്നിഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് അക്രമികളെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ കുറ്റക്കാരല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കില്ല. ആയുധ നിയമപ്രകാരം 49 കേസുകളാണ് ദില്ലി അക്രമസംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 153 ആയുധങ്ങളാണ് ഇതിനകം പിടികൂടിയത്. ഫെബ്രുവരി 25ന് ശേഷം 650 സമാധാന യോഗങ്ങളാണ് നടന്നിട്ടുള്ളത്. എന്നാൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രം തെളിവുകളോടെ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications