രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 704 കോവിഡ് കേസുകള്‍; മരണപ്പെട്ടത് 28 പേര്‍
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്. 24 മരണങ്ങളും ഈ സമയത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണ സംഖ്യ 111 ആയി. 4281 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319 പേര്‍ സുഖം പ്രാപിച്ചു. 3851 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
മഹാരാഷ്ട്രയില്‍ തിങ്കാളാഴ്ച മാത്രം 120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 868 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 52 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തത് തിങ്കളാഴ്ചയാണ്. മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 34 മരണവും ഇവിടെ സംഭവിച്ചു.

തമിഴ്നാട്ടിൽ ഇന്ന് 50 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ
സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 621 ആയി. 5 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. ദില്ലിയില്‍ 523 പേര്‍ക്കും തെലങ്കാനയില്‍ 321 പേര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 305 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രാജസ്ഥാന്‍-274, ആന്ധ്രാപ്രദേശ്-226, മധ്യപ്രദേശ്-165, കര്‍ണാടകം-151, ഗുജറാത്ത് -144, ജമ്മു കശ്മീര്‍ 109 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത് നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. 122 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു.
323 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 152804 പേരാണ് നിരീക്ഷണത്തിലുള്ളത്. 152009 പേർ വീടുകളിലും 895 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications