മഹാരാഷ്ട്രയിൽ 1895 പേർക്ക് കൊറോണ: മുംബൈയിൽ 113 പുതിയ കേസുകൾ, അധികൃതർക്ക് വെല്ലിവിളിയുയർത്തി ധാരാവി
മുംബൈ: കൊറോണ വൈറസ് കാട്ടുതീ പോലെ പടർന്നുപിടിക്കുമ്പോൾ വൈറസ് ഹോട്ട്സ്പോട്ടായി മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും സംസ്ഥാനത്ത് നിന്നുതന്നെയാണ്. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം ഞായറാഴ്ച മാത്രം 134 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,895 ആയിട്ടുണ്ട്.
ഇന്ത്യയിൽ ഇതിനകം രോഗം ബാധിച്ചവരുടെ എണ്ണം 8447ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 31 പേര്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. 765 പേര്‍ സുഖം പ്രാപിച്ചു. 7409 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 132 കേസുകൾ
മുബൈയിൽ നിന്നാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും. 113 കേസുകളാണ് മുംബൈയിൽ നിന്ന് മാത്രം 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റായ്ഗഡ്, അമരാവതി, ഭിവണ്ടി, പിംപ്രി ചിഞ്ചിവാഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂനെയിൽ നാല് പേർക്കും മിരാ ഭയാന്ദറിൽ നിന്ന് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. നവി മുംബൈ, താനെ, വാസായ് വിഹാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വെല്ലുവിളിയുയർത്തി ധാരാവി
മുംബൈയിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് വെല്ലുവിളിയുയർത്തുന്നത് ധാരാവിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായി കണക്കാക്കുന്ന ധാരാവിയിൽ നിന്ന് 15 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ പ്രദേശത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരാണ് ധാരാവിയിൽ മാത്രം രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 12 ദിവസം മുമ്പാണ് ധാരാവിയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. കസ്തൂർഭ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരൻ കൂടി മരിച്ചതോടെ ധാരാവിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ 35 കാരിയായ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കർശന ലോക്ക്ഡൌൺ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് പോലീസും അധികൃതരും.

ആശങ്കകൾ എന്തെല്ലാം
ഇടതിങ്ങിപ്പാർക്കുന്ന ധാരാവിയിലെ ജനങ്ങൾ ദുർബലരാണ്. 240 ഹെക്ടറിലായി പരന്നുകിടക്കുന്ന ചേരി പ്രദേശത്ത് 850,000 പേരാണ് താമസിക്കുന്നത്. ചതുരശ്ര കിലോമീറ്ററിൽ 66,000/ കിമീ ആണ് ഇവിടത്തെ ജനസാന്ദ്രത. മുംബൈയിലെ ഏറ്റവും തിങ്ങിയ പ്രദേശം കൂടിയാണ് ധാരാവി. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രോഗ ബാധിതനായ ഒരാളിൽ നിന്ന് 30 ദിവസത്തെ കാലയഴവിനുള്ളിൽ 406 പേരിലേക്ക് രോഗം വ്യാപിക്കുമെന്നാണ് ഐസിഎംആറിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ 57,000 വരുന്ന വീടുകളിൽ ശരാശരി 10-12 പേർ താമസിക്കുന്ന സാഹചര്യത്തിൽ ധാരാവിയിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് ഫലപ്രദമായി നടപ്പിലാക്കാനാവില്ലെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കുവെക്കുന്നത്. ശരാശരി ഒരു കുടുംബത്തിൽ നാലോ അഞ്ചോ പേർ താമസിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് സോഷ്യൽ ഡിസ്റ്റൻസിംഗും സ്വയം നിരീക്ഷണവും സാധ്യമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അധികൃതർ ചെയ്യുന്നതെന്ത്
ബിഎംസി അധികൃതർ ശനിയാഴ്ച മുതൽ 700000 പേരെ സ്ക്രീനിംഗ് വിധേയരാക്കി വരികയാണ്. എന്നാൽ സ്ക്രീനിംഗ് പൂർത്തിയാകാൻ രണ്ടാഴ്ചയോളം സമയമെങ്കിലും ആവശ്യമായി വരും. ഒരു സംഘം ഡോക്ടർമാർ ധാരാവിയിൽ വീടുകൾ കയറിയിറങ്ങിയും ജനങ്ങളെ സ്ക്രീനിംഗിന് വിധേയരാക്കി വരുന്നുണ്ട്. മഹാരാഷ്ട്ര മെഡിക്കൽ അസോസിയേഷന് കീഴിലുള്ള 150 ഡോക്ടർമാരും ബിഎംസി ജീവനക്കാരുമാണ് സംഘത്തിലുള്ളത്. പത്ത് സംഘമായി തിരിഞ്ഞ് എല്ലാ ധാരാവി നിവാസികളെയും പരിശോധിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. 500 ഓളം പിപിഇ കിറ്റുകൾ, 2000 മാസ്കുകൾ, 1800 തെർമൽ സ്കാനറുകൾ എന്നിവയാണ് ഇതിനായി അനുവദിക്കപ്പെട്ടിട്ടുള്ളത്. കല്യാൺവാഡി, മുകുന്ദ് നഗർ, സോഷ്യൽ നഗർ, മുസ്ലിം നഗർ, മദീന നഗർ എന്നീ പ്രദേശങ്ങളിലെ പരിശോധന ഇതിനകം ഉദ്യോസ്ഥർ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി ഞായറാഴ്ച ബാരിക്കേഡ് കെട്ടിയ ശേഷം പോലീസുകാരെ വിന്യസിച്ചിരുന്നു.

നിരീക്ഷണത്തിന് സംവിധാനങ്ങൾ
1000 കിടക്കകളുള്ള ക്വാറന്റൈൻ സംവിധാനവും ബിഎംസി ധാരാവിയി ഒരുക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ജില്ലാ സ്പോർട്സ് ക്ലബ്ബിൽ 300 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ധാരാവി ട്രാൻസിറ്റ് ക്യാമ്പ് മുനിസിപ്പിൽ സ്കൂളിൽ 700 കിടക്കകളുള്ള നിരീക്ഷണ സംവിധാനവും ഒരുക്കുന്നുണ്ട്. ധാരാവിയിലുള്ള 225 പൊതു ശുചിമുറികളിലും ദിവസേന അണൂനശീകരണം നടത്തിവരുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നതോടെ കുടുതൽ പേരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ധാരാവിയിൽ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications