കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന; ഇന്ത്യയിൽ 'ആർ' ഘടകം ഒന്നായി, മെയ് മാസത്തിന് ശേഷം ആദ്യം
ആർ ഫാക്ടർ 1.0 ൽ കൂടുതലായിരിക്കുന്നത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ലക്ഷണമാണെന്നാണ് മുൻപ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്
ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തംരഗത്തിൽ നിന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇപ്പോഴും മുക്തമായിട്ടില്ലെന്ന് മാത്രമല്ല അപകടകരമായ നിലയിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ആർ ഘടകത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്. തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യ രംഗത്തുള്ളവർ ഉറ്റുനോക്കുന്നത്. മൂന്നാം തരംഗത്തിന്റെ സൂചനയാണോ എന്നും സംശയമുണ്ട്.
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്

മെയ് ഏഴിന് ശേഷം രാജ്യത്ത് ആദ്യമായി ആർ ഘടകം ഒന്നിലെത്തി. ആർ ഫാക്ടർ 1.0 ൽ കൂടുതലായിരിക്കുന്നത് കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ലക്ഷണമാണെന്നാണ് മുൻപ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ആർ ഘടകം പുനരുൽപാദന നിരക്കാണ്. അതായത് രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

അതിതീവ്രമായ കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം സാവധാനം തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങുന്നത് മെയ് മാസത്തിലാണ്. അതിന് മുൻപ് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെയും മരണം ആറായിരം വരെയും എത്തിയിരുന്നു. എന്നാൽ മെയ് മാസം ആദ്യ വാരത്തിന് ശേഷം രോഗികളുടെ എണ്ണത്തിലെ കൊടുമുടിയിൽ നിന്ന് ഇന്ത്യ താഴേക്കിറങ്ങിയിരുന്നു.
എന്നാലിപ്പോൾ വീണ്ടും ആർ ഘടകം ഒന്നിൽ എത്തിയിരിക്കുകയാണ്. ജൂലൈ 27 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഇത് 1.03 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 40134 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 422 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയിൽ ജൂലൈ 30നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്, 44,230.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വലിയൊരു സംഭാവന കേരളത്തിൽ നിന്നുമാണ്. സംസ്ഥാനത്തിന് പുറമെ കർണാടക, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മണിപൂർ, അരുണാചൽ പ്രദേശ്, ത്രിപുര ഒഴികെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ആർ നിരക്ക് ഒന്നിന് മുകളിലാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ആർ ഘടകം ഒന്നിലേക്ക് അടക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ അവസാന ദിവസങ്ങളിൽ കേരളത്തിലെ പ്രതിദിന കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്താകെയുള്ള കോവിഡ് കേസുകളുടെ 37 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ ആർ നിരക്ക് ഇപ്പോഴുള്ളത്. 1.11 ആണ് ഇവിടുത്തെ ആർ ഘടകം. അതായത്, നിലവിൽ രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതലാണ് പുതിയതായി കോവിഡ് ബാധിക്കുന്നവർ.

രണ്ടാം തരംഗം ഏറ്റവും മൂര്‍ച്ഛിച്ച അവസ്ഥയില്‍, മാര്‍ച്ച് 9നും ഏപ്രില്‍ 21നും ഇടയില്‍ രാജ്യത്തെ ശരാശരി ആര്‍ നിരക്ക് 1.37 ആയിരുന്നു. ഏപ്രില്‍ 24നും മേയ് 1നും ഇടയില്‍ ഇത് 1.18 ആയി കുറഞ്ഞു. തുടര്‍ന്ന് മേയ് 15-ജൂണ്‍ 26 കാലയളവില്‍ ആര്‍ നിരക്ക് 0.78 വരെ കുറഞ്ഞിരുന്നു. എന്നാല്‍ ജൂലൈ 3 മുതല്‍ 22 വരെ രാജ്യത്തെ ശരാശരി ആര്‍ നിരക്ക് വീണ്ടും 0.95 ആയി ഉയര്‍ന്നു. ഇപ്പോൾ ഒന്നിലേക്കും എത്തി.
കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആശങ്ക ജനകമാണെന്നാണ് മാത്തമാറ്റിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സീതാഭ്ര സിന്‍ഹ പറയുന്നത്. "മൂല്യം 1 ൽ കൂടുതലാകുന്നത് ഒരു താൽക്കാലിക സംഭവമായിരിക്കാം, അത് സാധ്യമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഇത് വീണ്ടും 1 -ൽ താഴെയാകാം, ഒരേ സമയം പല സംസ്ഥാനങ്ങളിലും ആർ 1 -ൽ കൂടുതൽ ഉയർന്നിട്ടുണ്ട് എന്ന വസ്തുത സൂചിപ്പിക്കുന്നത് സജീവമായ കേസുകളുടെ ഈ വർധനവിനെയാണ്."

കർണാടക, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സജീവ കേസുകളിൽ വർദ്ധിച്ചുവരുന്ന പ്രവണതയിലേക്ക് ഒരേസമയം മാറിക്കൊണ്ടിരിക്കുന്നു - കൂടാതെ രണ്ടാമത്തെ തരംഗം ഇതുവരെ ശമിക്കാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സാഹചര്യം ഇത് താൽക്കാലികമല്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് സീതാഭ്ര സിന്‍ഹ പറയുന്നു. എന്നാൽ ഇത് കൃത്യമായി സ്ഥിരീകരിക്കാൻ ഒരാഴ്ചകൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിൽ മൂന്നാം തരംഗം ഒക്ടോബറോടെയെന്ന് പ്രവചനം. എന്നാൽ രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്നും കാൺപൂരിലേയും ഹൈദരബാദിലേയും ഐഐടി ഗവേഷക സംഘം വ്യക്തമാക്കി. മൂന്നാം തരംഗത്തിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ പ്രതിദിന രോഗികൾ ഉണ്ടായേക്കാമെന്നാണ് പ്രവചനം. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറവാകുമെങ്കിലും കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയർന്ന കോവിഡ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രവചനങ്ങൾ തിരുത്താമെന്നും വിദ്ഗദ സംഘത്തിന്റെ തലവൻ മതുകുമളി വിദ്യാസാഗർ പറഞ്ഞു.

കേസുകൾ കുറയുമെങ്കിലും വാക്സിനേഷൻ വേഗത്തിലാക്കുന്നതിനും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കേണ്ടതിന്റേയും ആവശ്യകത ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുള്ള നടപടികളും കൈക്കൊള്ളണമെന്നും പ്രവചനം അടിവരയിടുന്നു. കൊവിഡ് കേസുകൾ കുറയുന്നത് കണ്ട് ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലാക്കിതിരിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ച രാജ്യത്ത് 40,134 കോവിഡ് കേസുകൾകൂടെ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 3,16,95,958 ആയി. ഇതിൽ 3,08,57,467 പേർ രോഗമുക്തി നേടിയപ്പോൾ 4,24,773 പേരാണ് മരണത്തിന് കീഴടങ്ങിയത്. 4,13,718 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുണ്ട്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണെങ്കിലും കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും അത് പത്ത് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്.
Recommended Video

സംസ്ഥാനത്ത് ഇന്ന് 13984 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,923 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ശതമാനമാണ്. 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,62,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ ഘടകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തയച്ചിരുന്നു. ആര്‍ നിരക്ക് 1.0ല്‍ കൂടുതലാകുന്നത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിരിക്കുന്നത്.












Click it and Unblock the Notifications