കൊവിഡ് മരണങ്ങൾ ഇന്ത്യയിൽ 3 ലക്ഷം കവിഞ്ഞു; കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യം
ദില്ലി; ലോകത്ത് കൊവിഡ് രോഗബാധിതർ ഏറ്റവും കൂടുതൽ മരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ.മൂന്ന് ലക്ഷത്തിൽ അധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. യുഎസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ പേർ നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചത്. 33,105,188 കേസുകളാണ് യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 589,703 മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ 16,047,439 കേസുകളും മരണം 448,208 ആണ്.അതേസമയം ആഗോളതലത്തിൽ ഇതുവരെ 3,456,282 പേരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിൽ പ്രതിദിനം രണ്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനുള്ളിൽ 3,741 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധനവിന് കാരണം കൊവിഡ് പ്രോട്ടോകോളുകളിൽ പാലിക്കുന്നതിലെ വീഴ്ചയും ജനിതക വകഭേദം സംഭവിച്ച വൈറസുകളുമാണെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറയുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ കണക്കുകൾ ഇതിലും ഉയർന്നേക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കേസുകൾ ഉയർന്നിട്ടും ഗ്രാമീണ മേഖലയിൽ ശരിയായ പരിശോധന നടക്കുന്നില്ലെന്ന് ഇവർ പറയുന്നു.












Click it and Unblock the Notifications