മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഒവൈസി, 30,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയല്ല വേണ്ടത്!
ഹൈദരാബാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിമര്‍ശനം ശക്തമാകുന്നു. എഐഎംഐഎ തലവന്‍ അസദുദ്ദീന്‍ ഒവൈസി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് ഒവൈസി കുറ്റപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു തരത്തിലുളള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയില്ല. ഈ സമയത്ത് ആയിരക്കണക്കിന് കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയല്ല വേണ്ടതെന്നും ഒവൈസി തുറന്നടിച്ചു.

അവരെ സഹായിക്കണം
ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നുളള കുടിയേറ്റ തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണ് അകപ്പെട്ടിരിക്കുന്നത് എന്നും ഒവൈസി കുറ്റപ്പെടുത്തി. കൊവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം ഓരോ സംസ്ഥാനവും ആദ്യം ചെയ്യേണ്ടത് അവിടെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലേക്ക് തിരികെ പോകാനുളള സൗകര്യമൊരുക്കുക എന്നതാണെന്നും ഒവൈസി പറഞ്ഞു.

എന്താണ് പ്ലാൻ
ലോക്ക്ഡൗണിന് ശേഷം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇക്കാര്യത്തിലടക്കം സര്‍ക്കാരിന് എന്ത് പ്ലാനാണ് ഉളളതെന്ന് വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ വീഡിയോയില്‍ ഒവൈസി പറഞ്ഞു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ 77 മില്യണ്‍ ധാന്യശേഖരമുണ്ട്. ഇത് പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് വിതരണം നടത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

എന്തുകൊണ്ട് സാധിക്കില്ല
ബനാറസില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. എന്തുകൊണ്ട് ഹൈദരാബാദില്‍ കുടുങ്ങിപ്പോയ ഉത്തര്‍ പ്രദേശിലേയും ബീഹാറിലേയും ബംഗാളിലേയും തൊഴിലാളികളെ തിരിച്ച് അവരുടെ നാട്ടിലേക്ക് അയക്കുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി. ബനാറസില്‍ നിന്നും തൊഴിലാളികളെ തിരികെ അയക്കാമെങ്കില്‍ എന്തുകൊണ്ട് തെലങ്കാനയില്‍ നിന്ന് പറ്റില്ലെന്നും ഒവൈസി ചോദിച്ചു.

മുസ്ലീംകളെ കുറ്റപ്പെടുത്തി
കുടിയേറ്റ തൊഴിലാളികള്‍ തികച്ചും അസ്വസ്ഥരാണ്. 30,000 കോടി രൂപ ചിലവുളള സെന്‍ട്രന്‍ വിസ്ത പദ്ധതി നരേന്ദ്ര മോദി ഉപേക്ഷിക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. എന്നിട്ട് ആ പണം പാവങ്ങള്‍ക്ക് നല്‍കണമെന്നും ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘടില്‍ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ ഒവൈസി അപലപിച്ചു. കൊലപാതകത്തില്‍ ഒരു ബിജെപി നേതാവ് മുസ്ലീംങ്ങളെ ആണ് കുറ്റപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രതികളുടെ പട്ടികയില്‍ ഒരു മുസ്ലീം പേര് പോലും ഇല്ലെന്നും ഒവൈസി പറഞ്ഞു.

വിമർശിച്ച് ബിജെപി
അഖ്‌ലാഖിനേയും പെഹ്ലു ഖാനേയും മറ്റുളളവരേയും കൊലപ്പെടുത്തിയ സംഭവങ്ങളില്‍ നടപടി എടുത്തിരുന്നുവെങ്കില്‍ പാല്‍ഘര്‍ സംഭവിക്കില്ലായിരുന്നു എന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. അതേസമയം അസദുദ്ദീന്‍ ഒവൈസിക്കെതിരെ തെലങ്കാന ബിജെപി രംഗത്ത് വന്നു. കൊവിഡ് മഹാമാരിയെ ഒവൈസി വര്‍ഗീയവല്‍ക്കരിക്കുകയാണ് എന്ന് തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ സഞ്ജയ് കുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications